ജക്കാര്‍ത്ത / സിംഗപ്പൂര്‍: ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് 162 പേരുമായി പറക്കുകയായിരുന്ന മലേഷ്യന്‍ എയര്‍ ഏഷ്യ വിമാനം കാണാതായി. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 5.20ന് ഇന്തോനേഷ്യന്‍ നഗരമായ സുരബായയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 8.30ന് സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. ഈ വര്‍ഷം ദുരൂഹ സാഹചര്യത്തില്‍ വിമാനം കാണാതാകുന്ന മൂന്നാമത്തെ സംഭവമാണിത്.
എന്നാല്‍ പറക്കലിനിടെ കൊടുങ്കാറ്റില്‍നിന്ന് രക്ഷപ്പെടാന്‍ വിമാനത്തിന്റെ പൈലറ്റ് സഹായം തേടിയതായി അധികൃതര്‍ അറിയിച്ചു. ശക്തമായ തിരച്ചില്‍ ആരംഭിച്ചെങ്കിലും വിമാനം കണ്ടെത്താനായിട്ടില്ല.
ഇന്തോനേഷ്യയുടെ ജാവാ സമുദ്രത്തിന് 32,000 അടി മുകളില്‍ പറക്കവെയാണ് വിമാനം അപ്രത്യക്ഷമായത്. കാലാവസ്ഥ മോശമായിരുന്നു. വിമാനം ഈ പ്രദേശത്തെ കാലാവസ്ഥ വളരെ മോശമായിരുന്നതായി അവസാനം പൈലറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പറഞ്ഞു.
ജോലിക്കാരടക്കം 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
138 മുതിര്‍ന്നവരും 16 കുട്ടികളും ഒരു കൈക്കുഞ്ഞും രണ്ട് പൈലറ്റുമാരും അഞ്ച് വിമാനജോലിക്കാരും. ഇതില്‍ 156 ഇന്തോനേഷ്യക്കാരും മൂന്ന് ദക്ഷിണ കൊറിയക്കാരും ഫ്രാന്‍സ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഉള്‍പ്പെടുന്നു. ഭാരതീയര്‍ ആരുമില്ല.
വിമാനം പറന്നുയര്‍ന്ന് 42 മിനിറ്റ് വരെ റഡാറില്‍ സാന്നിധ്യമറിയിച്ചിരുന്നതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് ടുണ് റസാഖ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്രയ്ക്കിടെ വിമാനത്തിന് എന്തോ അപകടം സംഭവിച്ചതായാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴത്തെ ഉടമസ്ഥാവകാശത്തിന്മേല് 2001 ലാണ് എയര്‍ ഏഷ്യ പ്രവര്‍ത്തനം ആരംഭിച്ചത്. 88 രാജ്യങ്ങളില്‍ ഈ കമ്പനിക്ക് ഓഫീസുണ്ട്. ഭാരതത്തില്‍ ബെംഗളൂരുവില്‍നിന്ന് പാഞ്ചിമിലേക്ക് ജൂണ്‍ 11-നാണ് എയര്‍ ഏഷ്യയുടെ വിമാനം പറക്കാന്‍ തുടങ്ങിയത്.
എയര്‍ ഏഷ്യയുടെ ഇന്തോ-മലേഷ്യന്‍ സംയുക്ത സഹകരണത്തില്‍ ബെംഗളൂരു, ജെയ്പൂര്‍, ചെന്നൈ, കൊച്ചി, ചണ്ഡീഗഢ്, പൂനെ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ചെന്നൈയെയും ബാങ്കോക്കിനെയും ബന്ധിപ്പിച്ചും ക്വലാലംപൂരും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയും ബന്ധിപ്പിച്ചും ഇവര്‍ സര്‍വീസ് നടത്തുന്നുണ്ട്.
തങ്ങളുടെ സി 130 എയര്‍ഫോഴ്സ് വിമാനവും നേവിയുടെ കപ്പലുകളും വിമാനം തിരയുന്നതിന് സജ്ജമാണെന്ന് സിംഗപ്പൂര്‍ പ്രതിരോധ മന്ത്രി ഹെന് പറഞ്ഞു. എ 320-200 എയര്‍ ബസിന്റെ മുഖ്യ വൈമാനികന് 6,100 മണിക്കൂര്‍ വിമാനം പറപ്പിച്ചിട്ടുള്ളയാളാണെന്ന് എയര്‍ ഏഷ്യ വ്യക്തമാക്കി. സഹ വൈമാനികന് 2,275 മണിക്കൂറും പറപ്പിച്ചിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് സഹായം നല്കാന് സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിയതായി അധികൃതര്‍ അറിയിച്ചു. മലേഷ്യന്‍ വിമാനക്കമ്പനികളെ ഈ വര്‍ഷം പിന്തുടരുന്ന വിമാനാപകടങ്ങളില്‍ പുതിയതാണിത്.
വിമാനം കാണാതാവുന്നത് ഇന്നലെ രാവിലെ ഭാരതസമയം ആറുമണിയോടെയാണ്. ഇരട്ട എഞ്ചിനുള്ള ഈ വിമാനം സുരബായയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട് 42 മിനിറ്റിന്ശേഷമാണ് അപ്രത്യക്ഷമായത്.
മലേഷ്യ കേന്ദ്രമായ എയര്‍ ഏഷ്യ വിമാനക്കമ്പനി മലേഷ്യന്‍ വ്യവസായി ടോണി ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ളതാണ്. കുറഞ്ഞ ചെലവിലാണ് യാത്രാസൗകര്യം ഒരുക്കുന്നത്. മലേഷ്യയുടെ ഈ സ്വന്തം എയര്‍ലൈന്‍ 49 ശതമാനം സബ്സിഡിയാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്.
എയര്‍ ഏഷ്യ പ്രധാനമായും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. ഭാരതത്തില്‍ ഇവര്‍ അടുത്തിടെയാണ് സര്‍വീസ് ആരംഭിച്ചത്. നല്ല സുരക്ഷ ഒരുക്കിയിരുന്ന ഇവര്‍ക്ക് ഇതുവരെ ഇത്തരത്തിലുള്ള ഒരു പ്രശ്നത്തെ നേരിടേണ്ടിവന്നിട്ടില്ല.
സഹായ വാഗ്ദാനവുമായി ഭാരതവും
കാണാതായ എയര്‍ ഏഷ്യ വിമാനം കണ്ടെത്തുന്നതിന് ഭാരതവും. രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനുമായി നേവിയുടെ മൂന്ന് കപ്പലുകളും ഒരു വിമാനവും ഭാരതം നല്‍കിയിട്ടുണ്ട്. നാവികസേനയുടെ ബോയിങ് വിമാനവും മൂന്നു കപ്പലുകളുമാണ് സഹായവുമായി രംഗത്തുള്ളത്. അപകടം നടന്ന് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തന്നെ ഭാരതം സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: