ചെന്നൈ: ചൊവ്വാഴ്ച വിടപറഞ്ഞ പ്രമുഖ ചലച്ചിത്രകാരന് കെ. ബാലചന്ദറിന് സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ അന്ത്യാഞ്ജലി. ആള്വാര്പെട്ടിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ജനപ്രവാഹമായിരുന്നു. തിരക്കില്‍ നഗരം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. വൈകിട്ട് നാലു മണിയോടെ ബസന്ത് നഗര്‍ ശ്മശാനത്തിലായിരുന്നു സംസ്കാരം.
രജനീകാന്ത്, കമല്ഹാസന്, ശരത്കുമാര്, ഖുശ്ബു എന്നിവരടക്കം നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. രജനീകാന്തിനേയും കമലഹാസനേയും തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് അദ്ദേഹം. 1974ല്‍ അദ്ദേഹം സംവിധാനം ചെയ്ത ‘അവള് ഒരു തുടര്‍ക്കഥൈ’ എന്ന ചിത്രത്തിലാണ് കമലഹാസന് ആദ്യമായി സിനിമയിലെത്തിയത്. ബാലചന്ദറിന്റെ 1975ലെ ചിത്രമായ ‘അപൂര്‍വ്വരാഗങ്ങള്‍’എന്ന ചിത്രത്തിലൂടെയായിരുന്നു രജനീകാന്തിന്റെ രംഗപ്രവേശം.
ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രവുമാണ് ഇത്. കെ.എസ.് ചിത്രയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഞാനൊരു ശിന്ത് കാവടിച്ചിന്ത് എന്ന ഗാനം ബാലചന്ദറിന്റെ സിന്ധുഭൈരവിയെന്ന വളരെ പ്രശസ്തമായ ചിത്രത്തിലെയാണ്.
45 വര്‍ഷത്തിനിടെ നൂറിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത് 2006ല്‍ ഇറങ്ങിയ ‘പൊയ്’ ആണ്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങള്‍ക്ക് പുറമേ മലയാളത്തിലും ഹിന്ദിയിലും ഒരോ ചലച്ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. 1980ല്‍ പുറത്തിറങ്ങിയ തിരകള്‍ എഴുതിയ കാവ്യം ആണ് മലയാള ചിത്രം. 1981ല്‍ പുറത്തിറങ്ങിയ ഏക് ദൂജേ കേ ലിയേ ആണ് ഹിന്ദി ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: