ഇന്ത്യന്‍ ഫുട്ബോള്‍ കളത്തില്‍ ആവേശവും പ്രതീക്ഷയും വിളയിച്ച പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ വേദികളില്‍ ആരവമൊഴിഞ്ഞു. അനുരണനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല, ആവേശവും. ഐഎസ്എല്ലോകത്തെത്തന്നെ അമ്പരപ്പിച്ച വിജയമായിരുന്നു അത്. ഇതോടെ ഒന്നര ദശാബ്ദത്തിലേറെയായി ഇന്ത്യന്‍ ഫുട്ബോളിനെ ഗ്രസിച്ചിരുന്ന ശനിദശയ്ക്കും ഏറെക്കുറെ വിരാമമായി. 90കളുടെ അവസാനത്തിനുശേഷം ഈ രംഗത്താകെ മരവിപ്പായിരുന്നു. പ്രസിദ്ധമായ കൊല്‍ക്കത്ത ഡര്‍ബിയിലും ഗോവന്‍ ടീമുകളുടെ പോരിലും പോലും കാണികളുടെ തള്ളിക്കയറ്റം കാണാനില്ലായിരുന്നു.
മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ സച്ചിന്റെ കേരള ബ്ലാസ്റ്റേഴ്സിനെ 1-0 ന് വീഴ്ത്തിസൗരവ് ഗാംഗുലിയുടെ അത്ലറ്റികോ ഡി കൊല്‍ക്കത്ത ആദ്യ സീസണില്‍ കിരീടം നേടി. രണ്ട് മാസം, 61 കളികള്‍, ഫൈനല്‍ ശരിക്കും അരങ്ങുതകര്‍ത്തു.
ലോകത്തെ പുകള്‍പെറ്റ ഫുട്ബോള്‍ ലീഗുകളുടെ പട്ടികയിലേക്കാണ് ഒരൊറ്റ സീസണ്‍കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രവേശിച്ചത്. മാത്രമല്ല ഇന്ത്യയില്‍ ക്രിക്കറ്റിനേ ആരാധകരെ കിട്ടൂ എന്ന അപവാദവും അതു മാറ്റി. കളികാണാന്‍ നേരിട്ടെത്തിയവരുടെ എണ്ണമാണ് ഐഎസ്എല്ലിനെ ലോകശ്രദ്ധയില്‍ എത്തിച്ചത്. അതില്‍ ഐഎസ്എല്‍ ആദ്യ സീസണില്‍ത്തന്നെ ലോകത്ത് നാലാം സ്ഥാനത്തെത്തി. 61 മത്സരങ്ങളിലായി 18 ലക്ഷത്തോളം പേര് സ്റ്റേഡിയങ്ങളിലെത്തി.
കാണികളുടെ കണക്കില്‍ ലോകത്തിലെ ഫുട്ബോള്‍ മുമ്പന്മാര് ജര്‍മനിയിലെ ബുന്ദസ്ലിഗാ ഫുട്ബോള്‍ ലീഗ് ആണ്. തൊട്ടുപിന്നില്‍ ഇംഗ്ലീഷ് പ്രീമിയറും സ്പാനിഷ് ലീഗും. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഇവര്‍ക്കൊപ്പം ഐഎസ്എലും എത്തിയിരിക്കുകയാണ്.
ശരാശരി 26,505 പേരാണ് ഓരോ ഐഎസ്എല്‍ മത്സരവും കണ്ടിരിക്കുന്നത്. ഇത് ചെറിയൊരു കാര്യമല്ല. ഏഷ്യയിലെ ഏറ്റവും വലിയ ലീഗെന്ന ഖ്യാതിയും ഇതോടെ ഐഎസ്എല്‍ സ്വന്തമാക്കി. ടിവിയിലൂടെ ഐഎസ്എല്‍ കാണുന്നവരുടെ എണ്ണവും കൂടി കണക്കിലാക്കിയാല്‍ ഇത് കോടികള്‍ വരും. തുടക്കം ഇങ്ങനെയായ സാഹചര്യത്തില്‍ നാളെ ഒരുപക്ഷേ ലണയല്‍ മെസ്സിയേയും നെയ്മറിനേയും ക്രിസ്റ്റിയാനോയെയും പോലുള്ള ലോകത്തിലെ സൂപ്പര്‍താരങ്ങള്‍ ഇന്ത്യയില്‍ പന്തുകളിക്കാനെത്തുന്ന കാലവും ഏറെ വിദൂരമല്ല.
ഐഎസ്എല്ലിലെ ആദ്യ പതിപ്പില്‍ എട്ട് ടീമുകളാണ് പങ്കെടുത്തത്. ഇരുപാദ സെമിഫൈനലുകളും ഫൈനലും ഉള്‍പ്പെടെ മൊത്തം 61 വാശിയേറിയ പോരാട്ടങ്ങളും നടന്നു. ഇത്രയും കളികളില്‍ നിന്ന് 2.11 ശരാശരിയില്‍ 129 ഗോളുകളാണ് പിറന്നത്. ഹോം മത്സരത്തില്‍ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയത് മുംബൈ സിറ്റി എഫ്സിയാണ്.
ഒക്ടോബര്‍ 18ന് ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പൂനെ സിറ്റി എഫ്സിയെ അവര്‍ തകര്‍ത്തു. ഈ കളിയിലാണ് ടൂര്‍ണമെന്റിലെ ഏക ഹാട്രിക്കും ഉണ്ടായത്. മുംബൈയുടെ ബ്രസീലിയന്‍ താരം ആന്ദ്രെ മോറിറ്റ്സാണ് ഹാട്രിക്കിന് അവകാശി. എവേ മത്സരത്തില്‍ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയത് ഗോവ എഫ്സിയാണ്.
നവംബര്‍ 13ന് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഗോവ എഫ്സി ദല്‍ഹി ഡൈനാമോസിനെ കീഴടക്കി. ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറവിയെടുത്ത പോരാട്ടം ചെന്നൈയിന് എഫ്സിയും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടിയപ്പോഴായിരുന്നു.ആറ് ഗോളുകളാണ് കളിയില്‍ പിറന്നത്. പോരാട്ടത്തില്‍ ചെന്നൈയിന് എഫ്സി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയിക്കുകയും ചെയ്തു.
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയത് ഗോവ എഫ്സിയാണ്. തുടര്‍ച്ചയായ നാല് മത്സരങ്ങളിലാണ് ഗോവ എഫ്സി ടീം വിജയിച്ചത്. ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ അപരാജിതരെന്ന റെക്കോര്‍ഡും ഗോവക്ക് സ്വന്തം.
തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ അവര്‍ അപരാജിതരായി തുടര്‍ന്നു. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയാത്തത് മൂന്ന് ടീമുകള്‍ക്കാണ്. ദല്‍ഹി ഡൈനാമോസ്, മുംബൈ സിറ്റി എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകള്‍ക്ക് തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയ ടീമെന്ന ബഹുമതി മുംബൈ സിറ്റി എഫ്സിക്കാണ്. ഏറ്റവും കൂടുതല്‍ കാണികള്‍ സ്റ്റേഡിയത്തിലെത്തി കണ്ട പോരാട്ടം ഉദ്ഘാടന ദിവസമാണ്.
സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള പോരാട്ടം വീക്ഷിക്കാന്‍ 65,000 കാണികളാണ് എത്തിയത്. എന്നാല്‍ ശരാശരി കണക്കില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാണ് മുന്നില്‍.
ശരാശരി 49,111 കാണികള്‍ എന്ന കണക്കില്‍ എട്ട് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയത് 3,92,886 പേര്. രണ്ടാം സ്ഥാനം കൊല്‍ക്കത്തക്കാണ്. 45,171 ശരാശരിയില്‍ 3,16,195 പേര് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ ഏറ്റവും കുറവ് കാണികളെത്തിയത് ദല്‍ഹിയിലും പൂനെയിലുമാണ്. 60,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ശരാശരി 17,713 പേരാണ് എത്തിയത്.
11,500 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ശ്രീ ശിവ്ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സില്‍ ശരാശരി 7,859 പേരും കളികാണാനെത്തി. 19800 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗോവയിലെ ഫറ്റോര്‍ദ സ്റ്റേഡിയത്തില്‍ 18,066 പേര് ശരാശരി കളികാണാനെത്തി.
ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമെന്ന ബഹുമതി ചെന്നൈയിന് എഫ്സിക്കാണ്. ലീഗിലെ 14 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകള്‍ അവര്‍ നേടി. സെമിയിലെ മൂന്നെണ്ണം കൂടി കൂടുമ്പോള്‍ 15 മത്സരങ്ങളില്‍ അവര്‍ നേടിയ ഗോളുകള്‍ 27. വഴങ്ങിയത് 21ഉം. ഏറ്റവും കുറച്ച് ഗോളുകള്‍ നേടിയതും വഴങ്ങിയതും കേരള ബ്ലാസ്റ്റേഴ്സാണ്.
പ്രാഥമിക റൗണ്ടില്‍ 14 കളികളില്‍ നിന്ന് 9 തവണ എതിര് വല കുലുക്കിയപ്പോള്‍ വഴങ്ങിയത് 11 എണ്ണം. ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീമെന്ന ബഹുമതി മുംബൈ സിറ്റി എഫ്സിക്കാണ്. 14 കളികളില്‍ നിന്ന് 21 ഗോളുകളാണ് അവര്‍ വഴങ്ങിയത്.
ഒന്നുറപ്പാണ്. ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ്ണകാലഘട്ടമാണ് വരാന്‍ പോകുന്നതെന്നാണ് ഐഎസ്എല്‍ പറയുന്നത്.
അലക്സാന്ദ്രെ ഡെല്‍പിയറോ, എലാനോ, ജോണ്‍ കേപ്ഡിവിയ, ഡേവിഡ് ട്രസഗ്വറ്റ്, ലൂയിസ് ഗാര്‍ഷ്യ, റോബര്‍ട്ട് പിറസ്, ഫ്രെഡ്രിക് ലുങ്ബര്‍ഗ്, കോസ്റ്റാസ് കറ്റ്സോറാനിസ് തുടങ്ങി തങ്ങളുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ കാല്‍പ്പന്തുകൊണ്ട് ലോകം കീഴടക്കിയ മഹാപ്രതിഭകളെ നേരില്‍ കാണാനും അവരുടെ പ്രകടനം വീക്ഷിക്കാനുമാണ് കൊച്ചിയിലും കൊല്‍ക്കത്തിലും ഗോവയിലുമുള്പ്പെടെയുള്ള സ്റ്റേഡിയങ്ങള്‍ നിറഞ്ഞുകവിഞ്ഞത് എന്നത് തീര്‍ച്ച.
അടുത്ത സീസണിലും ഇവരെപ്പോലെയുള്ള ലോകപ്രശസ്ത താരങ്ങള്‍ വരും; അവരുടെ പ്രകടനം കാണാമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകവൃന്ദം. കാത്തിരിക്കാം. അടുത്ത സീസണിലേക്കായി… ലോക ഫുട്ബോളിലെ സൂപ്പര്‍താരങ്ങളുടെ ആഗമനത്തിനായി… കൂടാതെ ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനങ്ങള്‍ക്കായി, ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ഗോള്‍ നീക്കങ്ങള്‍ക്കായി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: