ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുമായി ബിജെപി മുന്നോട്ട്. പിഡിപി നേതൃത്വവുമായി ബിജെപി ദേശീയ നേതാക്കള്‍ ആശയവിനിമയം നടത്തി. ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പിഡിപി താല്‍പ്പര്യം മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള ചര്‍ച്ചകള്‍ പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദും ബിജെപി-കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ആരംഭിച്ചു.
സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുകയാണെന്ന് സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ തീരുമാനം സ്വീകരിക്കാന്‍ പാര്‍ട്ടി നിയോഗിച്ച ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് പ്രതികരിച്ചു. സ്ഥിരതയുള്ള സര്‍ക്കാരിനെ എങ്ങനെ സംസ്ഥാനത്തിന് നല്‍കാനാവുമെന്നതാണ് ചിന്തിക്കുന്നത്. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്. മുഖ്യമന്ത്രിപദം ആര്ക്കെന്നതുള്പ്പെടെയുള്ള കാര്യങ്ങളിലേക്ക് ചര്‍ച്ചകള്‍ എത്തിയിട്ടില്ലെന്നും രാംമാധവ് പറഞ്ഞു.
സ്വന്തം നിലയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളും സജീവമാണ്. മുപ്പതു മുതല്‍ മുപ്പത്തഞ്ചു വരെ എംഎല്‍എമാരുടെ പിന്തുണ പാര്‍ട്ടിക്ക് ഇതിനകം ഉറപ്പായിട്ടുണ്ടെന്ന് ബിജെപി നേതാവ് നിര്‍മ്മല്‍സിങ് പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ ജനങ്ങള്‍ ബിജെപിക്ക് അവസരം നല്‍കിയിട്ടുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കും. ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടത് സദ്ഭരണവും തൊഴില്‍ ലഭ്യതയുമാണ്, സിങ് പറഞ്ഞു.
അതിനിടെ പിഡിപിക്ക് വാക്കാല്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള അറിയിച്ചു. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്ത്തുന്നതിനായാണ് പിഡിപിയെ പിന്തുണയ്ക്കാമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമാക്കുന്നത്. എന്നാല്‍ പിഡിപിയാകട്ടെ ഒമറിന്റെ വാഗ്ദാനത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്വാധീനം സമ്പൂര്‍ണ്ണമായും കശ്മീര്‍ താഴ്വരയില് നിന്നും ഇല്ലാതാക്കുന്നതിനു ലഭിച്ച അവസരം ഉപയോഗിക്കണമെന്നാണ് പിഡിപിയുടെ നിലവിലെ തീരുമാനം. ജമ്മു മേഖലയില്‍ സ്വാധീനമുള്ള ബിജെപിയെ പിന്തുണച്ചാല്‍ കശ്മീരിലെ തങ്ങളുടെ ജനപിന്തുണ കൂടുതല്‍ ശക്തമാക്കാനാവുമെന്നാണ് പിഡിപിയുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: