തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രായോഗിക മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പൂര്‍ണപിന്തുണ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വിളിച്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് മദ്യനയത്തിലെ പ്രായോഗിക മാറ്റത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. മദ്യനയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോവേണ്ടെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമായുള്ള ഭിന്നത തീര്‍ക്കണമെന്നും യോഗത്തില്‍ ധാരണയായി.
സുധീരനെതിരേ ആവശ്യമെങ്കില്‍ ഹൈക്കമാന്റിനു പരാതി നല്‍കണമെന്നു നിശ്ചയിച്ച യോഗം തുടര്‍ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും ചുമതലപ്പെടുത്തി.
യോഗത്തില്‍ സുധീരനനെതിരെ രൂക്ഷ വിമര്‍ശനമാണ് എംഎല്‍എമാര്‍ നടത്തിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സുധീരന് പ്രവര്‍ത്തിക്കുന്നത്. അണികളുടെ വികാരം മാനിക്കാതെ തീരുമാനമെടുക്കുന്നു. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണം. എല്ലാവരേയും മദ്യമാഫിയകളുടെ ആളാക്കി ചിത്രീകരിക്കാനാണ് സുധീരന്റെ ശ്രമമെന്നും ആരോപിച്ചു.
ചെന്നിത്തലയും സുധീരനെതിരെ രംഗത്ത വന്നു. സര്‍ക്കാരിന്റെ നല്ല തീരുമാനങ്ങള്‍ക്കു പോലും സുധീരന്റെ പിന്തുണ ലഭിച്ചില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ ഫോര്‍മുല അംഗീകരിച്ചിരുന്നെങ്കില്‍ 280ലേറെ ബാറുകള്‍ പൂട്ടുമായിരുന്നു. ഇതുവഴി സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിക്കുമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സുധീരന് പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കെ. ശിവദാസന്‍ നായരും പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് സുധീരന് പല പ്രസ്താവനകളും നടത്തുന്നതെന്ന് ബെന്നി ബഹന്നാനും കുറ്റപ്പെടുത്തി. മദ്യനയത്തിലെ മാറ്റം ബൂമറാങ് പോലെയായെന്നു പാലോട് രവിയും സര്‍ക്കാറിന്റെ നല്ല കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടി എത്താറില്ലെന്നു പി.സി. വിഷ്ണുനാഥും ആരോപിച്ചു. സുധീരനെതിരെ ഹൈക്കമാന്റിനെ സമീപിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.
മദ്യനയത്തില്‍ സുധീരന്റെ നിലപാട് മാത്രമാണ് സര്‍ക്കാരിന് വെല്ലുവിളിയായതെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു. മദ്യനയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതിയിലും തുടര്‍ന്നു രൂപീകരിച്ച ഉപസമിതിയിലും ഇതേയാള്‍ എതിര്‍പ്പുന്നയിച്ചു.
സര്‍ക്കാര്‍ നിലപാടുകളെ മോശമായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഉണ്ടായത്. ഇതു സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനിടെ, മന്ത്രി ആര്യാടന് മുഹമ്മദ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. മദ്യനയത്തിലെ പല തീരുമാനങ്ങളും അറിഞ്ഞിട്ടില്ല. നയം പ്രഖ്യാപിച്ചത് ആരോടും ആലോചിക്കാതെയാണെന്ന് കുറ്റപ്പെടുത്തിയ ആര്യാടന്, നയത്തെക്കുറിച്ച് മന്ത്രിമാരോടും പോലും ആലോചിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ആര്‍ക്കും എതിരായിരുന്നില്ലെന്ന് യോഗത്തിനു ശേഷം ബെന്നി ബഹന്നാന് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയും സ്പീക്കറും ഉള്‍പ്പടെ 40 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ 31 പേരും യോഗത്തില്‍ പങ്കെടുത്തു. ചിലകാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ബാക്കിയുള്ളവര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇവര്‍ യോഗത്തോട് പൂര്‍ണ യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബെന്നി ബഹന്നാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: