പാലക്കാട്: പാലക്കാട്ടെ അട്ടപ്പാടിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും ഫോറസ്റ്റ് ഓഫീസുകള്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. പാലക്കാട്ട് വനംവകുപ്പിന്റെ ജീപ്പ് കത്തിച്ച മാവോയിസ്റ്റുകള്‍ വയനാട് വെള്ളമുണ്ട കുഞ്ഞോത്ത് ഫോറസ്റ്റ് ഔട്ട്പോസ്റ്റിനുള്ളില്‍ തീയിട്ട് കമ്പ്യൂട്ടറും ഫയലുകളും ഫര്‍ണീച്ചറുകളും നശിപ്പിച്ചു. ആക്രമണത്തില്‍ ആളപായമൊന്നുമില്ല.
പുലര്‍ച്ചെ 1.30 യോടെയാണ് ആക്രമണങ്ങള്‍ നടത്തിയിട്ടുള്ളത്. ആക്രമണം നടന്ന രണ്ടിടങ്ങളിലും വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് മാവോയിസ്റ്റ് ആക്രമണത്തിന്റെ സൂചനകള്‍ ലഭിച്ചിട്ടുള്ളത്. രണ്ടിടത്തും ഓഫീസിന്റെ ജനാലകളും വാതിലുകളും തകര്‍ത്തിട്ടുണ്ട്. ഭയപ്പാട് ഉണ്ടാക്കുന്ന തരത്തിലുള്ള ആക്രമണമാണ് രണ്ടിടത്തും നടന്നിട്ടുള്ളത്. മാവോയിസ്റ്റുകളുടെ പ്രസിദ്ധീകരണമായ ‘കാട്ടുതീ’ യുടെ പേരില്‍ കുഞ്ഞോത്ത് വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. സായുധ വിപ്ലവം നടത്താനാണ് ആഹ്വാനം.
അട്ടപ്പാടിയില്‍ മുക്കാലിയിലെ ഫോറസ്റ്റ് ഓഫീസിന് നേരെയായിരുന്നു ആക്രമണം. ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിന് തീയിട്ടു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അട്ടപ്പാടി ആദിവാസി മേഖലയിലും വനഭൂമിയിലും സര്‍ക്കാര്‍ സഹായത്തോടെയുള്ള വനംവകുപ്പിന്റെ അക്രമം ചെറുത്തു തോല്‍പ്പിക്കണമെന്നും മാധവ് ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്നും പോസ്റ്ററുകളില്‍ പറയുന്നു. അട്ടപ്പാടി പാക്കേജിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ആദിവാസി പീഡനം അവസാനിപ്പിക്കണമെന്നും ഇതിനായി സായുധപോരാട്ടം നടത്തുമെന്നും പോസ്റ്ററില്‍ പറഞ്ഞിട്ടുണ്ട്.
പാലക്കാട് ചന്ദ്രഗിരി നഗറില്‍ കെഎഫ് സി റസ്റ്റോറന്റും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. അതേസമയം സംഭവം മാവോയിസ്റ്റ് ആക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദഗ്ദ്ധമായ പോലീസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: