കുന്നത്തൂര്‍: ഭരണിക്കാവ് ടൗണില്‍ നിത്യവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയോരത്ത് വാഹന ഗതാഗതം തടസപ്പെടുത്തികൊണ്ട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റ് നിര്‍ത്തലാക്കാനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നീക്കം കോണ്‍ഗ്രസ് പഞ്ചായത്തംഗവും കൂട്ടരും അട്ടിമറിച്ചു.
വാഹനഗതാഗതം തടസപ്പെടുത്തുകയും കാല്‍നടയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയും പ്രവര്‍ത്തിക്കുന്ന അനധികൃത മത്സ്യമാര്‍ക്കറ്റ് അവിടെനിന്നും നീക്കം ചെയ്യാന്‍ മാസങ്ങള്‍ക്കുമുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് മാനിക്കാതെ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കഴിഞ്ഞ ദിവസം അനധികൃത മത്സ്യമാര്‍ക്കറ്റ് ഒഴിപ്പിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ പോലീസ് സംഘവുമായി സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ മാര്‍ക്കറ്റ് ഒഴിയാന്‍ അനധികൃത കച്ചവടക്കാര്‍ വിസമ്മതിക്കുകയും കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരേയും പോലീസിനേയും തടഞ്ഞുവെക്കുകയും ഇത് സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തു.
ബലം പ്രയോഗിച്ച് മാര്‍ക്കറ്റ് ഒഴിപ്പിക്കാനുള്ള പോലീസിന്റെ നീക്കം കോണ്‍ഗ്രസ് പഞ്ചായത്തംഗം ഉന്നതങ്ങളില്‍ ഇടപെട്ട് തടഞ്ഞു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാതെ പഞ്ചായത്ത് അധികൃതര്‍ പിന്മാറി. ഇന്ന് മത്സ്യമാര്‍ക്കറ്റ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
മാര്‍ക്കറ്റിലെ മത്സ്യാവശിഷ്ടങ്ങള്‍ പാതയോരത്ത് തന്നെ ഉപേക്ഷിക്കുന്നതുമൂലം പ്രദേശത്ത് നായ്ക്കളുടെ ശല്യം രൂക്ഷമാക്കിയിട്ടുണ്ട്. സമീപ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഇവയുടെ ആക്രമണത്തിന് നിരന്തരം വിധേയമാവുകയാണ്. അതുകൂടാതെ മാലിന്യം റോഡില്‍ തള്ളുന്നത് പ്രദേശത്ത് ദുര്‍ഗന്ധത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു.
ഇത്തരത്തില്‍ നിരവധിപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അനധികൃത മത്സ്യമാര്‍ക്കറ്റ് പ്രധാന പാതയോരത്ത് നിന്നും മാറ്റാനുള്ള നടപടി തടഞ്ഞ പഞ്ചായത്ത് സമിതി അംഗത്തിനെതിരെയും അതിനു കൂട്ടുനിന്ന പോലീസ് അധികൃതര്‍ക്കെതിരെയും പ്രദേശത്ത് വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: