അഞ്ചാലുംമൂട്(കൊല്ലം): പോലീസ് അടിച്ചോടിച്ച ചീട്ടുകളി സംഘത്തില്‍പ്പെട്ട യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കോട്ടക്കകം തെക്കേഴത്ത് വീട്ടില്‍ കരുണാകരന്‍നായര്‍ മകന് ബിനു (35)വിനെയാണ് നീരാവില്‍ കാവുംതോടിനു സമീപം കായല്‍വാരത്ത് കാണപ്പെട്ടത്. ചെവ്വാഴ്ച രാത്രി 12നാണ് സംഭവം നടന്നത്.
ബിനുവും ഒമ്പതു കൂട്ടുകാരും ചേര്‍ന്ന് കാവുംതോടിന് സമീപത്തെ ആളൊഴിഞ്ഞ ഷെഡ്ഡില്‍ ചീട്ടുകളിച്ചുകൊണ്ടിരിക്കെ അഞ്ചാലുംമൂട് പോലീസ് അവിടെയെത്തുകയും ബിനു ഉള്‍പ്പടെയുളളവരെ ലാത്തിയാലടിച്ച് ഓടിക്കുകയുമായിരുന്നു. തുടര്‍ന്ന് കയ്യില്‍ കിട്ടിയ ഒരാളെയുംകൊണ്ട് പോലീസ് സ്റ്റേഷനിലേക്കു പോയി. ഓടിപ്പോയ സുഹൃത്തുക്കള്‍ ബിനുവിനെ കാണാതെ ബിനുവിന്റെ നമ്പറില്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് ബിനുവിനെ മരിച്ച നിലയില്‍ കണ്ടത്.
മരണസമയത്ത് ബിനുവിന്റെ ചെവിയില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍തന്നെ തൃക്കടവൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തുകയും പോലീസും സുഹൃത്തുക്കളും ചേര്‍ന്ന് വിനുവിനെ ജില്ലാശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു.
അവിടെയെത്തിയപ്പോള്‍ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പോലീസിന്റെ ലാത്തിയടിയേറ്റാണ് ബിനു മരിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. എന്നാല്‍ അഞ്ചാലുംമൂട് പോലീസ് ഇത് നിഷേധിച്ചു. മരിച്ച ബിനു ബിസിനസ് ചെയ്യുകയായിരുന്നു. ഭാര്യ മണിക്കുട്ടി. മകന് രണ്ടുവയസുള്ള ദേവനാരായണന്. ബിനുവിന്റെ ദുരൂഹമരണം ആരോപണവിധേയനായ പോലീസുകാരന് ജോയിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: