ഏറ്റവും അധികം മധുരിക്കുന്ന കുറേ ഓര്‍മ്മകളും അത്രക്കും കയ്പ്പേറുന്ന കുറേ ഓര്‍മ്മകളും നമുക്ക് തന്നിട്ടായിരിക്കും ഈ വര്‍ഷം നമുക്ക് യാത്ര പറഞ്ഞ് വിട്ട് പോകുന്നത്.
സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്തോഷത്തിന്റെയും വിവിധ തരത്തിലുള്ളതും വ്യത്യസ്തവുമായ പല അനുഭവങ്ങള്‍ പുതുവര്‍ഷത്തിലും നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ നാം ഉണര്‍ത്തുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും വേണം.
മനുഷ്യരില്‍ കളിയാടുന്ന ആത്മാവിന്റെ അന്തഃസത്ത ഒന്നാണെങ്കില് കൂടി മനുഷ്യര്‍ പല തരത്തില്‍, പല സ്വഭാവത്തില്‍ ആണ്. ഇതിനാല്‍ ഒരു ഉപദേശം ഏവര്‍ക്കും അനുയോജ്യവും സ്വീകാര്യവും ആവില്ല.
നാം വെച്ച് പുലര്‍ത്തുന്ന പരാജയത്തിന്റെയും കോപത്തിന്റെയും വിദ്വേഷത്തിന്റെയും കയ്പേറിയ അനുഭവങ്ങള്‍ പൊറുക്കുകയും മറക്കുകയും ചെയ്ത് മുന്നോട്ട് പോകണം എന്ന മുന്‍ഗാമികളുടെ ഉപദേശം ഭൂരിപക്ഷം പേര്‍ക്കും സ്വീകാര്യമായി എന്ന് വരില്ല. കഴിഞ്ഞ് പോയ സംഭവങ്ങളുടെ മറവിയാണ് കൂടുതല്‍ ഉത്സാഹ-ഉന്മേഷത്തോടെ ജീവിതത്തെ ഉള്‍ക്കൊള്ളുവാന്‍ നമ്മെ സഹായിക്കുന്നത് എന്ന് എപ്പോള്‍ നാം മനസ്സിലാക്കുന്നുവോ അപ്പോള്‍ നമുക്ക് ഉന്മേഷത്തോടും ഉത്സാഹത്തോടും കൂടി ജീവിതത്തെ പുല്കുവാനും ജീവിതം സന്തോഷപൂര്ണ്ണമാക്കുവാനും സാധിക്കും എന്നതിന് സംശയമില്ല.
ഷഡ്വര്ഗ്ഗത്തിലെ ഒരു പ്രമുഖ അംഗമായ ”ക്രോധം അഥവാ കോപം” എന്ന ദുര്‍ഗുണത്തെ ഉന്മൂലനം ചെയ്യണം. കോപം മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ് എന്ന വാക്യം വളരെ അര്‍ത്ഥവത്താണ്. മനസ്സിന്റെ സന്തുലിത അവസ്ഥയെ ഇല്ലാതാക്കി എല്ലാറ്റിനേയും താറ് മാറാക്കി മനസ്സില്‍ അലോസരം സൃഷ്ടിക്കുന്ന മനുഷ്യ ശത്രുവത്രെ കോപം എന്ന് ഓര്‍ക്കുക. തമോ ഗുണത്തെ നീക്കി സത്വഗുണത്തെ പുഷ്ടിപ്പെടുത്തുക. കോപം മൂലം നശിച്ചതും താറുമാറായതുമായ നിരിവധി നിരവധി സംഭവങ്ങള്‍ പുരാണങ്ങളില്‍ നമുക്ക് കാണാം. കോപവും വാശിയും നമ്മെ നാശത്തിലേക്കേ നയിക്കുകയുള്ളൂ.
രസിച്ച് ചിരിച്ച് ഏതൊരു കാര്യവും ചെയ്യാന്‍ സാധിക്കണം. ദൈവം നമുക്ക് മുഖം തന്നത് ആ മുഖത്തില്‍ സ്നേഹത്തിന്റെ നിറഞ്ഞ ഭാവം വരുത്തണമോ അല്ലാ, ദേഷ്യത്തിന്റെ ആസുരികഭാവം സ്ഫുരിപ്പിക്കണമോ എന്ന തീരുമാനം എടുക്കുവാനാണ്. നമ്മള് പുഞ്ചിരിച്ചാല്‍ മറ്റുള്ളവരുടെ ചുണ്ടിലും ആ പുഞ്ചിരി വിടരും. നമ്മുടെ ഉള്ളില്‍ ശാന്തിയും സ്നേഹവും മാത്രമേ ഉള്ളുവെങ്കില്‍ മറ്റുള്ളവരിലും അത് ആവിര്‍ഭവിക്കും. അന്തരീക്ഷം ആനന്ദം നിറഞ്ഞതാകും.
ഐക്യമത്യം മഹാബലം, ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം എന്നിങ്ങനെയുള്ള പറച്ചിലുകള്‍ ഏറെ അര്‍ത്ഥവത്താണ്.
സന്തുഷ്ടവും തൃപ്തികരവുമായ ജീവിതം നയിച്ച് എല്ലാ ആദ്ധ്യാത്മിക കാര്യങ്ങളിലും പങ്കെടുത്ത് വന്ന് ഒറ്റകെട്ടായി നിന്നിരുന്ന സുഹൃദ് ബന്ധങ്ങള്‍ ചില നിസ്സാര കാര്യങ്ങള്‍ക്കും ചില പിടിവാശി മൂലവും വേര് പിരിഞ്ഞ് പോകുന്ന അവസ്ഥ ചിലപ്പോള്‍ സംജാതമാകുന്നു. പുറമെക്കാര്‍ക്ക് ദൗര്‍ഭാഗ്യം എന്ന ഒറ്റവാക്കേ പറയാനുണ്ടാകുള്ളൂ. പക്ഷെ ഈ പിളര്‍പ്പ് സമുദായത്തിന് വരുത്തുന്ന ദോഷത്തെ പറ്റി പറഞ്ഞാല്‍ തീരില്ല.
പല സ്ഥലങ്ങളിലും ഇത്തരം കൂട്ടായ്മ ഇല്ലായ്മ ആകുമ്പോള്‍ ആദ്ധ്യാത്മികമായ അടുപ്പത്തിന് പകരം രൂപപ്പെടുകയും നാം അനുഭവിക്കുകയും ചെയ്യുന്ന ഭൗതികമായ അകല്‍ച്ച എങ്ങനെ ഇല്ലാതാക്കി മുന്നോട്ട് പോകാം എന്നത് ചിന്താവിഷയമാണ്, ഓര്‍ക്കുക. അതിന് ഒരു പോം വഴി കണ്ടില്ലെങ്കില്‍ നമ്മള് ആദ്ധ്യാത്മിക ഉന്നമനത്തിന് പകരം അധഃപതനത്തിലേക്ക് കൂപ്പുകുത്തി വീഴുന്നത് നമുക്ക് ദര്‍ശിക്കാം.
സ്നേഹത്തിന് അനവധി തലങ്ങളുണ്ട്. അതിന്റെ ഏറ്റവും ഉയര്‍ന്നതലമാണ് ആദ്ധ്യാത്മിക സ്നേഹം. അതിന്റെ ഏറ്റവും താഴ്ന്ന പടിയാണ് നമ്മള് അറിയുന്ന സ്നേഹം. സ്വാര്‍ത്ഥതയുടേയും അഹങ്കാരത്തിന്റെയും കോപത്തിന്റെയും അംശം എത്രമാത്രം കുറയുന്നുവോ നമ്മുടെ സ്നേഹവും അത്രമാത്രം പരിശുദ്ധമാകും. ആദ്യമായി നമ്മുടെ സംസ്കാരം വളരെ അധികം ഉയരേണ്ടിയിരിക്കുന്നു. അതിനു വാക്കും ചിന്തയും പ്രധാനമാണ്.
സ്നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന ശൃംഗങ്ങളില്‍ എത്തുന്നതാണ് ഈശ്വര സ്നേഹം. ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നതില്‍ ഞാനും നീയും എന്ന വേര്‍തിരിവ് ഇല്ലാതാകണം ഞാന്‍ സ്നേഹമാണ്. സ്നേഹം എന്റെ സ്വരൂപമാണ് എന്ന ബോധം ഉറയ്ക്കണം ഈ സ്നേഹത്തില്‍ ഒന്ന് മാത്രമെ ഉള്ളൂ- ഈശ്വരന് മാത്രം. ഒന്നാവുന്ന ഈശ്വരനില്‍ ഉറച്ച് നിന്ന് കൊണ്ട് എല്ലാറ്റിനെയും സ്നേഹിക്കണം അതാണ് ആദ്ധ്യാത്മികത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: