മാവേലിക്കര: ക്രിസ്മസിന് അവധി നല്‍കിയില്ല. എക്സൈസ് ഉദ്യോഗസ്ഥന് മുറിക്കുള്ളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സഹപ്രവര്‍ത്തകര്‍ കതക് പൊളിച്ച് രക്ഷപ്പെടുത്തി. ചെങ്ങന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസില്‍ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
തുടര്‍ച്ചയായി ജോലി ചെയ്യുന്ന പാല സ്വദേശിയായ ഉദ്യോഗസ്ഥന് ക്രിസ്മസിന് വീട്ടില്‍ പോകുന്നതിന് ഇന്നലെ മുതല്‍ അവധി ആവശ്യപ്പെട്ടിരുന്നു. ഉച്ചക്ക് പള്ളിയില്‍ മക്കളുടെ പരിപാടിയും ക്രിസ്മസിന് വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങേണ്ടതിനാല്‍ രാവിലെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ അനുവദിച്ചില്ലെന്നാണ് പരാതി.
ഉച്ചക്ക് ശേഷം അവധി നല്‍കിയെങ്കിലും താന്‍ വന്നിട്ടു പോയാല്‍ മതിയെന്ന് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനു ശേഷം പുറത്തേക്കു പോയ ഇന്‍സ്പെക്ടര്‍ മൂന്നുമണിവരെയും വരാതിരുന്നതിനെ തുടര്‍ന്ന് തനിക്ക് ഇക്കൊല്ലം ക്രിസ്മസ് ആഘോഷമില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന് മുറിക്കുള്ളില്‍ കയറി കതകും ജനാലയും അടച്ചു.
സഹപ്രവര്‍ത്തകര്‍ നിരവധി തവണ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് അവസാനം കതക് പൊളിച്ചാണ് ഇയാളെ പുറത്തിറക്കിയത്. സഹപ്രവര്‍ത്തകര്‍ ആശ്വസിപ്പിച്ച് ഉദ്യോഗസ്ഥനെ പിന്നീട് വീട്ടിലേക്ക് യാത്രയാക്കി. എക്സൈസ് ഇന്‍സ്പെക്ടറുടെ നിലപാടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: