കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം അനുവദിച്ച് ആറുമാസമായിട്ടും തുക ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കിയ വയോധികന് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് 25,000 രൂപയുടെ ചെക്ക് ലഭിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 16 നാണ് വി.പി.സജീന്ദ്രന് എം എല്‍ എ യുടെ ശുപാര്‍ശപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25,000 രൂപ അനുവദിച്ചത്.
70 കഴിഞ്ഞ അംഗപരിമിതനായ കിഴക്കമ്പലം സ്വദേശി സി.പി. യാക്കോബാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തുക അനുവദിച്ചതായി കത്ത് കിട്ടിയതിനെ തുടര്‍ന്ന് പരാതിക്കാരന് കുന്നത്തുനാട് വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നാണ് പരാതി.
കേസ് ഫയലില്‍ സ്വീകരിച്ച കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഡിസംബര്‍ 8 നകം ധനസഹായം നല്‍കണമെന്നും ഇല്ലെങ്കില്‍ അന്ന് എറണാകുളം കളക്ടറേറ്റില്‍ നടക്കുന്ന കമ്മീഷന് സിറ്റിംഗില്‍ 25,000 രൂപയുടെ ചെക്ക് ഹാജരാക്കണമെന്നും ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് 25,000 രൂപയ്ക്ക് ചെക്ക് യാക്കോബിന് കൈമാറിയതായി കളക്ടര്‍ രേഖാമൂലം അറിയിച്ചതായി കമ്മീഷന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: