കണ്ണൂര്‍: സിപിഎം നേതാക്കളുടെ ഭീഷണിയും കള്ളക്കേസും കാരണം തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രധാനാധ്യാപകന് ശശിധരന് ആത്മഹത്യ ചെയ്ത കേസില്‍ സര്‍ക്കാരും പോലീസും ഒത്തുകളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു.
അധ്യാപകന് ആത്മഹത്യ ചെയ്ത് എട്ട് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവും കെഎസ്ടിഎ നേതാവ് എ.വി.ഷാജിയുമാണ് ആത്മഹത്യക്ക് പിന്നിലെന്നത് പകല്‍ പോലെ വ്യക്തമാണ്. അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മൂന്ന് ആത്മഹത്യാ കുറിപ്പുകളാണ് പോലീസ് കണ്ടെടുത്തത്.
ഡിസംബര്‍ 13 ന് തന്നെ ഫോണില്‍ വിളിച്ച് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന് ജയിംസ് മാത്യുവിന്റെ പേരില്‍ എഴുതിവെച്ച ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ കീഴ് ജീവനക്കാരനായ എം.വി.ഷാജിയുടെ വാക്കുകള്‍ മാത്രമാണ് നിങ്ങള്‍ കേട്ടത്. സ്കൂളിലെ മറ്റേതെങ്കിലും അധ്യാപകനോട് എന്നെ കുറിച്ച് അന്വേഷിച്ചിരുന്നുവെങ്കില്‍ നിങ്ങളുടെ ധാരണ മാറുമായിരുന്നു.
കുറഞ്ഞ പക്ഷം എച്ച്എസ്എസ്സിലെ പ്രിന്സിപ്പലിനോടെങ്കിലും. ഷാജുവിന്റെ ചരിത്രം മറ്റ് അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കിയിരുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തി കേസില്‍ ഉള്‍പ്പെടുത്തുമായിരുന്നില്ല. ആയതിനാല്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുന്നു. എന്റെ ഭാര്യയുടെയും മക്കളുടെയും ശാപം എന്തായാലും നിങ്ങളെ വേട്ടയാടും. എന്റെ ആത്മഹത്യക്ക് നിങ്ങള്‍ രണ്ടാമനായതില്‍ ഞാന്‍ ദു:ഖിക്കുന്നു. പാര്‍ട്ടി അനുഭാവി. ഇതാണ് ആത്മഹത്യാകുറിപ്പിന്റെ ഉള്ളടക്കം. ഈ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ തന്നെ എംഎല്‍എക്കെതിരെ കേസെടുക്കാമെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പി.കെ.ശ്രീമതി എംപി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ അധ്യാപകന്റെ വീട് സന്ദര്‍ശിച്ചിട്ടും സ്ഥലം എംഎല്‍എയായ ജെയിംസ് മാത്യു സന്ദര്‍ശിക്കാതെ മാറിനില്‍ക്കുന്നത് സംശയാസ്പദമാണ്. എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരനും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഭ്യന്തര മന്ത്രി സ്വന്തം പാര്‍ട്ടിക്കാരനായിട്ടും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നടത്തുന്നത് എന്തിനാണെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി.ജോസഫ് എന്നിവരെ നേരില്‍ കണ്ട് തന്നെ രക്ഷിക്കണമെന്ന് ജയിംസ് മാത്യു ആവശ്യപ്പെട്ടിട്ടുണ്ട്. ജെയിംസ് മാത്യു സന്ദര്‍ശിച്ച വിവരം കെ.സി.ജോസഫ് തന്നെയാണ് അധ്യാപകന്റെ ബന്ധുക്കളെ അറിയിച്ചത്. കേസ് ഒതുക്കി തീര്‍ക്കാനാണ് ജെയിംസ് മാത്യു ശ്രമിക്കുന്നത്. അധ്യാപകന് ആത്മഹത്യ ചെയ്തതില്‍ എംഎല്‍എക്ക് പങ്കില്ലെന്ന് പറഞ്ഞത് കോണ്‍ഗ്രസ്സിന്റെ നേതാവാണ്.എംഎല്‍എയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
ആരോപണ വിധേയരായ എംഎല്‍എയെയും സഹാധ്യാപകനെയും ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ല എന്നത് ദുരൂഹമാണ്. അധ്യാപകന്റെ ഭാര്യയെയും മകനെയും ചോദ്യം ചെയ്യാനും പോലീസ് തയ്യാറായിട്ടില്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്നതിന്റെ തെളിവാണിത്. ശശിധരന്റെയും എംഎല്‍എയുടെയും ഫോണ്‍ കോളുകള്‍ പരിശോധിക്കണം. പോലീസ് നടപടി ലജ്ജാകരമാണ്. ആരോപണ വിധേയനായ എംഎല്‍എ സ്ഥാനം രാജിവെച്ചില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: