ബിജെപിയുടെ ജൈത്രയാത്ര തുടരുകതന്നെയാണെന്നാണ് ഝാര്‍ഖണ്ഡിലെയും ജമ്മുകശ്മീരിലെയും വിജയം വ്യക്തമാക്കുന്നത്. 81 നിയമസഭാ മണ്ഡലമുള്ള ഝാര്‍ഖണ്ഡില്‍ 42 സീറ്റില്‍ വിജയിച്ച് ഏകകക്ഷിഭരണം ബിജെപി ഉറപ്പാക്കിയിരിക്കുകയാണ്.
വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 2000 നവംബര്‍ 15ന് രൂപംകൊണ്ട ഝാര്‍ഖണ്ഡ് പിന്നീട് അഴിമതിയുടെയും അസ്ഥിരതയുടെയും വിളനിലമായിരുന്നു. 14 വര്‍ഷത്തിനിടയില്‍ 9 മന്ത്രിസഭ. ഒരു മന്ത്രിസഭ കേവലം പത്ത് ദിവസംകൊണ്ട് ഭരണം നിര്‍ത്തിപോയി. ഇടയ്ക്ക് മൂന്നുതവണ രാഷ്ട്രപതി ഭരണവും വന്നു.
25 ശതമാനത്തോളം വനവാസികളുള്ള ഝാര്‍ഖണ്ഡ് ഏറെ ധാതുസമ്പത്തുള്ള സംസ്ഥാനമാണ്. ഇരുമ്പയിര് ഗ്രാഫൈറ്റ്, കല്‍ക്കരി തുടങ്ങിയവയുടെ വന്‍ നിക്ഷേപമുള്ള സംസ്ഥാനത്തിന് ഇതിന്റെ ഗുണം അവിടുത്തെ ജനങ്ങള്‍ക്ക് തീരെ പ്രയോജനപ്പെടുത്താനായില്ല എന്നതാണ് ദുഃഖകരമായ സത്യം. ഝാര്‍ഖണ്ഡില്‍ നിന്നും കല്‍ക്കരികൊണ്ടുപോയി പ്രകാശം പരത്തുന്ന എത്രയോ സംസ്ഥാനങ്ങളുണ്ട്. അവിടെ ഇന്നും ഇരുട്ടാണ്. എന്നാല്‍ ഝാര്‍ഖണ്ഡിന്റെ ധാതുനിക്ഷേപം വന്‍കിട സ്വകാര്യ കമ്പനികള്‍ക്കും ഇടത്തട്ടുകാര്‍ക്കും മാത്രം പ്രയോജനകരമായി ഉപയോഗിക്കാനാണ് രാജ്യംഭരിച്ച കോണ്‍ഗ്രസ് അവസരമുണ്ടാക്കിക്കൊടുത്തത്. അതിനൊരുമാറ്റം വരുത്തുമെന്ന് ബിജെപി പ്രകടന പത്രികയില്‍ ഊന്നിപ്പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പുയോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത് വിശദമയും വ്യക്തമായും പറഞ്ഞതുമാണ്. നല്കിയ വാക്കു പാലിക്കാനുള്ള അവസരം ജനങ്ങള്‍ക്ക് ബിജെമപി കൊടുത്തിരിക്കുകയാണ്. കേവലഭൂരിപക്ഷം ലഭിക്കുമോ എന്ന ആശങ്കയ്ക്ക് അറുതിവരുത്തിക്കൊണ്ടാണ് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് ബിജെപിയെ എത്തിച്ചത്.
ഇപ്പോള്‍ തെരഞ്ഞെടുപ്പുനടന്ന ജമ്മുകശ്മീരില്‍ ഒന്നാംകക്ഷിയായ പിഡിപിക്കു തൊട്ടുതാഴെ ബിജെപിക്ക് എത്താനായി.
പിഡിപിക്ക് 28 സ്ഥാനങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞപ്പോള്‍ 25 പേരുമായി ബിജെപിക്ക് രണ്ടാംസ്ഥാനത്തെത്താന്‍ കഴിഞ്ഞു. ഇത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. സംസ്ഥാനം രൂപംകൊണ്ടശേഷം ഇത്രയും വലിയൊരു മുന്നേറ്റം ബിജെപിക്ക് ആദ്യമാണ്. രാജ്യത്തെ മുസ്ലീം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമാണ് ജമ്മുകാശ്മീര്‍. അവിടെയാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. ഇവിടെയും ബിജെപിയുടെ മന്ത്രിമാരുണ്ടാകുമെന്ന സൂചനയാണ് ഏറ്റവും ഒടുവില്‍ വന്നുകൊണ്ടിരിക്കുന്നത്.
നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പിഡിപിയെ പിന്തുണയ്ക്കുമെന്ന് കാലേക്കൂട്ടി പ്രസ്താവിച്ചെങ്കിലും പിഡിപി നേതൃത്വം അതിനോട് പ്രതികരിച്ചിട്ടില്ല. മാത്രമല്ല പല മുതിര്‍ന്ന പിഡിപി നേതാക്കളും കോണ്‍ഗ്രസിനെക്കാള്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതാണ് സംസ്ഥാനത്തിന് നല്ലതെന്ന് തുറന്നുപറഞ്ഞുകഴിഞ്ഞു. സദ്ഭരണത്തിന് അതാണ് നല്ലതെന്ന് മുതിര്‍ന്ന നേതാവ് മുസാഫര്‍ ഹുസൈന് ബേഗ് എംപി അഭിപ്രായപ്പെട്ടിരിക്കുന്നു.
പിഡിപി വക്താവ് നമീം അക്താറും ബിജെപിയോട് ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തിയും മന്ത്രിസഭാ രൂപീകരണം എല്ലാവശങ്ങളും ആലോചിച്ച് പാര്‍ട്ടിതീരുമാനത്തോടെ മാത്രമേ നടക്കൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഭാരതത്തിന്റെ ശിരസ്സായ ജമ്മുകശ്മീരിന്റെ അശാന്തിയും വികസന മുരടിപ്പും ഭീതിയും മാറ്റിയെടുക്കാന്‍ കേന്ദ്ര ഭരണകക്ഷിയുടെ ശക്തമായ പിന്തുണയും സഹകരണവും സഹവര്‍ത്തിത്വവും തന്നെയാണ് ബുദ്ധിയുള്ള നേതൃത്വം തെരഞ്ഞെടുക്കുക. അങ്ങനെ വരുമ്പോള്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസല്ല കുതിച്ചുയരുന്ന ബിജെപിയോടാണ് ആഭിമുഖ്യം പുലര്‍ത്തുക എന്നകാര്യത്തില്‍ സംശയമില്ല.
തെരഞ്ഞെടുപ്പുഫലങ്ങള്‍ രണ്ടും ഏഴുമാസം മുമ്പുണ്ടായ സമഗ്ര മാറ്റത്തിന്റെ തുടര്‍ച്ചയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു പതിറ്റാണ്ടിനുശേഷം ഒരു കക്ഷിക്ക് തനിച്ച് ഭൂരിപക്ഷം നല്കി. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം ആ വിജയം ആവര്‍ത്തിച്ചു.
അടുത്തു നടക്കാന്‍ പോകുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും സംഭവിക്കാന്‍ പോകുന്നത് അതുതന്നെ. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സദ്ഭരണത്തിനുള്ള തീവ്രശ്രമം ആരംഭിച്ചുകഴിഞ്ഞു. നല്ലനാളുകള്‍ വരവായി എന്ന് നരേന്ദ്രമോദി സൂചിപ്പിച്ചതിനെ വിമര്‍ശിച്ചവര്‍ ഇന്ന് നിരാശരാണ്. ഓരോ കാര്യത്തിലും ഗുണപരമായ മാററം തുടരുകയാണ്.
ആറുമാസംകൊണ്ട് ഇതിനുമുമ്പ് ഒരു സര്‍ക്കാരും ചെയ്യാത്ത പദ്ധതികള്‍ ആവിഷ്കരിച്ചു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വിലക്കയറ്റം എന്നത് ഇപ്പോള്കേള്ക്കാനില്ല. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കുത്തനെ ഇടിഞ്ഞു.
അതിനൊപ്പം വിലയിടിഞ്ഞ മറ്റൊരു സാധനമാണ് കോണ്‍ഗ്രസ്. ഇന്നലെ അവസാനിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം പരിഹാസ്യമായ നിലപാട് സ്വീകരിക്കാന്‍ കാരണം മോദിസര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ്.
രാജ്യസഭ തീര്‍ത്തും നിസ്സാരകാരണങ്ങളാല്‍ സ്തംഭിച്ചു. ഭാഗികമായി ലോക്സഭയും സ്തംഭനത്തിലാക്കി. ജനങ്ങള്‍ തിരസ്കരിച്ച പാര്‍ട്ടികളുടെ മരണവെപ്രാളമാണ് സഭയില്‍ കണ്ടത്. പ്രത്യേകിച്ചും കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എല്ലാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ എത്തിനില്‍ക്കുന്നു. ഇപ്പോള്‍ നടന്ന രണ്ട് സംസ്ഥാനങ്ങളിലും ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് നാലാംസ്ഥാനത്തായി.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ജനങ്ങള്‍ നന്നായി സഹകരിച്ചിരിക്കുന്നു. അതിന്റെ ഫലം കൂടിയാണ് ഏറ്റവും ഒടുവിലത്തെ ഫലം. അതാകട്ടെ ബിജെപിക്കും നരേന്ദ്രമോദിക്കും ഒരു പുതുവത്സര സമ്മാനമായാണ് പരിണമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: