ഇടുക്കി: 45 ജീവനുകള്‍ അപഹരിച്ച തേക്കടി ബോട്ട് ദുരന്തത്തെക്കുറിച്ച് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. മൂന്ന്, ആറ്, ഏഴ് പ്രതികള്‍ തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇതു പരിശോധിച്ച കോടതി ആറാം പ്രതിയെ ഒഴിവാക്കി.
ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗ് സീനിയര്‍ സര്‍വയര്‍ കെ.കെ സഞ്ജീവിനെയാണ് അഡീഷനല്‍ ജില്ലാ ജഡ്ജി ഡി.സുരേഷ് കുമാര്‍ കുറ്റ വിമുക്തനാക്കിയത്.ദുരന്തത്തിനിടയാക്കിയ ജലകന്യക ബോട്ടിന്റെ ഉടമകളായ കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്റെയും ടൂറിസം വകുപ്പിന്റെയും പങ്ക് അന്വേഷിക്കാത്തതില്‍ കോടതി സംശയം പ്രകടിപ്പിച്ചു.
2009 സെപ്റ്റംബര്‍ 30നാണ് ജലകന്യക തേക്കടി തടാകത്തില്‍ മുങ്ങി, ഏഴു കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര് മരിച്ചത്. ദുരന്തകാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ക്കായിരുന്നു സര്‍ക്കാര്‍ ഉത്തരവിട്ടത്. റിട്ട. ജില്ലാ ജഡ്ജി മൈതീന്‍ കുഞ്ഞിനെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായും കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി പി. എ വല്‍സന്റെ നേതൃത്വത്തിലുള്ള സംഘത്തെ പോലീസ് അന്വേഷണത്തിനായും നിയോഗിച്ചു.
ജസ്റ്റിസ്. മൈതീന്‍കുഞ്ഞ് കമ്മീഷന് 2011 ആഗസ്റ്റ് 25 ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബോട്ട് ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ലാസ്കര്‍ അനീഷ്, ബോട്ട് ഡിസൈനര്‍ ഡോ. അനന്തസുബ്രഹ്മണ്യം, മുന്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോട്ട്സ് എം. മാത്യൂസ്്, ടൂറിസം വകുപ്പ് എം.ഡി മോഹന്‍ലാല്‍, ടൂറിസം ഡയറക്ടര്‍ ശിവശങ്കരന്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ് മാത്യു, ബോട്ട് സൂപ്പര്‍വൈസര്‍ തേവന് എന്നിവരെയാണ് കമ്മീഷന് കുറ്റക്കാരായി കണ്ടെത്തിയത്.
എന്നാല്‍ ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ലാസ്കര്‍ അനീഷ്, മുന്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോട്ട്സ് എം. മാത്യൂസ്്, ഫോറസ്റ്റ വാച്ചര്‍ പ്രകാശന്, ബോട്ട് നിര്‍മ്മിച്ച കമ്പനി ഉടമ എന്‍.എ ഗിരി, ടൂറിസം വകുപ്പ് ഡെ. മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ് മാത്യു എന്നിവരെയും കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്ന കെ.കെ സഞ്ജീവിനെയുമാണ് കുറ്റപത്രത്തില്‍ പ്രതികളാക്കിയത്.
ബോട്ട് നിര്‍മ്മിക്കാന്‍ കരാര്‍ ക്ഷണിച്ചതു മുതല്‍ നീറ്റിലിറക്കിയതുവരെയുള്ള 22 വീഴ്ചകളാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. ബോട്ടില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെങ്കിലും ഇന്‍ക്ലൈനിങ് ടെസറ്റ് നടത്താതെയാണ് നീറ്റിലിറക്കിയത്. മുകള്‍ നിലയില്‍ കൂടുതല്‍ ആളുകളെ കയറ്റി, യാത്രക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയില്ല.
റിപ്പോര്‍ട്ടില്‍ പറയുന്നു. അഡീഷനല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബെര്‍ഗ് ജോര്‍ജും പ്രതികള്‍ക്കു വേണ്ടി അഡ്വ. സി.കെ വിദ്യാസാഗര്‍, സി.പി ഉദയഭാനു, പി.ബി വാഹിദ എന്നിവരും ഹാജരായി.
കുറ്റക്കാരനെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ഒരു പ്രതിയെ വിട്ടയച്ച കോടതി വിധി അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്. പ്രതികളുടെ കുറ്റകൃത്യത്തിനനുസരിച്ച് വെവ്വേറെ കുറ്റപത്രം നല്‍കാനും പറഞ്ഞിരിക്കുന്നു. കേസ് അന്വേഷണം ഒന്നില്‍ നിന്ന് തുടങ്ങേണ്ട സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: