കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുവാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന ലോകരാജ്യങ്ങളുടെ സമ്മേളനം പെറുവിലെ ലിമയില്‍ 2014 ഡിസംബര്‍ 14ന് അവസാനിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് (യുഎന്‍എഫ്സിസിസി) നടത്തിവരുന്ന കോണ്‍ഫ്രന്‍സുകളില്‍ 20-ാമത്തെതായിരുന്നു ലിമയില്‍ നടന്നത്. ഈ കോണ്ഫ്രന്സില് 190 ലോകരാഷ്ട്രങ്ങളില്‍ കൂടുതല്‍ പങ്കെടുത്തു.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വര്‍ദ്ധനമൂലം സമുദ്രജലം അമ്ലവല്ക്കരിക്കുന്നതിനും ലോകം അത്യുഷ്ണത്തിനും അമിത പ്രളയത്തിനും മഞ്ഞുരുകലിനും സമുദ്രനിരപ്പ് ഉയരുന്നതിനും കൃഷി നശിക്കുന്നതിനും ഭക്ഷ്യസുരക്ഷ തകരുന്നതിനും ദ്വീപുകള്‍ മുങ്ങിപ്പോകുന്നതിനും കോടിക്കണക്കിനാളുകള്‍ നിരാലംബരും അഭയാര്ത്ഥികളാകുന്നതിനും പവിഴപ്പുറ്റുകള്‍ നശിക്കുന്നതിനും കളകളുടെ അമിത വളര്‍ച്ചമൂലം കാര്‍ഷികമേഖല തകരുന്നതിനും കടലില്‍നിന്നും കരയിലോട്ട് കൂടുതല്‍ ഉപ്പുവെള്ളം കയറുന്നതിനും ഇടവരുത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ ലോകരാഷ്ട്രങ്ങള്‍ നിസ്സാരമായി കാണുന്നില്ലെന്നതിന് തെളിവാണ് പെറുവിലെ ലിമയില്‍ നടന്ന ലോകരാഷ്ട്രങ്ങളുടെ ഒത്തുചേരല്‍.
ലോകം നിരന്തരമായി കൊടുങ്കാറ്റിനും പ്രളയത്തിനും നിമിഷപ്രളയത്തിനും വന്വരള്ച്ചയ്ക്കും വിധേയമായിക്കൊണ്ടിരിക്കയാണ്. ചൂടുമൂലം കാട്ടുതീ നിയന്ത്രണാതീതമാവുകയാണ്. പുതിയ രോഗങ്ങള്‍ ലോകംമുഴുവന്‍ പടരുന്നു. പക്ഷിപ്പനിയും മൃഗങ്ങളിലെ രോഗങ്ങളും അമിതമായി കാണപ്പെടുന്നു. ആരോഗ്യരംഗം തകരുന്ന കാഴ്ചയാണെവിടെയും.
സമുദ്രനിരപ്പിന് താഴെയുള്ള പ്രദേശങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്ന ഭീതിയിലാണ്. ജൈവവൈവിധ്യനാശവും ജീവികളുടെ വംശനാശവും അതിവേഗം സംഭവിക്കുന്നു. ജനദൗര്ലഭ്യം അനുഭവിക്കുന്ന രാജ്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. നദികള്‍ വറ്റിവരളുന്നു.
മഞ്ഞുമലകളുള്ള രാജ്യങ്ങളില്‍ നിമിഷപ്രളയങ്ങള് ജനങ്ങളുടെ സ്വത്തുവകകള്‍ അപഹരിക്കുന്നു.
ലോകത്തെവിടെയും പ്രകൃതിക്ഷോഭംമൂലം ജീവനും സ്വത്തിനും അപകടംപതിയിരിക്കുന്നു.
കടല്‍ക്ഷോഭവും കടലാക്രമണവും കൊടുങ്കാറ്റും ചുഴലിക്കാറ്റും മനുഷ്യന്റെ അവാസവ്യവസ്ഥകള്‍ തകിടംമറിക്കുന്നു. ദശലക്ഷക്കണക്കിനാളുകള്‍ കടുത്ത ചൂടിലും തണുപ്പിലും കഷ്ടതയനുഭവിക്കുന്നു. ഭൂമൂഖത്തെ വ്യവസായരംഗം തകര്‍ന്നടിയുന്നു.
ഫോസില്‍ ഇന്ധനങ്ങളുടെ ക്രമാതീതമായ ഉപയോഗം വരുത്തിതീര്‍ത്ത കാര്‍ബണ്‍ഡൈ ഓപ്സൈഡ് വര്‍ദ്ധന മനുഷ്യന് പ്രതീക്ഷിച്ചതിലധികം നാശനഷ്ടങ്ങളും ദുരിതങ്ങളും വരുത്തിത്തീര്‍ക്കുകയാണ്. ഇതിന്റെ വെളിച്ചത്തിലാണ് ഐക്യരാഷ്ട്രസംഘടനയുടെ അന്തര്‍രാജ്യ പാനല്‍ (ഐപിസിസി) കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിന് സ്ഥാപിതമായത്. തുടര്‍ന്ന് യുഎന്‍എഫ്സിസിസി നിരന്തരം ലോകരാഷ്ട്രങ്ങളുമായി ഭൂമുഖത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് ഹരിതഗ്രഹവാതകങ്ങളും കുറയ്ക്കുന്നതിനുള്ള സംവാദത്തിലാണ്.
പെറുവിലെ ലിമയില്‍ കൂടിയ 20-ാമത് കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസ് (ഡിഒപി) 2020ന് മുമ്പ് 1990ലുണ്ടായിരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവില്‍ കുറവാക്കുന്നതിനും 2020ല്‍ ആഗോളതാപനംമൂലം 1.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാവുന്ന ആഗോളതാപം കുറയ്ക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
അങ്ങനെ സംഭവിച്ചിട്ടില്ലെങ്കില്‍ 2050ല്‍ ലോകത്തിലെ ഭക്ഷ്യഉല്പാദനത്തില് 18 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മറ്റ് ലോകരാഷ്ട്രങ്ങളോടൊപ്പം ഭാരതവും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുവാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി 2007ല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനനിയന്ത്രണ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.
കാലാവസ്ഥാ നിയന്ത്രണത്തില്‍ മന്ത്രാലയങ്ങളുടെ സമഗ്ര ഏകീകരണം സാധ്യമാകുന്നതിനായിട്ടാണ് ഈ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടത്.
ഭാരതം 2008ല്‍ കാലാവസ്ഥാ നിയന്ത്രണത്തിനായി ദേശീയ കര്‍മ്മപരിപാടികള്‍ (എന്‍എപിസിസി) ആസൂത്രണം ചെയ്തിട്ടുണ്ട്. എന്‍എപിസിസി ഇതിനായി 8 നാഷണല്‍ മിഷനുകള്‍ വിഭാവനം ചെയ്ത് നടപ്പാക്കിവരികയാണ്. ജവഹര്‍ലാല്‍ നെഹ്രു നാഷണല്‍ സൗരോര്ജ്ജമിഷന് കൂടിയ ഊര്ജ്ജമികവിനായി നാഷണല്‍ മിഷന്, സുസ്ഥിര പാര്‍പ്പിടപദ്ധതിക്കായി നാഷണല്‍ മിഷന്, നാഷണല്‍ ജലമിഷന്‍ നാഷണല്‍ മിഷന് ഫോര്‍ സുസ്ഥിര കൃഷി, നാഷണല്‍ മിഷന് ഫോര്‍ സുസ്ഥിര ഹിമാലയന്‍ ഇക്കോസിസ്റ്റം, നാഷണല്‍ മിഷന് ഫോര്‍ ഹരിതഭാരതം, കാലാവസ്ഥാ വ്യതിയാനം നേരിടുവാനായി തന്ത്രപരമായ അറിവുേനടുന്നതിനുള്ള ദേശീയമിഷന് എന്നിവയാണവ.
ഭാരതം പെറുവിലെ ലിമയില്കൂടിയ യുഎന്എഫ്ഡിഡിഡിയില് ദേശീയമിഷനുകളിലെ കര്‍മ്മപരിപാടികള്‍ വ്യക്തമാക്കി പ്രബന്ധം അവതരിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്റു ദേശീയസൗരോര്ജ മിഷന് 2022 ന് മുമ്പ് ഭാരതത്തില്‍ 20000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കും. ഇത്തരം ഉപകരണങ്ങളുടെ നിര്‍മാണവും വിതരണവും ഊര്‍ജിതമാക്കും. 20 ദശലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്ത് സൗരോര്‍ജ പാനല്‍ സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കും. ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലായി 20 ദശലക്ഷം സൗരോര്‍ജവിളക്കുകള്‍ സ്ഥാപിക്കും.
2012-2017 12-ാം പഞ്ചവത്സര പദ്ധതിയില്‍ ഈ മിഷനായി 8795 കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. ഊര്‍ജ ഉല്പാദന മികവ് വര്‍ധിപ്പിക്കുവാനുള്ള ദേശീയമിഷനില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക ഊര്‍ജ ഉല്പാദന മികവിനായുള്ള ഒരു ചട്ടക്കൂടിന് രൂപംനല്‍കിക്കഴിഞ്ഞു. ഇതിനായി 2.58 ദശലക്ഷം രൂപയുടെ എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും. കൂടുതല്‍ ഊര്‍ജമികവുള്ള ഫാനുകള്‍ നിര്‍മിക്കുവാനും വിതരണം ചെയ്യാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.
ഊര്‍ജ ഉപയോഗം കുറഞ്ഞ വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. ഊര്‍ജമികവുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയും ഉൗര്‍ജസംരക്ഷണം ഉറപ്പാക്കുകയും ചെയ്യും. ഭാവിയില്‍ ഊര്‍ജസംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നവീകരണ പദ്ധതികള്‍ക്കായി എല്ലാ തുറകളിലും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തും. സുസ്ഥിര പാര്‍പ്പിട ദേശീയമിഷനില്‍ ഉൗര്‍ജസംരക്ഷണം നടത്തുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കും.
പൊതുയാത്രാസംവിധാനങ്ങള്‍ കുറ്റമറ്റതാക്കും. നഗരമാലിന്യസംസ്കരണം പുനഃചംക്രമണ, പുനരുപയോഗ പദ്ധതികളിലൂടെ കാര്യക്ഷമമാക്കും. ഈ മിഷനായി 2012-2017 പദ്ധതിക്കാലത്ത് 950 കോടി രൂപ ചെലവാക്കും. പാര്‍പ്പിടങ്ങള്‍ക്കായി 35650 കോടി രൂപയുടെ 760 ജലവിതരണ പദ്ധതികള്‍ നടപ്പാക്കും.
ദേശീയ ജലമിഷന്വഴി ജലസംരക്ഷണത്തിനുള്ള വിവിധ പദ്ധതികളാണ് നടപ്പാക്കുക. ജലത്തിന്റെ ഉറവിടങ്ങളും സ്രോതസ്സുകളുമടങ്ങിയ ഡാറ്റാബാങ്ക് ഉണ്ടാക്കും. ജനങ്ങളുടെ സഹകരണത്തോടെ ജലസംരക്ഷണ കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. ക്രമാതീതമായ ജലചൂഷണം കുറയ്ക്കും. ജലമുപയോഗമികവ് 20 ശതമാനം വര്‍ധിപ്പിക്കും. സമഗ്രനദീതട ജലസ്രോതസ്സുകളുടെ മാനേജ്മെന്റ് ഊര്‍ജിതമാക്കും. ദേശീയ ജലമിഷനായി 196 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
ഭാരതം ജലനയം ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞു. 1082 പുതിയ ഭൂഗര്ഭജലകിണറുകളുടെ പരിശോധനാകേന്ദ്രങ്ങള്‍ സ്ഥാപിക്കും. സുസ്ഥിരകൃഷിക്കായുള്ള ദേശീയമിഷന്‍വഴി കൃഷിഭൂമികളെ ആശ്രയിച്ചുള്ള ജല മാനേജ്മെന്റിന് ഊന്നല്‍ നല്‍കും. കാലാവസ്ഥാ വ്യതിയാനത്തെ മറികടന്നുള്ള സുസ്ഥിരകൃഷി വികസിപ്പിക്കും. മഴയെ ആശ്രയിച്ചുള്ള കാര്‍ഷികവൃത്തികളെ ശാസ്ത്രീയമായി ക്രമീകരിക്കും. ഇതുവരെ 11000 ഹെക്ടര്‍ പാഴ്ഭൂമിയില്‍ കൃഷി വ്യാപിപ്പിക്കുവാന്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതുവരെ വര്‍ധിപ്പിച്ച 5.4 ദശലക്ഷം കാര്‍ഷിക ഉല്‍പ്പന്ന സംഭരണശാലകള്ക്കുപുറമെ കൂടുതല്‍ ധാന്യസംഭരണ സൗകര്യങ്ങള്‍ ഉറപ്പാക്കും.
13034 കോടി രൂപയാണ് ഈ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരതം നീക്കിവെച്ചിട്ടുള്ളത്. ഇക്കോളജിക്കലായി സുസ്ഥിരമായ ഒരു കാര്‍ഷികമേഖലയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി ഈ മിഷന് പ്രവര്‍ത്തിക്കും. ഹിമാലയന്‍ ഇക്കോ സിസ്റ്റ സുസ്ഥിരത ലക്ഷ്യമാക്കിയുള്ള നാഷണല്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 1695 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഹിമാലയന്‍ ഇക്കോസിസ്റ്റങ്ങള്ക്കാണ്. ക്രമാതീതമായി മഞ്ഞുരുകല്‍, ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടല്‍, നിമിഷപ്രളയം, വന്യമൃഗങ്ങളുടെ വംശനാശഭീഷണി തുടങ്ങിയവ ഇതില്‍ ചിലത് മാത്രം. ഹിമാലയത്തിലെ മഞ്ഞുകളെക്കുറിച്ച് പഠിക്കുവാന്‍ ഒരു ഗവേഷണസ്ഥാപനം ഉണ്ടാക്കും. ഹിമാലയന്‍ ഇക്കോസിസ്റ്റങ്ങളുടെ സമഗ്രപഠനം ഉറപ്പാക്കും. ഹിമാലയത്തിലെ പഠനഗവേഷണകേന്ദ്രങ്ങളില് പുതിയതായി 10 കേന്ദ്രങ്ങള്‍ ഹിമാലയ സുസ്ഥിര ഇക്കോസിസ്റ്റ സംരക്ഷണം ഉറപ്പാക്കുവാന്‍ സ്ഥാപിക്കും. വിട്ടുപോയ ഹിമാലയന്‍ ഭാഗങ്ങളുടെ പഠനം തുടരും.
ഹിമാലയന്‍ സുസ്ഥിര ഇക്കോസിസ്റ്റം വികസനത്തിനായി 100 വിദഗ്ധരെയെങ്കിലും പരിശീലിപ്പിക്കും. ഹിമാലയത്തിലെ മാറ്റങ്ങളെക്കുറിച്ച് സമഗ്രമായി പഠിപ്പിക്കുവാന്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കും. ഹരിതഭാരത ദേശീയമിഷന്‍വഴി അഞ്ച് ദശലക്ഷം ഹെക്ടര്‍ പ്രദേശത്ത് വനംനിര്മിക്കും. ഈ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 46,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 10 ദശലക്ഷം ഹെക്ടറില്‍ നഷ്ടപ്പെട്ട വനമേഖല പുനഃസ്ഥാപിക്കും. പുരയിടങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുവാനുള്ള പദ്ധതിക്ക് ഊന്നല്‍ നല്‍കും. 2020 ആകുമ്പോഴേക്കും 50 മുതല്‍ 60 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈയോക്സൈഡ് ആഗിരണം ചെയ്യാന്‍ പ്രാപ്തിയുള്ള ഹരിത ആവരണം ഭാരതം സൃഷ്ടിക്കും.
27 സംസ്ഥാനങ്ങളില്‍ ഇതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. നശിച്ചുപോയ വനമേഖല വീണ്ടെടുക്കല്‍, നഗരവനവല്‍ക്കരണം, ഇക്കോസിസ്റ്റം പുനഃസ്ഥാപനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഈ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം വിവരശേഖരണ തന്ത്രത്തിനുള്ള ദേശീയമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2500 കോടി രൂപയാണ് 12-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് നീക്കിവെച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനപഠനം കുറ്റമറ്റതാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് ഈ മിഷന്റെ ചുമതല.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമഗ്രപഠനത്തിനുള്ള ഉപകരണങ്ങള്‍, വിവരശേഖരണം, വിവരങ്ങള്‍ കൈമാറല്‍, പഠനങ്ങളില്‍ ശാസ്ത്ര-സാങ്കേതികമികവ് വര്‍ധിപ്പിക്കല്‍, കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കാനുള്ള ദേശീയ മിഷനുകള്ക്കുവേണ്ട ഡാറ്റ കൈമാറല്‍ തുടങ്ങിയ അടിസ്ഥാനചുമതലയും ഈ മിഷനുണ്ട്.
കാലാവസ്ഥാവ്യതിയാനം തടയുവാനും നിയന്ത്രിക്കുവാനും ലോകം നടത്തുന്ന പരിശ്രമങ്ങളില്‍ ഭാരതവും പങ്കുചേരുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണിത്. യുഎന്എഫ്ഡിഡിഡിയുടെ 21-ാമത് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് 2015 അവസാനം പാരീസിലാണ് നടക്കുക.
2100 ല്‍ കാര്‍ബണ്‍ ഡൈയോക്സൈഡ് ഒരു മാലിന്യമല്ലാത്ത രീതിയില്‍ ആക്കുന്നതിനുള്ള സാങ്കേതികമികവ് രാജ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. 2050 ല്‍ കാര്‍ബണ്‍ ഡൈയോക്സൈഡ് തള്ളല്‍ 50 ശതമാനം കണ്ട് കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി ഭാരതവും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: