കൃഷ്ണഗിരി (വയനാട്): ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്ത സച്ചിന് ബേബിയുടെ ഇരട്ട സെഞ്ചുറിയുടെ തിളക്കത്തില്‍ ഹൈദരാബാദിനെതിരൊയ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. പുറത്താകാതെ 200 റണ്‍സ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെയും 61 റണ്‍സെടുത്ത മോനിഷിന്റെയും പുറത്താകാതെ 32 റണ്‍സെടുത്ത മനുകൃഷ്ണന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ കേരളം 7 വിക്കറ്റ് നഷ്ടത്തില്‍ 447 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറിയാണ് സച്ചിന് ബേബി ഹൈദരാബാദിനെതിരെ കുറിച്ചത്.
ഒന്നാം ഇന്നിംഗ്സില്‍ 177 റണ്‍സിന്റെ ലീഡാണ് കേരളം സ്വന്തമാക്കിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഹൈദരാബാദ് മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്‍സ് നേടിയിട്ടുണ്ട്. നാല് റണ്‍സുമായി തന്മയ് അഗര്‍വാളും റണ്ണൊന്നുമെടുക്കാതെ അക്ഷത് റെഡ്ഡിയുമാണ് ക്രീസില്‍. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയില്‍ ഇരട്ടസെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സച്ചിന് ബേബി.
ആറിന് 179 റണ്‍സ് എന്ന നിലയിലാണ് ഇന്നലെ കേരളം ഇന്നിംഗ്സ് പുനരാരംഭിച്ചത്. എന്നാല്‍ സച്ചിന് ബേബിയും മോനിഷും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 183 റണ്‍സിന്റെ കൂട്ടുകെട്ട് ഹൈദരാബാദ് സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ പരത്തി. ടീം ടോട്ടല്‍ 333 ആയപ്പോഴാണ് ഇരുവരും പിരിഞ്ഞത്. 229 പന്തുകള്‍ നേരിട്ട് 61 റണ്‍ നേടിയ മോനിഷിനെ ആശിഷ് റെഡ്ഡി ബൗള്‍ഡാക്കുകയായിരുന്നു. അതിനു മുമ്പെ സച്ചിന് തന്റെ കന്നി സെഞ്ച്വറി കണ്ടെത്തി.
തുടര്‍ന്നെത്തിയ മനു കൃഷ്ണനുമൊത്ത് ബാറ്റ് വീശിയ സച്ചിന് കേരളത്തിന്റെ ലീഡുയര്‍ത്തി. ഒപ്പം തന്നെ ആദ്യ ഡബിളും കൃഷ്ണഗിരിയില്‍ കണ്ടെത്തി. സച്ചിന് മികച്ച പിന്തുണ നല്കി മനുകൃഷ്ണയും ബാറ്റ് വീശിയതോടെ കേരളത്തിന്റെ ലീഡ് 150 കടന്നു. 361 പന്തുകള്‍ നേരിട്ട് 17 ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും പിന്‍ബലത്തിലാണ് 200ലെത്തിയത്.
തൊട്ടുപിന്നാലെ കേരളം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ഇന്ന് ഹൈദരാബാദിന്റെ വിക്കറ്റുകള്‍ 177ന് മുമ്പ് അവസാനിക്കുകയോ ലഞ്ചിന് ഇന്നിങ്സ് അവസാനിപ്പിക്കുകയോ ചെയ്താല്‍ കേരളത്തിന് ഈ സീസണിലെ ആദ്യജയവും കൃഷണ്ഗിരിയില് നേടാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: