ദുബായ്: അടുത്തവര്‍ഷം ന്യൂസിലാന്റിലും ഓസ്ട്രേലിയയിലുമായി അരങ്ങേറുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് സച്ചിന് ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസഡറാവുന്നത്.
2011-ല്‍ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിച്ച ലോകകപ്പിലും സച്ചിന് തന്നെയായിരുന്നു അംബാസഡര്‍ സ്ഥാനം വഹിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയും അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ലോകകപ്പിന്റെ പ്രചരണത്തിനായി തനിക്കാവുന്നതെല്ലാം ചെയ്യുമെന്നും സച്ചിന് പറഞ്ഞു. കഴിഞ്ഞ ആറ് ലോകകപ്പ് മത്സരങ്ങളിലും കളിച്ചയാള്‍ എന്ന നിലയില്‍ അടുത്ത ലോകകപ്പ് വ്യത്യസ്ത അനുഭവമായിരിക്കും. ബോള്‍ ബോയിയായി തുടക്കം കുറിച്ച 1987ലെ ലോകകപ്പിലെ മാനസികാവസ്ഥയാണ് ഇപ്പോള്‍. അന്ന് ഓരോ പന്തും താന്‍ ആസ്വദിക്കുകയായിരുന്നുവെന്ന് സച്ചിന് ഓര്‍മ്മിച്ചു.
ലോകകപ്പ് ഉയര്‍ത്തുക എന്നത് എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിന്റെയും സ്വപ്നമാണ്. 22 വര്‍ഷത്തെ കാത്തിരിപ്പിനും പരിശ്രമത്തിനും ശേഷമാണ് തനിക്ക് ആ സ്വപ്നം സഫലമായതെന്നും സച്ചിന് പറഞ്ഞു. ടൂര്‍ണമെന്റിന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഐസിസി സംഘടിപ്പിക്കുന്ന പരിപാടികളില്‍ സച്ചിന് പങ്കെടുക്കും. ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമല്ല എല്ലാ കായികതാരങ്ങള്‍ക്കും സച്ചിന് പ്രചോദനമാണെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്ഡ്സണ് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് കാല്‍നൂറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് കരിയറിന് സച്ചിന് വിരാമമിട്ടത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 45 മത്സരങ്ങളില്‍ നിന്ന് 56.95 ശരാശരിയില്‍ 2278 റണ്‍സാണ് ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം അടിച്ചു കൂട്ടിയത്.
അടുത്ത വര്‍ഷം ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെ ഓസ്ട്രേലിയയിലും ന്യൂസീലാന്റിലുമായാണ് പതിനൊന്നാം ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ആദ്യമത്സരത്തില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. 14 വേദികളിലായി 49 മത്സരങ്ങളാണ് നടക്കുന്നത്. പ്രമുഖ ടീമുകളെ കൂടാതെ യോഗ്യത നേടിയ അഫ്ഗാനിസ്ഥാന്, അയര്‍ലന്റ്, സ്കോട്ട്ലന്റ്, യുഎഇ എന്നീ രാജ്യങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: