ന്യൂദല്‍ഹി: 49 ദിവസത്തെ സംസ്ഥാന ഭരണത്തിന് ശേഷം രാജി വച്ച അരവിന്ദ് കേജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് കാലിടറുന്നു. 49 ദിവസത്തെ ഭരണത്തിനിടയ്ക്ക് നിരവധി ജനപ്രിയ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത് നടപ്പാക്കാനാകാതെ അധികാരം വിട്ടൊഴിഞ്ഞ പാര്‍ട്ടിയെ താങ്ങി നിര്‍ത്തിയിരുന്ന മധ്യവര്‍ഗവും താഴേത്തട്ടിലുള്ള ജനവിഭാഗവും കയ്യൊഴിയുകയാണെന്നാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
അര്‍ധരാത്രി ആഫ്രിക്കന്‍ സ്ത്രീകളുടെ ദല്‍ഹിയിലെ വസതി റെയ്ഡ് ചെയ്ത് അപമാനിച്ചെന്ന പരാതിയില്‍ പെട്ട് ആപ് നേതാവ് സോമനാഥ് ഭാരതി വന്‍ വിവാദത്തിലകപ്പെട്ടിരുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം തീരെയില്ലെന്നും സംഘടന കേജ് രിവാളിനെ മാത്രം ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നതെന്നും ചൂണ്ടിക്കാട്ടി മറ്റൊരു നേതാവ് ഷാസിയ ഇല്‍മി പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചതും തിരിച്ചടിയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം വഹിക്കവെ കേജ് രിവാള്‍ റെയില്‍ ഭവന് മുന്നില്‍ നിരാഹാരം അനുഷ്ഠിച്ചതുള്പ്പെടെയുള്ള സംഭവങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയിരുന്നു. കേജ് രിവാളിന്റെ നടപടി അദ്ദേഹത്തിന് അരാജകവാദിയെന്ന വിശേഷണമാണ് നേടിക്കൊടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ദല്‍ഹിയിലെ ഏഴ് സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടതും ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ചയ്ക്ക് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: