മതംമാറിപ്പോയവര്‍ സ്വന്തം മതത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച സജീവമായിരിക്കുകയാണ്. ഇതിന്റെ പേരില്‍ പാര്‍ലമെന്റില്‍ കോലാഹലം തന്നെ നടക്കുന്നു. രാജ്യസഭ പത്തുദിവസത്തോളമായി ഈ വിഷയത്തില്‍ പ്രക്ഷുബ്ധമാണ്. പലവിധ സാഹചര്യങ്ങളാലും ഭീഷണിമൂലവും ദാരിദ്ര്യത്താലും ഹിന്ദുമതത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ ക്രൈസ്തവ-ഇസ്ലാമിക മതങ്ങളില്പ്പെട്ടുപോയിട്ടുണ്ട്. അവരില്‍ കുറേപ്പേര് കുററബോധത്തിലാണ്.
ആരൂഢവും സംസ്കാരവും നഷ്ടപ്പെടുന്നതില്‍ കുണ്ഠിതരായവര് സ്വമതത്തിലേക്ക് തിരിച്ചുവരാന്‍ കൊതിക്കുന്നു. അത് ഇന്നും ഇന്നലെയും നടക്കുന്നതല്ല. സ്വാതന്ത്ര്യത്തിന് മുമ്പ് ഉണ്ടായിരുന്നു. അതിനു ശേഷവുമുണ്ട്. സ്വമതത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് ആചാരപരമായ ചടങ്ങുകള്‍ നടത്തുന്നതിന് അധികാരങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മതംമാറ്റ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുവാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
അങ്ങനെയുള്ള സര്‍ക്കാര്‍ പുനര്മതംമാറ്റം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും പറയുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്. വിനാശകാലേ വിപരീത ബുദ്ധി എന്നേ അതിനെക്കുറിച്ച് പറയാനൊക്കൂ. മതംമാറുന്ന ഹൈന്ദവരെ ബോധവല്‍ക്കരിക്കാനും തിരിച്ചുകൊണ്ടുവരാനും ശ്രീനാരായണഗുരുദേവനും എസ്എന്‍ഡിപി യോഗവും ചെയ്ത സേവനങ്ങള്‍ വിസ്മരിച്ചുകൂടാ. ഇപ്പോള്‍ ഉറഞ്ഞുതുള്ളുന്നവര്‍ ഈ പ്രസ്ഥാനത്തിനും ഗുരുദേവനുമെതിരെ മുന്‍കാല പ്രാബല്യത്തോടെ കേസെടുക്കുമോ?
ആലപ്പുഴയിലും കൊല്ലത്തും ഏതാനും പേര് സ്വമതത്തില്‍ തിരിച്ചെത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുന്നു. ഇന്നലെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗം കെ.സി.വേണുഗോപാല്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചു. എന്തോ പാതകം സംഭവിച്ചു എന്ന മട്ടിലാണ് വേണുഗോപാല്‍ പ്രശ്നം അവതരിപ്പിച്ചത്. മാറാട്ട് എട്ടുപേരെ വെട്ടിനുറുക്കിക്കൊന്നപ്പോള്‍ നിയമസഭയില്‍ ഒരു സബ്മിഷന് പോലും കൊണ്ടുവന്നില്ല.
പാര്‍ലമെന്റില്‍ ചര്‍ച്ചയായില്ല. നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതംമാറേണ്ടിവന്നവര് മടങ്ങിവന്നതിനാല്‍ ആകാശം ഇടിഞ്ഞുപോകുംപോലും! കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ടരലക്ഷംപേരെ ക്രൈസ്തവരോ മുസ്ലിമോ ആക്കിമാറ്റിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ ഹിന്ദുനാടാര്‍ സമുദായം പ്രബലമായിരുന്നു. ഇന്ന് നാമമാത്രമായവരേ മതം മാറാതെയുള്ളു. പട്ടികജാതി കോളനികളെ അപ്പാടെ മാറ്റിയിട്ടുണ്ട്.
സെക്രട്ടറിയേറ്റിനോട് തൊട്ടുചേര്‍ന്ന ചെങ്കല്‍ചൂള കോളനിയില്‍ അവശേഷിക്കുന്ന ഹിന്ദു കുടുംബങ്ങള്‍ വിരലിലെണ്ണാന്‍ മാത്രം പറ്റുംവിധമാണ്. 800 ഓളം വീട്ടുകാരെ മതംമാറ്റിയതിന്റെ അഹങ്കാരമവിടങ്ങളിലെല്ലാം വ്യക്തമാണ്. ഇതൊന്നന്വേഷിക്കാന്‍ ധൈര്യം കാണിക്കാത്ത ആഭ്യന്തര മന്ത്രിയാണ് ആലപ്പുഴയിലും കൊല്ലത്തുമായി മുപ്പതുപേര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പറയുന്നത്. കാലംമാറിയത് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മനസ്സിലാക്കണം. മതംമാറാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില് തിരിച്ചുവരാനുള്ള അവകാശമുണ്ട്. അതാണ് ആര്‍എസ്എസ് സര്‍സംഘചാലക് വ്യക്തമാക്കിയത്.
മതംമാറ്റപ്പെട്ടവര്‍ സ്വമേധയാ തിരിച്ചുവരുന്നതിനെ സഹായിക്കേണ്ടത് ദേശീയാവശ്യമാണെന്നാണ് ഡോ.മോഹന്‍ ഭാഗവത് വ്യക്തമാക്കിയത്. സ്വന്തം വീടുപേക്ഷിച്ച് പോയവര്‍ തിരിച്ചുവരുന്നതുപോലെയാണിതെന്നും അതിനെ സഹായിക്കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുപരിവാര്‍ സംഘടനകള്‍ നടത്തുന്ന ‘ഘര്‍ വാപസി’ പരിപാടി നല്ല കാര്യം. ദേശത്തിനുവേണ്ടിയുള്ളതാണത്.
വനവാസികളെ സംരക്ഷിക്കുകയെന്നത് ദേശീയകര്ത്തവ്യമാണ്. വനവാസികള്‍ വഞ്ചിതരാകുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. നമ്മുടെ സംസ്കാരവും ആദ്ധ്യാത്മികതയും എല്ലാം നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്നത് വനവാസി സഹോദരരാണ്. വനവാസികളെ രക്ഷിക്കണമെന്ന് പറയുന്നതിനുകാരണം തന്നെ നമ്മുടെ രക്ഷ അവരില്‍ എന്നതിനാലാണ്. സമൂഹത്തിന്റെ അവിഭാജ്യഘടകമായി വനവാസികളെ മാറ്റണമെന്നുമുള്ള ഡോ. മോഹന്‍ ഭാഗവതിന്റെ അഭിപ്രായം മാനിക്കപ്പെടേണ്ടതാണ്. രാജ്യത്തു ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതംമാറ്റമൊന്നും നടക്കുന്നില്ല.
നിര്‍ബന്ധിത മതംമാറ്റം തടയേണ്ടതാണ്. നിയമം ഉണ്ടാക്കുകയാണെങ്കില്‍ എല്ലാവര്ക്കും ബാധകമായതായിരിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. മതംമാറ്റം ഏകപക്ഷീയമാകാമെന്ന ചിന്ത അപകടകരമാണ്. നിയമവും അവകാശവും വണ്‍വെ ട്രാഫിക്കല്ല. ഒരു വിഭാഗത്തിന് എന്തുമാകാമെന്ന ധിക്കാരം മതേതരത്വത്തിനും തുല്യാവകാശത്തിനും ചേരുന്നതല്ല. ഇപ്പോള്‍ അന്തംവിട്ട് പ്രതികരിക്കുകയും പ്രക്ഷോഭത്തിനൊരുങ്ങുകയും ചെയ്യുന്നവര്‍ ഇക്കാര്യം മനസ്സിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: