ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് മികച്ച ജയം. തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ സ്റ്റോക്ക് സിറ്റിയാണ് മൊറീഞ്ഞോ പടയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ചെല്‍സിക്ക് വേണ്ടി ജോണ്‍ ടെറി, സെസ് ഫാബ്രിഗസ് എന്നിവര്‍ ഗോളുകള്‍ നേടി.
കൡയില്‍ പന്ത് കൂടുതല്‍ കൈവശംവെച്ചത് സ്റ്റോക്ക് താരങ്ങളായിരുന്നെങ്കിലും ഷോട്ടുകള്‍ പായിച്ചത് ചെല്‍സിയായിരുന്നു. കളിയിലുടനീളം 15 ഷോട്ടുകള്‍ ചെല്‍സി പായിച്ചു. അതില്‍ ആറെണ്ണം പോസ്റ്റിലേക്കുമായിരുന്നു. എന്നാല്‍ സ്റ്റോക്ക് സിറ്റി ഗോളിയുടെ മികച്ച പ്രകടനം കൂടുതല്‍ തവണ വല കുലുക്കുന്നതില്‍ ചെല്‍സി താരങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി. അതേസമയം സ്റ്റോക്ക് സിറ്റി താരങ്ങള്‍ ഉതിര്‍ത്ത 12 ഷോട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്. എന്നാല്‍ ഇത് രണ്ടും ചെല്‍സി ഗോളി കുര്‍ട്ടോയിസ് വിഫലമാക്കുകയും ചെയ്തു.
കളിയുടെ തുടക്കത്തില്‍ തന്നെ ചെല്‍സിക്ക് ഗോള്‍നേടാന്‍ അവസരം ലഭിച്ചു. ഈഡന് ഹസാര്‍ഡിന്റെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ബ്രാനിസ്ലാവ് ഇവാനോവിച്ച് പറത്തിയ ലോംഗ്റേഞ്ചര്‍ സ്റ്റോക്ക് പ്രതിരോധം കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. ഈ കോര്‍ണറില്‍ നിന്ന് ചെല്‍സി ആദ്യ ഗോള്‍ നേടുകയും ചെയ്തു. ഫാബ്രിഗസ് എടുത്ത കോര്‍ണര്‍ കിക്ക് ബുള്ളറ്റ് കണക്കെയുള്ള ഹെഡ്ഡറിലൂടെ ജോണ്‍ ടെറി സ്റ്റോക്ക് സിറ്റി വലയിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ട് അവസരങ്ങള്‍ സ്റ്റോക്ക് സിറ്റിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തുടര്‍ന്നും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ 78-ാം മിനിറ്റ് വരെ ചെല്‍സിക്ക് കാത്തിരിക്കേണ്ടിവന്നു. ഈഡന് ഹസാര്‍ഡ് നല്കിയ പാസ് ഫാബ്രിഗസ് നല്ലൊരു ഷോട്ടിലൂടെ സ്റ്റോക്ക് വലയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: