അഗസ്ത്യന് പറഞ്ഞു: മുന്‍പു മണികണ്ഠസ്വാമി വ്യാഘ്രത്തിന്റെ മുകളിലേറിവന്നപ്പോള്‍ അങ്ങേയ്ക്ക് ഭൂതനാഥന്റെ തത്വമെല്ലാം പറഞ്ഞു തന്ന താപസനായ അഗസ്ത്യനാണു ഞാന്‍.
കര്‍മ്മകാണ്ഡത്തെ ഭവാനുപദേശിച്ചു നല്‍കണമെന്ന് മന്മഥാരിസുതനായ മണികണ്ഠന് കല്പ്പിച്ചതനുസരിച്ച് അതുമുഴുവനും ഉപദേശിച്ചു നല്കുവാനാണ് ഞാന്‍ ഇവിടേയ്ക്കുവന്നത്.
മഹര്ഷിയുടെവാക്കുകള് ശ്രവിച്ച് അദ്ദേഹത്തെ താണുതൊഴുതു നമസ്ക്കരിച്ചശേഷം ദുഃഖത്താല്‍ കേണുകൊണ്ട്രാജാവ് ചോദിച്ചു: മഹര്‍ഷേ, ചിന്‍മയനാണെങ്കിലും എന്റെ പ്രിയനന്ദനനായിരുന്ന മണികന്ധരന്‍ എവിടെയാണു വസിക്കുന്നത്? എന്നോടൊരുമിച്ചുവസിച്ച നാളുകളില്‍ എന്റെ ഉണ്ണിയായിരുന്ന മണികണ്ഠന് ചെയ്തകാര്യങ്ങളൊക്കെയുംഞാനിപ്പോഴും ഓര്‍മ്മിക്കുന്നു.
ചില നേരത്ത് ഭൃത്യനേപ്പോലെ എന്റെ മനസ്സറിഞ്ഞു എല്ലാക്കാര്യങ്ങളും പ്രവര്‍ത്തിക്കും. ചിലപ്പോള്‍ പുത്രനേപ്പോലെ എന്റെമടിത്തട്ടിലിരുന്നുസന്തോഷത്തോടെകളിക്കും. മന്ത്രിയേപ്പോലെ ചിലനേരത്ത്കാര്യങ്ങള്വേണ്ടപോലെ മന്ത്രിച്ച് പറയും. ആ കുമാരന്റെഗുണങ്ങളോരോന്നും വര്ണ്ണിച്ചുപറയുവാന് അനന്തനു പോലും ഇന്നു സാധിക്കുമോ? ഹാ, എന്റെ നന്ദനാ! ഭൂതേശാ! ദൈവമേ! ഭവാന് ദേവദേവനാകുന്നു. എന്നാലും എന്റെ ചിത്തത്തിലെ ദുഃഖങ്ങള്‍ ശമിക്കുന്നില്ലല്ലോ?.
ഇങ്ങനെ പറഞ്ഞുവിലപിക്കുന്ന രാജാവിനോടു ശാന്തനായ താപസശ്രേഷ്ഠന് പറഞ്ഞു: മഹാരാജാവേ, എന്തിനാണ് ഈ വിധം കരയുന്നത്? മണികണ്ഠന് പറഞ്ഞതെല്ലാം മറന്നുവോ? ഒന്നാലോചിച്ചാല്‍ മായയുടെ ബലം മഹത്തരംതന്നെ. ശരീരമുള്ളവര്‍ക്ക് ഈ മായാബലം നീക്കാന്‍ പ്രയാസമാണ്. എങ്ങും നിറഞ്ഞുനില്ക്കുന്ന വസ്തുവാണു മണികണ്ഠന് എന്ന് ഭവാന് ഇന്ന് ഓര്‍ക്കുന്നു. മഹാരാജാവേ, എന്നാല്‍ നാമവും, രൂപവും, ദേശവും, കാലവും ഇല്ലാത്ത വസ്തുവാണു ഭൂതനാഥന്‍.
പൂര്വജന്മത്തില് ഭവാന് ചെയ്തമഹാപാപത്തിന്റെ ഒരംശം അവശേഷിക്കുന്നതിനാലാണു സത്യം അറിഞ്ഞുവെങ്കിലും അത് ഓര്‍ക്കാന്‍ ശക്തിയില്ലാത്തവനായി ഇങ്ങനെ വിഷമിക്കുന്നത്. കൊച്ചുകുഞ്ഞുങ്ങള്‍ക്ക് വേഗത്തില്‍ നടക്കണമെന്ന് ഇച്ഛയുണ്ടായാലും അതു സാദ്ധ്യമാകുമോ? പതിയെ പതിയെ പിടിച്ചു നടന്നു നടന്ന് പിന്നെ വേഗത്തില്‍ നടന്നുതുടങ്ങുന്നു. അതേപോലെ സല്ഗുണത്തെ ഭജിക്കുന്ന ജനങ്ങള്‍ക്ക് സല്ഗുണമായി അതുതന്നെ സംഭവിക്കും. നിഷ്ക്കാമമായി സഗുണമാകുന്ന താരകത്തെ ഉള്‍ക്കാമ്പില്‍ ഉറപ്പിച്ചു ഭവാന് പൂജിച്ചുകൊള്ളുക. സര്‍വപാപങ്ങളും ഭസ്മമായി മനസ് സര്‍വദാ ശുദ്ധമായ ബ്രഹ്മത്തില്ചെന്നുചേരും.
അഗസ്ത്യവചനം കേട്ട് മഹാരാജാവ് ചോദിച്ചു: പരാപരനും അവ്യയനുമായ താരകബ്രഹ്മം സല്ഗുണനായി പ്രകാശിച്ചു എന്റെ പുത്രനെന്ന ഭാവത്തില്‍ വര്‍ത്തിച്ചുവല്ലോ. ഇതില്പരം എന്റെ പാപശാന്തിക്ക് എന്താണുചെയ്യേണ്ടത്? സര്വൈകസാക്ഷിയായ ഈശ്വരനെ കണ്ടാല്‍ സര്‍വപാപങ്ങളും തീരുമെന്നല്ലേ ദേവകളെല്ലാം സദാ ഉദ്ഘോഷിക്കുന്നത്. അത് അസത്യമായി ഭവിക്കുമോ?
രാജാവിന്റെ ചോദ്യത്തിന് ഉത്തരമായി മഹര്‍ഷി പറഞ്ഞു: ഭൂപതേ, ദേവനായാലും ഗന്ധര്‍വ്വനായാലും യക്ഷനായാലും കിന്നരനായാലും നാഗമായാലും മനുഷ്യനായാലും പ്രാരബ്ധകര്‍മ്മങ്ങള്‍ അനുഭവിച്ചുതീരാതെ വഴിയില്ലെന്നറിയുക. സര്‍വേശ്വരനായ ഭൂതേശനെ ഭവാന് സര്‍വേശ്വരനായി ഉറച്ചുകാണുകയുണ്ടായില്ല. മാനുഷഭാവത്തില്‍; പുത്രനെന്ന ഭാവത്തില്‍ മനസ്സില്‍ നിനച്ച് ഭവാന് മണികണ്ഠനെകണ്ടു. പന്തളരാജ്യത്തുള്ളവരും മണികണ്ഠനെ കണ്ടുവല്ലോ. എന്നിട്ട് അവര്‍ക്ക് മോക്ഷം ലഭിച്ചുവോ?. ഞാന്‍ മുന്‍പ് പറഞ്ഞതുകേട്ട് പരമാനന്ദസ്വരൂപനാണു ഭൂതേശന് എന്നറിഞ്ഞ് പാപങ്ങളെല്ലാം നശിക്കുവാനായി ഭവാന് ഭഗവാനെ ഭജിച്ചില്ല.
പിന്നെങ്ങിനെ അവശേഷിക്കുന്ന പാപങ്ങള്‍ നശിക്കും? മണികന്ധരന്‍ ദൈവമാണെന്നു മുന്‍പേ അറിഞ്ഞ ആചാര്യന് ഭവാനോടു മണികണ്ഠന് പറഞ്ഞതെല്ലാംകേട്ട് ജ്ഞാനിയായിത്തീര്ന്നതുകാണുക. തന്റെ പുത്രന്റെ മൂകത്വവും ബധിരത്വവും നീക്കാന്‍ മണികന്ധരനാകുന്ന ദേവനു കഴിയുമെന്ന് മനസ്സില്വിശ്വാസമുണ്ടായതുകാരണം ആചാര്യന് ജ്ഞാനം ലഭിക്കുവാന്‍ യോഗ്യനായി മാറി. ‘ബാലനായ ഇവന് പുലിപ്പാലു കൊണ്ടുവരാന്‍ ആളാകുമോ?’എന്ന് ഭവാന് സംശയിച്ചു. മഹാരാജാവേ, അങ്ങും ഉത്തമനായ ആചാര്യനും തമ്മിലുള്ള വ്യത്യാസം ഇതാണ്.
രാമനാകുന്ന താരകബ്രഹ്മത്തെ പണ്ടു ഭൂപതിയായ ദശരഥന് പുത്രനെന്ന ഭാവത്തില്‍ ലാളിച്ചു. പക്ഷേ, ബ്രാഹ്മണശാപത്തെ തടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവോ? യാഗാദികര്‍മ്മങ്ങള്‍ ചെയ്തതിനാല്‍ ദശരഥന് സ്വര്‍ഗ്ഗലോകം പ്രാപിച്ചുവെങ്കിലും പിണ്ഡദാനം ചെയ്തതിനുശേഷമാണു ബ്രഹ്മലോകം സിദ്ധിച്ചത്.
ശ്രീരാമനും, ശ്രീകൃഷ്ണനും, ബലരാമനും, ഭാര്‍ഗ്ഗവരാമനും സ്വയംതീര്ത്ഥപാദന്മാരാണ്. എങ്കിലും അവര്‍ തീര്‍ത്ഥയാത്രകള്‍ നടത്തി പുണ്യതീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്തില്ലയോ? മന്നവാ, അതുകൊണ്ട് മനുഷ്യശരീരം എടുത്തവരെല്ലാം നിഷ്ക്കാമകര്‍മ്മങ്ങള്‍ ചെയ്യണം. സല്‍ഗുണനായ ഭഗവാനെ ഭക്തിപൂര്‍വ്വം ഭജിച്ചാല്‍ചിത്തം നിര്‍ഗ്ഗുണത്തില്‍ ചെന്നുചേരും.
ശിവപുത്രന് അയച്ച ശരംകുത്തിനില്‍ക്കുന്നിടത്ത് താരകബ്രഹ്മത്തെ പ്രതിഷ്ഠിക്കുവാന്‍ മനോഹരമായ ഒരു ക്ഷേത്രം ഭവാന് നിര്‍മ്മിക്കണം. ഗൃഹസ്ഥന് അനുഷ്ഠിക്കേണ്ട പഞ്ചയജ്ഞങ്ങളേയും അനുഷ്ഠിച്ച് നിഷ്ക്കാമനായി ചഞ്ചലമെന്യേ സുഖിച്ചു വസിക്കുക. ചിത്തം ബ്രഹ്മത്തില്ചേര്ന്നാല് ഭവാനു ഭൂമിയില്‍ ഇനി ഒരു ജന്മം ഉണ്ടാവുകയില്ല. ആദ്യം ഗുരുപൂജ. പിന്നെ പിതൃപൂജ. മൂന്നാമതായി ദേവപൂജ. അഥിതി പൂജയാണു നാലമത്തേത്. ആത്മ പൂജയാണു അഞ്ചാമത്. ഈ പഞ്ചയജ്ഞങ്ങളേ കാലോചിതമായി ഒരുമുടക്കവും കൂടാതെ ഗൃഹനാഥന് ചെയ്യണം. ആശ്രമങ്ങള്‍ നാലിലുംവെച്ച് ഉത്തമമായതു ഗൃഹസ്ഥാശ്രമമാണ് എന്ന് കാലകാലാത്മജന്‍ മുന്നേ പറഞ്ഞത് ഇതുകൊണ്ടാണ്
.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: