78. ലളിതാഃ – ലളിതമായ ആരാധനാരീതികള്കൊണ്ടു പ്രാപിക്കാവുന്നവളും ആര്‍ക്കും എപ്പോഴും ക്ലേശം കൂടാതെ സാക്ഷാത്കരിക്കാവുന്ന മാതൃഭാവത്തില്‍ വര്ത്തിക്കുന്നവളുമാകയാല് ദേവിക്കു ലളിത എന്നു നാമം. വാഗ്ദേവതകള് രചിച്ച ലളിതാ സഹസ്രനാമ സ്തോത്രം ആരംഭിക്കുന്നത് ശ്രീമാതാ എന്ന പദംകൊണ്ടാണ്. ആ സ്തോത്രം അവസാനിക്കുന്നത് ലളിതാംബിക എന്നാണ്.
അംബിക എന്ന പദത്തിനും അമ്മ എന്നാണല്ലോ അര്‍ത്ഥം. ലോകനിയാമകമായ പരാശക്തിയുടെ മാതൃഭാവമാണു ലളിതാദേവി. ”ലോകാനതീത്യ ലലതേ ലളിതാ തേന ചോച്യതേ” (ലോകങ്ങളെ അതിക്രമിച്ചു വര്ത്തിക്കുന്നവളാകയാല് ലളിത) എന്ന് പദ്മപുരാണം ഈ നാമത്തെ വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനത്തിന്റെ വ്യാഖ്യാനമായി” എല്ലാ ദേവശക്തികള്ക്കും അതീതയായി വിലസുന്നവള്‍ എന്നും പരിവാരദേവതകളെ അതിക്രമിച്ചു ശോഭിക്കുന്നവള്‍ എന്നും വിവരിച്ചുകാണുന്നു.
ശ്രീചക്രത്തിന്റെ ബിന്ദു സ്ഥാനത്ത് തേജോവതിയായി ശിവനോട് ഐക്യം പ്രാപിച്ചവളായി പ്രകാശിക്കുന്ന ലളിതാദേവി ശിവശക്തൈ്യക്യരൂപിണിയാണ്. ”ശ്രീചക്രരാജ നിലയായ ശ്രീമത് ത്രിപുരസുന്ദരീ ശ്രീ ശിവാ ശിവശക്തൈക്യ രൂപിണീ ലളിതാംബികാ” എന്നാണ് ലളിതാസഹസ്രനാമം അവസാനിക്കുന്നത്. ശ്രീചക്രത്തിന്റെ ആവരണമണ്ഡലങ്ങളില് വിരാജിക്കുന്ന ശക്തികളെ അതിക്രമിക്കുന്ന ശോഭയുള്ളവള്‍ എന്നും ലളിതാ എന്ന പദത്തെ വ്യാഖ്യാനിക്കാം.
മേരുശിഖരങ്ങളില് ശ്രീചക്രരൂപമായ ഒന്നിന്റെ ബിന്ദുസ്ഥാനത്താണ് ശിവശക്തൈ്യക്യരൂപിണിയായ മൂകാംബികയെ പൂജിക്കുന്നതെന്നു മുന്‍പു പറഞ്ഞിരുന്നു. സൗകുമാര്യമാണു ലാളിത്യം. അഴകുള്ളതേതും ലളിതമെന്ന വിശേഷണം അര്‍ഹിക്കുന്നു. എല്ലാ സൗന്ദര്യത്തിന്റെയും മൂര്‍ത്തിയാകയാല്‍ ത്രിപുരസുന്ദരി എന്നു കീര്‍ത്തിക്കപ്പെടുന്ന മൂകാംബിക മറ്റെല്ലാ ദേവശക്തികളെയും ലാളിത്യംകൊണ്ട് അതിശയിക്കുന്നു.
ഈ നാമത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് ലളിതാസഹസ്രനാമത്തിലെ ‘ലളിതാംബികാ’എന്ന നാമത്തിന്റെ വ്യാഖ്യാനം വായിക്കുക.
79. ലാളിതാഃ – ലാളിക്കപ്പെടുന്നവള്. കാമേശ്വരനായ ശ്രീപരമേശ്വരന് ശ്രീമതിയും കാമിനിയുമായ ദേവിയെ മടിയിലിരുത്തി ലാളിക്കുന്നതുകൊണ്ട് ദേവിക്ക് ഈശ്വരോത്സംഗവാസിനീ എന്നു നാമമുണ്ടായി. 77-ാം നാമം നോക്കുക. ഭാര്യാഭാവത്തിലാണ് ഈ ലാളന.
ഹിമവാനും മേനയും കത്യായനമഹര്ഷിയും ദേവിയെ മകളായി വളര്‍ത്താന്‍ ഭാഗ്യമുണ്ടായവരാണ്. ദേവി സീതയായി അവതരിച്ചപ്പോള്‍ ജനകനും പത്നിക്കും ദേവിയെ ലാളിച്ചുവളര്‍ത്താനുള്ള ഭാഗ്യമുണ്ടായി. ലോകസംഗ്രഹത്തിനായി ദേവി സ്വീകരിച്ച അവതാരങ്ങളില്‍ ചിലതില്‍ ദേവി മാതൃഗര്‍ഭത്തില്‍ പിറന്നുവളര്‍ന്ന കഥയുണ്ട്. ചില അവതാരങ്ങളില്‍ ശിശുവായി മാതാപിതാക്കള്‍ക്കു ലഭിക്കുകയാണ്. ഈ ജന്മങ്ങളിലെല്ലാം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ലാളന സ്വീകരിച്ചാണു ദേവി വളരുന്നത്. അവരാല്‍ ലാളിക്കപ്പെടുന്നതിനാല് ലാളിതാ എന്നുപേര്.
ലാളിക്കുക എന്ന പദത്തിന് അഭിലഷിക്കുക, ആദരപൂര്‍വം സ്മരിക്കുക എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ഭക്തരാല്‍ ലാളിക്കപ്പെടുന്നവള് എന്നും ലാളിതാ എന്ന നാമത്തെ വ്യാഖ്യാനിക്കാം.
80. ലീലാസൃഷ്ടബ്രഹ്മാണ്ഡമണ്ഡലാഃ – ലീലയായി ബ്രഹ്മാണ്ഡ മണ്ഡലങ്ങളെ സൃഷ്ടിച്ചവള്‍. ദേവി എന്തിനാണു ബ്രഹ്മാണ്ഡമണ്ഡലങ്ങളെ സൃഷ്ടിച്ചത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പല ചിന്തകരും ശ്രമിച്ചിട്ടുണ്ട്. തര്‍ക്ക വിതര്ക്കങ്ങള്ക്കുശേഷം സൃഷ്ടിയും സ്ഥിതിയും സംഹാരവും ദേവിയുടെ ലീലയാണ് എന്നാണ് ഏകകണ്ഠമായ തീരുമാനം. ബ്രഹ്മ വിഷ്ണു മഹേശ്വരരെയും ദേവന്മാരെയും ലീലയായി സൃഷ്ടിച്ചു. അവരെ കരുക്കളാക്കികൊണ്ട് ദേവി കളിക്കുന്നു എന്ന സങ്കല്പം രസകരമാണ്, വിജ്ഞേയവുമാണ്.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: