കോട്ടയം: കെ.എസ്.ആര്.ടി.സി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് പതിമൂന്നിന പരിപാടികള്‍ക്ക് രൂപം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയം കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍, ആധുനിക ഗ്യാരേജ്, ഷോപ്പിംഗ് കോംപ്ലക്സ്, ഓഫീസ് സമുച്ചയം എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം കെ.എസ്.ആര്.ടി.സി അങ്കണത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വായ്പയെടുത്താണ് കെ.എസ്.ആര്.ടി.സിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിയ സാഹചര്യത്തിലാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ പുതിയ പരിഹാര നടപടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വനം-ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. 49 വര്‍ഷമായി കെ.എസ്.ആര്.ടി.സിയെ വേട്ടയാടിെക്കാണ്ടിരുന്ന പെന്ഷന് സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കെ.എസ്.ആര്.ടി.സിയില്‍നിന്ന് പെന്ഷന് പറ്റിയ മുഴുവന്‍ പേര്‍ക്കും മുടങ്ങാതെ പെന്ഷന് നല്‍കുന്നതിന് പെന്ഷന് ഫണ്ട് രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്മാന് കെ. ആര്.ജി വാര്യര്‍, കെ.എസ്.ആര്.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജി. അനില്‍ കുമാര്‍, എം.റ്റി. സുകുമാരന്‍, സോണല്‍ ഓഫീസര്‍ പി. ശശിധരന്, ജില്ലാ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍ റ്റി.എ കുഞ്ഞുമുഹമ്മദ്, ജനപ്രതിനിധികള്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കെ.എസ്.ആര്.ടി.സി ചീഫ് എന്‍ജിനീയര്‍ ആര്. ഇന്ദു പ്രൊജക്ട് അവതരിപ്പിച്ചു. കെ.എസ്.ആര്.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സണ്ണി തോമസ് സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ ആന്റണി ചാക്കോ നന്ദിയും പറഞ്ഞു.
കോട്ടയം എം.എല്‍.എ കൂടിയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് മൂന്ന് കോടി രൂപ ചെലവില്‍ ആധുനിക ഗ്യാരേജും 33.5 കോടി രൂപ ചെലവില്‍ ബസ് ടെര്‍മിനലും ആധുനിക ഷോപ്പിംഗ് കോംപ്ലക്സും ഓഫീസ് സമുച്ചയവും നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: