കൊല്ലം: ബീച്ചിലെ അനധികൃത കച്ചവടവും അതിന്റെ പേരില്‍ നടക്കുന്ന അഴിഞ്ഞാട്ടവും അനുവദിക്കില്ലെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍ ഹണി. നഗരവാസികളുടെ ഉല്ലാസകേന്ദ്രമായ ബീച്ച് അക്ഷരാര്‍ത്ഥത്തില്‍ ശുദ്ധീകരിക്കും. ഇതിനെതിരെ ട്രേഡ് യൂണിയനുകളുടെ പേരില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായാല്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊള്ളുമെന്നും മേയര്‍ വ്യക്തമാക്കി. ഈ ശ്രമങ്ങള്‍ക്ക് 55 കൗണ്‍സിലര്‍മാരുടെയും പിന്തുണ ഉണ്ടാകണമെന്നും അവര്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
വാണിഭക്കാര്‍ ബീച്ച് കയ്യടക്കിയിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ അംഗങ്ങള്‍ ആരോപണം ഉയര്‍ത്തി. ഒഴിവ് ദിവസങ്ങളില്‍ ആള്ക്കാര് തിങ്ങിക്കൂടുന്ന ബീച്ചില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കപ്പലണ്ടി കച്ചവടക്കാര്‍ പോലും എല്‍പിജി സിലിണ്ടറുകള്‍ ഉയോഗിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് അംഗം ടി.ലൈലാകുമാരിയും സിപിഐ അംഗം എന്‍.ടോമിയും പറഞ്ഞു.
ബീച്ചിലെയും പാര്‍ക്കിലെയും തട്ടുകടകളില്‍ ദിവസങ്ങളോളം പഴക്കമുള്ള ആഹാരമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. ഒന്നരമാസം വരെ പഴക്കമുള്ള എണ്ണയിലാണ് പാചകം. അനധികൃത കച്ചവടക്കാരെ അവിടെ നിന്ന് മാറ്റണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. നിലവില്‍ ബീച്ചില്‍ കച്ചവടം നടത്തുന്നവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ടെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുമെന്നും മേയര്‍ അറിയിച്ചു. കടകളില്‍ എല്‍പിജി സിലിണ്ടറുകള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും മേയര്‍ വ്യക്തമാക്കി.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് കോര്പ്പറേഷന് നടത്തുന്ന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കത്തെ മേയര്‍ അപലപിച്ചു. ആലപ്പുഴ തുമ്പൂര്‍മൊഴിയിലെ എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് സന്ദര്‍ശനം ആരോഗ്യ സ്ഥിരംസമിതിയിലെ സിപിഎം അംഗങ്ങള്‍ ബഹിഷ്ക്കരിച്ചുവെന്ന ആരോപണം തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഹണി പറഞ്ഞു. തുമ്പൂര്‍മൊഴിയിലെ മാലിന്യസംസ്കരണ യൂണിറ്റ് സിപിഎം അംഗങ്ങള്‍ നേരത്തേ സന്ദര്‍ശിച്ചതാണ്.
ഇക്കാര്യം ആലപ്പുഴയിലേക്കുള്ള യാത്രാമദ്ധ്യേ ഹെല്‍ത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ മാജിദാ വഹാബിനോട് സംസാരിച്ചിരുന്നുവെന്നും ഈ വിഷയത്തില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണജനകമാണെന്നും മേയര്‍ പറഞ്ഞു. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് ‘രണസമിതി നടത്തിവരുന്ന ആര്‍ജവത്തോടെയുള്ള ഇടപെടീലുകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഖേദകരമാണ്. മാലിന്യത്തിന്റെ അളവ് നൂറ് ടണ്ണില്‍ നിന്ന് 30 ടണ്ണായി കുറച്ചുകൊണ്ടുവന്നത് നേട്ടം തന്നെയാണ്. രാഷ്ട്രീയ വിവേചനം കൂടാതെ കാര്യങ്ങളെ സമീപിക്കണമെന്നും മേയര്‍ നിര്‍ദ്ദേശിച്ചു.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് അനാവശ്യമായ വിവാദങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് ഡെപ്യൂട്ടി മേയര്‍ എം നൗഷാദ് പറഞ്ഞു. തുമ്പൂര്‍മൊഴി സന്ദര്‍ശിക്കാന്‍ അംഗങ്ങള്‍ക്ക് കഴിഞ്ഞില്ല, എങ്കില്‍ വിട്ടുനിന്നു എന്നാണോ അര്‍ത്ഥമെന്ന് ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷ മാജിദാവഹാബിന്റെ പരാമര്‍ശത്തെ സൂചിപ്പിച്ച് നൗഷാദ് ആരാഞ്ഞു. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറില്‍ പോലും രാഷ്ട്രീയം കണ്ടവരാണ് യുഡിഎഫെന്നും ഡെപ്യൂട്ടി മേയര്‍ ആരോപിച്ചു.
കെഎസ്ഇബി, ജലഅതോറിറ്റി ഉദ്യോഗസ്ഥന്മാരുമായി നിലവിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി മേയര്‍ അറിയിച്ചു. പോളയത്തോട് ശ്മശാനത്തെക്കുറിച്ചുള്ള പരാതികളെല്ലാം രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കും. പോളയത്തോട് ശ്മശാനത്തില്‍ ലൈറ്റുകള്‍ കത്തുന്നുണ്ടെങ്കിലും പ്രകാശത്തിന്റെ ലഭ്യതക്കുറവാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇതിനായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. മരാമത്ത് പണികളുമായി ബന്ധപ്പെട്ട് മാനുവല്‍ ടെന്‍ഡറും ഇ-ടെന്‍ഡറും നടപ്പാക്കും.
റയില്‍വേ മേല്‍പ്പാലത്തില്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നതില്‍ സാങ്കേതിക തടസം നിലനില്‍ക്കുന്നുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.
തെരുവ് വിളക്കുകളുടെ പരിപാലനം ഏറ്റെടുത്തിട്ടുള്ള വിന്നേഴ്സിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ ഉദ്ദേശിച്ചുള്ള അജണ്ട കൗണ്‍സില്‍ ചര്‍ച്ച ചെയ്തെങ്കിലും, ഇപ്പോള്‍ ഇവരെ ഒഴിവാക്കുന്നത് പ്രശ്നങ്ങള്‍ രൂക്ഷമാക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
അപാകതകള്‍ പരിഹരിക്കാനായി അതാത് സോണല്‍ പരിധിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കും. ഇനിമുതല്‍ ഓരോ ഡിവിഷനുകളിലും ലൈറ്റുകള്‍ മാറ്റുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യേണ്ടതെന്ന് നിര്‍ദ്ദേശം നല്‍കുമെന്ന് മേയര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: