അഞ്ചല്‍: പെന്തക്കോസ്തുസഭ മതപരിവര്‍ത്തനം ചെയ്ത കുടുംബം ഇന്നലെ സ്വധര്‍മത്തിലേക്ക് തിരിച്ചെത്തി. അഞ്ചല്‍ പടിഞ്ഞാറ്റിന്‍കരയിലാണ് വീട്ടമ്മയും രണ്ട് പെണ്മക്കളുമടങ്ങുന്ന കുടുംബമാണ് തിരിച്ച് ഹിന്ദുമതത്തിലേക്ക് തന്നെ മടങ്ങിവന്നത്.
രണ്ടര ദശാബ്ദം മുമ്പാണ് പെന്തക്കോസ്തുകാര്‍ ഇവരെ മതം മാറ്റിയത്. മദ്യപാനിയായ ഭര്‍ത്താവിനെ ചികിത്സിച്ച് ഭേദമാക്കാമെന്ന് നിരന്തരം പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു പെന്തക്കോസ്തുകാര്‍ ഇവരെ മതം മാറ്റിയത്. എന്നാല്‍ ഭര്‍ത്താവ് കൂടുതല്‍ മദ്യപാനിയും ശല്യക്കാരനുമായി മാറിയെന്ന് വീട്ടമ്മ പറഞ്ഞു. തങ്ങള്‍ക്ക് ഹിന്ദുമതത്തിലേക്കും ക്ഷേത്രവിശ്വാസത്തിലേക്കും തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് ഈ കുടുംബം വിശ്വഹിന്ദുപരിഷത്ത് നേതാക്കളെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരിഷത്ത് ജില്ലാ നേതൃത്വമാണ് ഇവര്‍ക്ക് ‘ഘര്‍ വാപ്പസി’ എന്ന പേരിലുള്ള മതപരാവര്ത്തനത്തിന് സഹായിച്ചത്.
അഞ്ചല്‍ കളരീദേവിക്ഷേത്രത്തിലെ വിശ്വാസികളായിരുന്നു തങ്ങളുടെ പൂര്വികരെന്നതിനാല് അവിടെ പ്രാര്‍ത്ഥിച്ച് പ്രസാദവും വാങ്ങിയാണ് ശുദ്ധീകരണപ്രക്രിയകള്‍ തുടങ്ങിയത്. ക്ഷേത്രത്തിന് മുന്നില്‍ കുടുംബത്തെ വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി സജീഷ്കുമാര്‍ സ്വീകരിച്ചു.
പാദങ്ങള്‍ ജലത്താല്‍ ശുദ്ധീകരിച്ചുകൊണ്ടായിരുന്നു ഇത്. വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.കാവടിയില്‍ വിനോദ്, ആര്‍എസ്എസ് താലൂക്ക് സംഘചാലക് അഡ്വ.ജി.അനില്‍കുമാര്‍ എന്നിവര്‍ പുതുവസ്ത്രങ്ങള്‍ കൈമാറി. തുടര്‍ന്ന് ഇവര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം വച്ച് പ്രസാദം സ്വീകരിച്ച് ഗായത്രി മന്ത്രദീക്ഷയും വാങ്ങി.
നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും വിവിധ മതങ്ങളിലേക്ക് പോകേണ്ടി വന്നവര്‍ക്ക് ഹിന്ദുധര്‍മത്തിലേക്ക് തിരിച്ചുവരാന്‍ എല്ലാ സൗകര്യവും വിഎച്ച്പി നല്‍കുമന്ന് നേതാക്കള്‍ അറിയിച്ചു. പരാവര്ത്തനത്തിനായി ജില്ലയുടെ കിഴക്കന്‍മേഖലയില്‍ നൂറിലേറെ കുടുംബങ്ങള്‍ സമീപിച്ചതായും വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: