കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കെ.എന്‍.ത്രിപാഠി ആവശ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ മഹാനായ ആ നേതാവിന് വേണ്ടത്ര നീതി കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരം നല്‍കേണ്ടതുണ്ട്. അത് നേതാജിയോട് ചെയ്യുന്ന ആദരവും ബഹുമാനവുമാണ്. നേതാജി ഭവന് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
നേതാജിയെക്കുറിച്ച് കൂടുതല്‍ എഴുതേണ്ടതുണ്ട്. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. നേതാജിയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കേണ്ടതുണ്ട്. അദ്ദേഹം സ്വാതന്ത്ര്യസമര സേനാനി മാത്രമല്ല മികച്ച ഒരു യോദ്ധാവുകൂടിയായിരുന്നു. രാജ്യത്തിനു സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടം ഏറെയാണ്. നേതാജി എക്കാലവും യുവാക്കള്‍ക്ക് പ്രചോദനം നല്കിയ വ്യക്തിയായിരുന്നു.
അദ്ദേഹത്തിന്റെ ജന്മദിനം പൊതുഅവധിയാക്കണമെന്നുള്ളത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. മഹാനായ ഒരു നേതാവിന് നല്കുന്ന ഏറ്റവും വലിയ ആദരവാണിത്. അദ്ദേഹത്തിന്റെ ജന്മദിനം അവധിയാക്കിയാലും ഇല്ലെങ്കിലും ജനുവരി 23 എക്കാലവും ഒരു നല്ല ദിനമാണ്.
നേതാജി ഭവന് സന്ദര്‍ശിച്ചത് തന്റെ ജീവിതത്തിലെ അവിസ്മരണീയ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കുട്ടിക്കാലത്ത് ഈ ദേശീയനേതാവിനെ കണ്ടകാര്യങ്ങള്‍ അദ്ദേഹം അയവിറക്കി. നേതാജിയുടെ വീടും മ്യൂസിയവും സന്ദര്‍ശിച്ച ഈ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി കരുതുന്നു.
സ്വാതന്ത്ര്യസമരത്തിന് നിങ്ങളുടെ രക്തം നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തപ്പോള്‍ അന്ന് ആറിലൊ ഏഴിലൊ പഠിക്കുകയായിരുന്ന താന്‍ ഏതാനും തുള്ളി രക്തം നല്‍കിയത് അദ്ദേഹം ഓര്‍മിപ്പിച്ചു. തന്റെ ഇടതുകയ്യിലെ തള്ളവിരലില്‍ രക്തമെടുത്ത ആ മുറിവ് ഇന്നുമുണ്ട്. ഏകദേശം ഒരു മണിക്കൂറോളം ഗവര്‍ണര്‍ നേതാജി ഭവനില്‍ ഉണ്ടായിരുന്നു. 1909 ല്‍ പണിത നേതാജിയുടെ കുടുംബവീടാണ് പിന്നീട് സ്മാരകമാക്കി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: