കൊച്ചി: ലഹരി മോചനമടക്കം മാനസികാരോഗ്യത്തിന് മുന്‍തൂക്കം നല്കുന്ന ചികിത്സാകേന്ദ്രങ്ങള്‍ വ്യാപകമാക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി വി. എസ്. ശിവകുമാര്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ജില്ലാ ആശുപത്രികളില്‍ വരെ ലഹരി മോചന ചികിത്സയ്ക്കുള്ള സൗകര്യങ്ങളുണ്ടാകും. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടര്‍മാര്‍ക്ക് മാനസികാരോഗ്യ ചികിത്സയ്ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലഹരി വിമോചന കേന്ദ്രത്തിന്റെ ഭാഗമായ ഡീ അഡിഷന് വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രികളിലും ലഹരി മോചന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് എറണാകുളത്ത് പ്രത്യേക വാര്‍ഡ് ആരംഭിച്ചത്. ലഹരിക്ക് അടിപ്പെട്ടവരെ വീടുകളിലെത്തി ചികിത്സാകേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് മധുമുക്തി.
മേഖലാതലത്തില്‍ എറണാകുളത്ത് കാന്‍സര്‍ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ വേഗത്തില്‍ മുന്നോട്ടു പോകുകയാണ്. ആന്വിറ്റി മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. കാന്‍സര്‍ ചികിത്സയ്ക്കുള്ള ലീനിയര്‍ ആക്സിലറേറ്റര്‍ സുകൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനറല്‍ ആശുപത്രിക്ക് അനുവദിക്കും.
ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി വെബ്സൈറ്റിന്റെ ഉദ്ഘാടനം എക്സൈസ്, തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു നിര്‍വഹിച്ചു. എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്, ലൂഡി ലൂയിസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന മുഹമ്മദ്, ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ. വി. ബീന, കൊച്ചി മെഡിക്കല്‍ കോളേജ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. ജുനൈദ് റഹ്മാന്, ആശുപത്രി വികസന സമിതി അംഗങ്ങളായ എം. ആര്. അഭിലാഷ്, കുമ്പളം രവി, ഗ്രേസി ജോസഫ്, ജനറല്‍ ആശുപത്രി മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. ആനിയമ്മ ജോര്‍ജ്, മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. രാജു, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. കാതറിന് സുശീല്‍ പീറ്റര്‍, എറണാകുളം സൈക്യാട്രി സൊസൈറ്റി പ്രസിഡന്റ് ഡോ. തോമസ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതി വിഹിതമായി ലഭിച്ച 25 ലക്ഷം രൂപയാണ് ജനറല്‍ ആശുപത്രിയില്‍ ഡീ അഡിക്ഷന് വാര്‍ഡ് സ്ഥാപിക്കാന്‍ വിനിയോഗിച്ചത്. 14 കിടക്കകള്‍ വാര്‍ഡിലുണ്ട്. ലഹരി മോചന ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും കേന്ദ്രത്തില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: