കര്‍മ്മം രണ്ടുരൂപത്തില്‍ വളരും. ഒന്ന് ചിത്തത്തിലെ ഗാഢവര്ത്തികളായ വാസനകളായി. രണ്ടാമത് കര്‍മ്മഫലമനുസരിച്ച് സുഖദുഃഖങ്ങളുടെ രൂപത്തില്‍. സല്‍ക്കര്‍മ്മങ്ങള്‍ പുണ്യത്തെയും ദുഷ്കര്‍മ്മങ്ങള്‍ പാപത്തെയും ജനിപ്പിക്കുന്നു. പുണ്യം സുഖത്തെയും പാപം ദുഃഖത്തെയും ഉണ്ടാക്കുന്നു. ഇവ രണ്ടും ചങ്ങലകളാണ്. എന്തെന്നാല്‍ രണ്ടും അനുഭവിക്കാനുള്ള ബന്ധനങ്ങളാണ്. അനുഭവമെന്നാല്‍ പുനര്‍ജന്മമെന്നു വിവക്ഷ.
അങ്ങിനെ ഓരോ കര്‍മ്മവും പുണ്യപാപങ്ങളെ ജനിപ്പിച്ചുകൊണ്ടും തദനുസരണമായ ഫലങ്ങളെ ഭൂജിപ്പിച്ചുകൊണ്ടും തുടരുമ്പോള്‍ വാസനകളും സംസ്കാരങ്ങളും മാനസികതലത്തില്‍ പ്രബുദ്ധവൃത്തികളുടെ രൂപത്തില്‍ പ്രകടമായിതീരുന്നു. അപ്പോള്‍ മനസ്സാകുന്ന സൂക്ഷ്മശരീരവുമായി താദാത്മ്യംകൊള്ളുന്ന ജീവാത്മാവ് മനസ്സിന്റെ ധര്‍മ്മങ്ങളെ സ്വന്തം ധര്‍മ്മങ്ങളായി സ്വീകരിക്കുന്നു.
ജീവാത്മാവ് മനസ്സിന്റെ എല്ലാ വൃത്തികളുമായും തന്മയീഭവിക്കുന്നു. പ്രേതാവേശം പൂണ്ട് ഒരുവനെപോലെ സച്ചിദാനന്ദ പ്രതിബിംബമായ ജീവാത്മാവ് മാനസികവൃത്തികളെ പ്രതിഫലിപ്പിച്ചുകൊണ്ട് അതിനനുരൂപമായി പ്രവര്‍ത്തിക്കുന്നു. ജീവന്റെ പ്രശാന്താവസ്ഥ തിരോഭവിക്കുന്നു.
പ്രകൃതിയുടെ ഗുണങ്ങളാല്‍ ആവിഷ്ടനായിതീരുന്ന ജീവന് പ്രകൃതിയെ ആവരണമായി സ്വീകരിക്കുന്നു. സുശക്തമായ മനസ്സിനെ പ്രേതം ആവേശിക്കയില്ല. അതുപോലെ പ്രകൃതിക്ക് സുശക്തമായ മനസ്സോടുകൂടിയവനെ ഒരിക്കലും കീഴ്പ്പെടുത്തുവാന്‍ കഴിയുകയുമില്ല. മനുഷ്യന് ദുര്‍ബലനാകുമ്പോള്‍ മാത്രമേ വ്യക്തികള്‍ അവനെ അടിമയാക്കുകയുള്ളൂ. എപ്പോഴാണു മനുഷ്യന് ദുര്ബലനാകുന്നത്! ഈശ്വരനെ വിസ്മരിക്കുമ്പോള്‍ ഈശ്വരനുമായുള്ള ബന്ധം നഷ്ടമാകുമ്പോള്‍ മാത്രമാണ് മനുഷ്യന് ദുര്ബലനാകുന്നത്.
വാസനാവൃത്തികള് മനോവൃത്തികള്‍ മനോവേദിയില്‍ ഉദയം കൊള്ളുമ്പോള്‍തന്നെ നിങ്ങള്‍ക്ക് അവയെ വസ്തുനിഷ്ഠമായി ദര്‍ശിക്കാനും അവയെ നശിപ്പിക്കാനും കഴിയുമാറാകാണം. എന്നുപറഞ്ഞാല്‍ വൃക്തികളെ കാണുകയും വിശകലനം ചെയ്യുകയും നിരോധിക്കുകയും നിയന്ത്രിക്കുകയും മനസ്സില്‍വെച്ചുതന്നെ അലിഞ്ഞകലാന് ഇടവരുത്തുകയും ചെയ്യണമെന്ന് സാരം. അങ്ങിനെ ചെയ്യാനുള്ള ശക്തിയെയാണു ജ്ഞാനമെന്നു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: