തിരുവനന്തപുരം: മലയാളിയായ ക്രോയ്ഡന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദിന് തിരുവന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്നേഹോഷ്മള സ്വീകരണം. കൗണ്‍സില്‍ ഹാളില്‍ നല്കിയ സ്വീകരണത്തില്‍ യുകെയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവച്ച മഞ്ജു കേരളത്തിലെ ത്രിതല പഞ്ചായത്ത് ഭരണസംവിധാനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. കേരളത്തിലെ ഗ്രാമപ്രദേശത്ത് ജനിച്ച് മലയാളം മീഡിയം സ്കൂളില്‍ പഠിച്ച തനിക്ക് ആ അനുഭവങ്ങള്‍ തന്നെയാണ് യുകെ യിലെ ഏറ്റവും ജനസംഖ്യയുളള നഗരസഭയുടെ മേയറാവാന്‍ സഹായകമായതെന്ന് അവര്‍ പറഞ്ഞു.
ആളുകളോട് സൗഹാര്‍ദ്ദപൂര്‍വ്വം പെരുമാറാന്‍ കഴിയുന്നത് നമ്മുടെ നാട്ടിന്‍പുറത്തിന്റെ സ്വാഭാവിക ശൈലിമാത്രമാണ്. അല്ലാതെ പ്രത്യേക കഴിവല്ല. എന്നാല്‍ കേരളത്തില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ മത്സരത്തിലൂടെയല്ല താന്‍ മേയര്‍ സ്ഥാനത്തെത്തിയത്, മറിച്ച് സാമുഹിക പ്രവര്‍ത്തനങ്ങളിലൂടെയാണ്. സന്നദ്ധ പ്രവര്‍ത്തനരംഗത്ത് വളരെ വലിയ ചലനങ്ങളാണ് യു.കെയുടെ പ്രത്യേകത. യാതൊരു പ്രതിഫലവും പറ്റാതെ സമൂഹത്തിന്റെ നാനാമേഖലകളില്‍ വളരെയധികം പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നുവരുന്നത്.
14,000ത്തോളം വോളന്റിയര്‍ സംഘങ്ങളും 30,000ത്തോളം വോളന്റിയര്‍മാരും അവിടെയുണ്ട്. കേരളത്തിലെ വിദ്യാര്‍ഥികളിലും സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ശീലം വളര്‍ത്താന്‍ ശ്രമങ്ങളുണ്ടാവണം. ആഴ്ചയില്‍ രണ്ടു മണിക്കൂറെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണം. ടെക്നോപാര്‍ക്ക് പോലുള്ള സ്ഥാപനങ്ങളിലും കേരളത്തിലെ മറ്റു പല നഗരങ്ങളിലും ഇന്ന് ഒട്ടേറെ വിദേശ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം സ്ഥാപനങ്ങളെ അടുത്തറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാവണം. ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അറിയാതെ യുകെയിലെത്തിയ തനിക്ക് ഒരു വളണ്ടിയര്‍ സ്ഥാപനത്തില്‍ നിന്നും സൗജന്യമായാണ് ഇംഗ്ലീഷ് പഠിക്കാന്‍ അവസരം ലഭിച്ചത്. പിന്നീട് താനും അവിടെ വളണ്ടിയറായി ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോവുകയുണ്ടായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കം നിരവധി തസ്തികകളില്‍ വനിതകളെ കണാന്‍ കഴിയുന്നത് സന്തോഷകരമാണെന്ന് അവര്‍ പറഞ്ഞു. തന്റെ കൗണ്‍സില്‍ യോഗത്തിനിടയില്‍ അംഗങ്ങള്‍ ഒരു കാരണവശാലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറില്ലെന്നും പൊതുജനങ്ങള്‍ക്ക് യോഗനടപടികള്‍ വീക്ഷിക്കാന്‍ യാതൊരു തടസ്സവുമില്ലെന്നും അവര്‍ അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് കൗണ്‍സിലര്‍മാര്‍ മനസിലാക്കുകയും അത് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുകയുമാണ് യുകെയില്‍ ചെയ്യുന്നതെന്ന് അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. ഒരു മലയാളി വനിത യുകെ.യില്‍ മേയര്‍ പദവിയിലെത്തിയത് മുഴുവന്‍ കേരളീയര്‍ക്കും അഭിമാനകരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: