ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്ഷേത്ര നഗരിയായ വാരാണസി സന്ദര്‍ശിച്ചേക്കും.
റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായെത്തുന്ന ഒബാമയുടെ വാരാണസി യാത്രയുടെ മുന്നൊരുക്കങ്ങള്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങള്‍ ആരംഭിച്ചു.
പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് ഒബാമയുടെ ദ്വിദിന സന്ദര്‍ശനത്തില്‍ വാരാണസി ഉള്‍പ്പെടുത്തിയത്. നരേന്ദ്രമോദിയുടെ മണ്ഡലം കൂടിയായ വാരാണസിയില്‍ ഒബാമ എത്തുമ്പോള്‍ ഇരു രാജ്യങ്ങളുടേയും നയതന്ത്ര ബന്ധത്തില്‍ പുതുചരിത്രമാകും.
തിരക്കു പിടിച്ച സമയക്രമങ്ങളുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാരത സന്ദര്‍ശ പരിപാടിയില്‍ വാരാണസിക്കായി സമയം കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ ബോയിംങ് വണ്ണിന് ഇറങ്ങാനുള്ളത്ര വലുപ്പം വാരാണസി എയര്പോര്ട്ടിനില്ലാത്തതും ഇടുങ്ങിയതും ജനത്തിരക്കേറിയതുമായ നഗരത്തിലേക്കുള്ള യാത്രയുടെ സുരക്ഷാ ക്രമീകരണങ്ങളുമാണ് വെല്ലുവിളിയുയര്‍ത്തുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും പ്രാചീന നഗരമായ വാരാണസിയിലേക്ക് അമേരിക്കന്‍ പ്രസിഡന്റിനെ ക്ഷണിക്കുമ്പോള്‍ കേവലം സന്ദര്‍ശനമെന്നതിലുപരി നരേന്ദ്രമോദി സര്‍ക്കാര്‍ നല്കുന്ന സന്ദേശം വലുതാണ്. ദല്‍ഹി കേന്ദ്രീകൃതമായ ബന്ധത്തിലുപരി ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുക്കുന്നതിന് ഭാരത സംസ്ക്കാരത്തോളം പഴക്കമുള്ള കാശി നഗരം തന്നെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നു.
ഇതുള്‍ക്കൊണ്ടു തന്നെയാണ് വാരാണസി യാത്രയുടെ സാധ്യതകള്‍ വൈറ്റ്ഹൗസ് പരിശോധിക്കുന്നത്. റിപ്പബ്ലിക് ദിന പരിപാടിയും രാഷ്ട്രപതിയുടെ ഔദ്യോഗിക വിരുന്നും നിരവധി കരാറുകളും സമയക്രമത്തിന്റെ ഭൂരിഭാഗവും അപഹരിക്കുന്നതും മറികടക്കേണ്ടതുണ്ട്.
വിദേശരാഷ്ട്ര തലവന്മാര് ന്യൂദല്‍ഹിക്കു പുറമേ ഹൈദ്രാബാദ്, ബാംഗ്ലൂര്‍ എന്നീ ഐ.ടി ഹബ്ബുകളിലും താജ്മഹല്‍ സന്ദര്‍ശനത്തിനായി ആഗ്രയിലേക്കും യാത്ര ഇതിനു മുമ്പും നടത്തിയിട്ടുണ്ട്.
ബിസിനസ് കേന്ദ്രമായ മുംബൈയിലേക്കും വിദേശ രാഷ്ട്രത്തലവന്മാര് എത്തിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് എത്തിയപ്പോള്‍ അഹമ്മദാബാദിലേക്കായിരുന്നു ദല്‍ഹിക്കു പുറമേ സന്ദര്‍ശനം നടത്തിയത്. എന്നാല്‍ ഇതാദ്യമായാണ് രാജ്യത്തിന്റെ സാംസ്ക്കാരിക കേന്ദ്രത്തിലേക്ക് ഒരു വിദേശ രാഷ്ട്രത്തലവന് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: