ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസ്സിക്ക് പോരാട്ടം സമനിലയില്‍. ലിവര്‍പൂളും ആഴ്സണലും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടമാണ് 2-2ന് സമനിലയില്‍ കലാശിച്ചത്. ഇഞ്ചുറി സമയത്ത് മാര്ട്ടിന് സ്കേര്ട്ടല് നേടിയ ഗോളാണ് ലിവര്‍പൂളിന് സമനില നേടിക്കൊടുത്തത്. ഇഞ്ചുറിസമയത്തിന്റെ തുടക്കത്തില്‍ ബോറിനി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം 10 പേരുമായി കളിച്ചാണ് ലിവര്‍ ത്രസിപ്പിക്കുന്ന സമനില സ്വന്തമാക്കിയത്.
ലിവര്‍പൂളിന്റെ സ്റ്റേഡിയമായ ആന്‍ഫീല്‍ഡില്‍ നടന്ന കളിയില്‍ അവര്‍ സമഗ്രമായ ആധിപത്യം പുലര്‍ത്തി. 64 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ അവര്‍ കളിയിലുടനീളം 27 ഷോട്ടുകളാണ് ഉതിര്‍ത്തത്. ഇതില്‍ 10 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. അതേസമയം ആഴ്സണലിന് ലക്ഷ്യത്തിലേക്കുള്ള മൂന്ന് ഷോട്ടുകള്‍ ഉള്‍പ്പെടെ ആകെ 10 എണ്ണമാണ് പായിക്കാന്‍ കഴിഞ്ഞത്.
കളിയുടെ തുടക്കം മുതല്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെയും ആഡം ലല്ലാനയുടെയും സ്റ്റര്‍ലിംഗിന്റെയും ഫിലിപ്പെ കൗടീഞ്ഞോയുടെയും ലാസര്‍ മാര്കോവിച്ചിന്റെയും കരുത്തില്‍ ലിവര്‍പൂള്‍ മുന്നേറ്റങ്ങളുടെ തിരമാല തീര്‍ത്തപ്പോള്‍ ആഴ്സണല്‍ പ്രതിരോധം ആടിയുലഞ്ഞു.
എന്നാല്‍ ഗണ്ണേഴ്സ് ഗോളി വോയ്ചെക്ക് ഷെസ്നിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. ബാറിന് കീഴില്‍ അസാമാന്യ മെയ്വഴക്കം പ്രകടിപ്പിച്ച ഷെസ്നി അക്ഷോഭ്യനായതോടെ ലിവര്‍പൂൡന്റെ മുന്നേറ്റങ്ങളെല്ലാം താരത്തിന് മുന്നില്‍ അസ്തമിച്ചു. ഒടുവില്‍ 45-ാം മിനിറ്റിലാണ് ലിവര്‍പൂള്‍ ആക്രമണങ്ങള്‍ക്ക് ലക്ഷ്യം കാണാന്‍ കഴിഞ്ഞത്. ജോര്‍ദാന്‍ ഹെന്ഡേഴ്സണ് നല്കിയ പാസ് സ്വീകരിച്ച് ഫിലിപ്പെ കൗടിഞ്ഞോ ബോക്സിന്റെ മധ്യത്തില്‍ നിന്ന് വലംകാലുകൊണ്ട് പായിച്ച ഷോട്ട് ഷെസ്നിയെ കീഴടക്കി വലയില്‍ കയറി. എന്നാല്‍ ലിവര്‍പൂൡന്റെ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. ഇഞ്ചുറിസമയത്ത് ആഴ്സണല്‍ സമനില നേടി. മാത്തേയു ഫഌമിനി ഹെഡ്ഡറിലൂടെ നല്കിയ പാസ് ഡെബൂച്ചി മറ്റൊരു ഹെഡ്ഡറിലൂടെ ലിവര്‍പൂള്‍ വലകുലുക്കി.
പിന്നീട് 63-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായി ആഴ്സണല്‍ ലീഡ് നേടി. സാന്റിയാഗോ കാസൊര്ള നല്കിയ പാസ് നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ ഒളിവര്‍ ഗിറൗഡ് ലിവര്‍പൂള്‍ വലയിലെത്തിച്ചു. നിശ്ചിത സമയം കഴിഞ്ഞപ്പോള്‍ ആഴ്സണല്‍ 2-1ന് മുന്നിട്ടുനിന്നു. എന്നാല്‍ പരിക്ക് സമയത്ത് ലിവര്‍പൂള്‍ തിരക്കഥ മാറ്റിയെഴുതി. ഇതിനിടെ ഫാബിയോ ബോറിനി രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയി. എന്നാല്‍ പരിക്ക് സമയത്തിന്റെ ഏഴാം മിനിറ്റില്‍ ആഡം ലല്ലാന എടുത്ത കോര്‍ണര്‍ കിക്ക് മാര്ട്ടിന് സ്കേര്ട്ടല് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗണ്ണേഴ്സ് വലയിലെത്തിച്ചു. പിന്നീട് ഡാനി വെല്ബാക്കിന്റെയും കാസൊര്ളയുടെയും ശ്രമങ്ങള്‍ ലക്ഷ്യം തെറ്റിയതിന് പിന്നാലെ റഫറിയുടെ ലോംഗ് വിസിലും മുഴങ്ങി. 17 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുമായി ആഴ്സണല്‍ ആറാം സ്ഥാനത്തേക്കും 22 പോയിന്റുള്ള ലിവര്‍പൂള്‍ 10-ാം സ്ഥാനത്തേക്കും ഉയര്‍ന്നു.
മറ്റൊരു മത്സരത്തില്‍ സണ്ടര്‍ലാന്റ് ആഡം ജോണ്സണ് 90-ാം മിനിറ്റില്‍ നേടിയ ഏക ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: