ആലങ്ങാട്: ഭാഗവതകഥാമൃതം നുകര്‍ന്ന് പതിനായിരങ്ങള്‍ ഭാഗവതസത്രവേദിയില്‍ സായൂജ്യം നേടി. മുപ്പത്തിരണ്ടാമത് അഖിലഭാരത ഭാഗവതസത്രവേദിയായ തിരുവാല്ലൂരിലേക്ക് ഇന്നലെ ഭക്തജനപ്രവാഹമായിരുന്നു.
പുലര്‍ച്ചെ 4.30 ന് ശ്രീമദ് ഭാഗവതം മൂലം പാരായണം സത്ര ആചാര്യന് അഡ്വ.ടി. ആര്. രാമനാഥന് തുടങ്ങിവച്ചു. ഗുരുവായൂര്‍ മണിസ്വാമി, അശോക് ബി. കടവൂര്‍, ഗണേശ് ചേര്‍ത്തല, രാജേഷ് കറുത്തമാശ്ശേരി എന്നിവരും പങ്കെടുത്തു. 8ന് സത്രപ്രഭാഷണം ആരംഭിച്ചു. ഭാഗവതത്തിലെ ആദ്യ ശ്ലോകത്തിലെ അവസാന വാക്കായ സത്യം പരം ധീമഹി എന്ന വിഷയത്തില്‍ പാലക്കാട് നാരായണാലയത്തിലെ സ്വാമി സന്മയാനന്ദസരസ്വതി പ്രഭാഷണം നടത്തി.
മരണഭയമാണ് മനുഷ്യനെ അലട്ടുന്ന പ്രധാന വിഷയം. അതിനുള്ള ഉപദേശം ‘ഭാഗവതത്തിലൂടെ മാത്രമേ ലഭിക്കൂവെന്നും തക്ഷകന് കടിച്ച് ഏഴ് ദിവസത്തിനകം മരിക്കുമെന്ന് നേരത്തേ അറിയാമായിരുന്ന പരീക്ഷിത്ത് മഹാരാജാവിന് ശ്രീശുക ബ്രഹ്മര്‍ഷി ഇതിനുള്ള ഉപായം ഉപദേശിക്കുന്നു. അതിനെതുടര്‍ന്നുള്ള വിശദമായ കാര്യങ്ങളാണ് ഭാഗവതം ചര്‍ച്ചചെയ്യുന്നതെന്നും പ്രഭാഷണത്തിലൂടെ അദ്ദേഹം പറഞ്ഞു. സത്രവേദിയില്‍ രണ്ടാംദിനം ഒമ്പത് ആചാര്യന്മാര് പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് നാരായണീയസമിതികളുടെ നാരായണീയ പാരായണവുമുണ്ടായിരുന്നു.
രാവിലെ എട്ടിന് സ്വാമി സന്മയാനന്ദസരസ്വതി ‘സത്യം പരം ധീമഹി’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് വ്യാസ-നാരദ സംവാദത്തെക്കുറിച്ച് കോഴിക്കോട് എ.കെ.ബി. നായരുടെ പ്രഭാഷണം, കുന്തീസ്തുതി, ഭീഷ്മസ്തുതി എന്നിവയെ അധികരിച്ച് ആചാര്യ സി.പി. നായരുടെ പ്രഭാഷണം എന്നിവ അരങ്ങേറി. പരീക്ഷിത്തിന്റെ പ്രായോപവേശം പാലാഞ്ചേരി നവീന്ശങ്കര് അവതരിപ്പിച്ചു.
ചതുശ്ലോകീ ഭാഗവതത്തെക്കുറിച്ച് സ്വാമി അധ്യാത്മാനന്ദസരസ്വതിയും വിദുര-ഉദ്ധവ സംവാദത്തെക്കുറിച്ച് ഗുരുവായൂര്‍ എ.കെ. പ്രഭാകര്‍ജിയും തുടര്‍ന്ന് പ്രഭാഷണം നടത്തി. പാലക്കാട് തോട്ടം ശ്യാമന് നമ്പൂതിരി, പെരുമ്പിളളി കേശവന് നമ്പൂതിരി, മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന്‍നായര്‍ എന്നിവരും ഇന്നലെ സത്രവേദിയില്‍ പ്രഭാഷണം നടത്തി.
ഭാഗവത കഥാശ്രവണത്തിനെത്തുന്നവര്ക്കായി വിപുലമായ സൗകര്യങ്ങളാണ് സത്രവേദിയില്‍ ഒരുക്കിയിട്ടുള്ളത്. ദിവസേന സത്രത്തിനെത്തുന്നവര്ക്ക് മൂന്നുനേരം അന്നദാനം നിര്‍വഹിക്കുന്നുണ്ട്. രാവിലെയും വൈകിട്ടും എട്ടു മുതല്‍ പത്തുവരെയും ഉച്ചക്ക് 12 മുതലും ഭക്ഷണവിതരണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: