തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മൊഴി നല്കാന് ബാറുടമകള്‍ കൂടുതല്‍ സമയംതേടി. അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍നിന്നും അമ്പതുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നു ചൂണ്ടിക്കാട്ടി ഈമാസം പതിനൊന്നിനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൂജപ്പുര സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ ആണ് കേസെടുത്തിരിക്കുന്നത്.
വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എസ്പി എസ്. സുകേശന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. കേസ് രജിസ്റ്റര്‍ ചെയ്തതിനുപിന്നാലെ മൊഴിരേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പുതിയ അന്വേഷണ സംഘം ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികള്‍ക്കു വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ക്വിക്ക് വെരിഫിക്കേഷനോടു സഹകരിക്കാതിരുന്ന അസോസിയേഷന് ഭാരവാഹികള്‍ സാഹചര്യം തങ്ങള്‍ക്കു കൂടുതല്‍ അനുകൂലമായ സാഹചര്യത്തില്‍ അന്വേഷണത്തോട് സഹകരിക്കാതെ സമയം നീട്ടി ചോദിച്ചിരിക്കുകയാണ്.
ജനുവരി ആറിനുശേഷം മാത്രമേ ഹാജരാകാന്‍ കഴിയൂവെന്നുകാണിച്ചു അഭിഭാഷകര്‍ മുഖേന ബാറുടമകള്‍ വിജിലന്‍സിനു മറുപടി നല്കി കഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങള്‍ ഇപ്പോള്‍ മൊഴിനല്‍കാന്‍ കഴിയില്ലെന്നാണ് മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ബാറുടമകള്‍ അറിയിക്കുന്ന സ്ഥലത്തെത്തി മൊഴിയെടുക്കാന്‍ തയ്യാറാണെന്നു കേസന്വേഷിക്കുന്ന വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ അറിയിച്ചിട്ടുണ്ടെങ്കിലും കേസിന്റെ ആരംഭത്തിലെടുത്ത അതേ നിസഹകരണ നിലപാട് ബാറുടമകള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: