കൊച്ചി: ആധുനിക കാലഘട്ടത്തില്‍ ഭാഷയിലും ശൈലിയിലും എന്ന പോലെ ജീവിതത്തിലും ഉയര്‍ന്നു നിന്നിരുന്ന വ്യക്തിത്വമായിരുന്നു ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടേതെന്ന് പ്രൊഫസര്‍ എം.കെ. സാനുമാസ്റ്റര്‍. എറണാകുളം ടിഡിഎം ഹാളില്‍ കൃഷ്ണയ്യരുടെ മെഴുകുപ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറു വര്‍ഷത്തിനിടയില്‍ ലോകം കൃഷ്ണയ്യര്‍ക്കു നല്കിയതിനേക്കാള് നിരവധിയായിരുന്നു അദ്ദേഹം ലോകത്തിന് തിരിച്ചു നല്‍കിയത്. സാനിധ്യം കൊണ്ടും കര്‍മം കൊണ്ടും എല്ലാവരുടെയും ആദരവും ബഹുമാനവും സ്നേഹവും പിടിച്ചു പറ്റുന്ന വിശിഷ്ടവ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും സാനു മാസ്റ്റര്‍ പറഞ്ഞു. ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ സാനുമാസ്റ്ററും ഡോക്റ്റര്‍ സി.കെ. രാമചന്ദ്രനും ഒരുമിച്ചാണ് ശില്‍പ്പം അനാച്ഛാദനം ചെയ്തത്.
മുഖം നോക്കാതെ താനുയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങള്‍ക്കും ആശയങ്ങള്‍ക്കും വേണ്ടി നില കൊണ്ടിരുന്ന വ്യക്തിയായിരുന്നു കൃഷ്ണയ്യരെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ ടോണി ചമ്മണി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം പകരം വക്കാനാവാത്തതാണ്. സെലിബ്രേറ്റീവ് വാക്സ് മ്യൂസിയത്തിന്റെ ഡയറക്റ്റര്‍ കൂടിയായ സുനില്‍ കണ്ടല്ലൂരാണ് കൃഷ്ണയ്യരുടെ മെഴുകു പ്രതിമ നിര്‍മിച്ചത്. കസേരയില്‍ ഇരുന്നു വായിക്കുന്ന രീതിയിലാണ് ശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. ഒബ്റോണ്‍ മാളില്‍ പുതുതായി ആരംഭിക്കുന്ന സുനില്‍ ഇന്റര്‍നാഷണല്‍ വാക്സ് മ്യൂസിയത്തില്‍ ശില്പം പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: