കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലില്‍ ജയചന്ദ്രന് മൊകേരിയുടെ മോചനം യാഥാര്‍ത്ഥ്യമായി. കഴിഞ്ഞ എട്ടുമാസത്തിലധികമായി ചെയ്യാത്ത കുറ്റത്തിന് മാലിയിലെ ജയിലില്‍ ജയചന്ദ്രന് തടവില്‍ കഴിയുകയായിരുന്നു.
അധ്യാപക ജോലിയിലിരിക്കെ ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് മാലി പോലീസ് ചോദ്യം ചെയ്യാനെന്ന പേരില്‍ കസ്റ്റഡിയിലെടുത്തത്. ഇതിന് ശേഷം ചെയ്ത കുറ്റം എന്തെന്ന് പോലും അറിയാത്ത ജയചന്ദ്രനെ മാലിയിലെ ഇടുങ്ങിയ ജയില്‍ മുറിയില്‍ അടയ്ക്കുകയായിരുന്നു. ജയില്‍ മോചനം തനിയ്ക്ക് രണ്ടാം ജന്മമാണെന്നും മോചനമെന്നത് വിദൂരസ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്നും ബാംഗ്ലൂര്‍ വഴി കോഴിക്കോട്ടെത്തിയ ജയചന്ദ്രന് വാര്‍ത്താലേഖകരോട് വികാരാധീനനായി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റേയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും നയതന്ത്ര തലത്തിലുള്ള ഇടപെടലാണ് മാലിയിലെ ശരിയത്ത് കോടതിയുടെ നിര്‍ദ്ദേശപ്രകാരം ജയിലിലടക്കപ്പെട്ട ജയചന്ദ്രന് ഡിസംബര്‍ 25 ന് ജയില്‍ മോചിതനാകാന്‍ കാരണമായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും ജയചന്ദ്രന്റെ ഭാര്യ ദീപ്തിയും കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് ജയചന്ദ്രന്റെ മോചനം വേഗത്തിലായത്.
യുപി ക്ലാസില്‍ അധ്യാപകനായിരുന്ന ജയചന്ദ്രനെതിരെ ഒരുവിദ്യാര്‍ത്ഥി തല്ലിയെന്നാരോപിച്ച് പരാതി നല്‍കുകയായിരുന്നു. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കുന്നതിന് പകരം സ്കൂള്‍ പ്രിന്‍സിപ്പലും മാനേജ്മെന്റും മനപൂര്‍വ്വം കള്ള കേസില്‍പ്പെടുത്താനാണ് ശ്രമിച്ചതെന്ന് ജയചന്ദ്രന് പറഞ്ഞു. നല്കിയ പരാതി വിദ്യാര്‍ത്ഥി പിന്‍വലിച്ചിട്ടും സ്കൂള്‍ അധികൃതര്‍ കൂടുതല്‍ കുറ്റം ചുമത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: