ലഖ്നൗ: ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി അലോക് രഞ്ജന്‍ ക്രിസ്തുമസ് അവധി ആഘോഷിച്ചതിന് സംസ്ഥാന ഖജനാവിന്റെ ചെലവ് 25 ലക്ഷം. ഔദ്യോഗിക സന്ദര്‍ശനമെന്ന് അഖിലേഷ് സര്‍ക്കാരും മുലായം സിങ് പാര്‍ട്ടിയും വിശേഷിപ്പിക്കുന്ന ഈ അവധിയാഘോഷത്തില്‍ ചീഫ് സെക്രട്ടറി രഞ്ജന്റെ ഭാര്യയും മകനും മകളും ഒപ്പമുണ്ടായിരുന്നതോടെ പരിപാടി സ്വകാര്യ ആവശ്യമായിരുന്നുവെന്നു തെളിഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ വിനിയോഗിച്ചതിനും പുതിയ സംവിധാനങ്ങള്‍ ഒരുക്കിയതിനും വേണ്ടി ചെലവഴിച്ച 25 ലക്ഷം മാത്രമല്ല, വന നിയമങ്ങള്‍ ഉള്‍പ്പെടെ ലംഘിച്ചതിനും രഞ്ജന്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്.
പിലിഭിത് കടുവ സംരക്ഷണ കേന്ദ്രത്തിലായിരുന്നു ചീഫ് സെക്രട്ടറി കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി ‘ക്രിസ്തുമസ് പാപ്പ’ ആയത്. ചീഫ് സെക്രട്ടറിയെ സന്തോഷിപ്പിക്കാന്‍ ജില്ലാ ഭരണകൂടം മത്സരിക്കുകയായിരുന്നു. പിലിഭിത് ജില്ലാ മജിസ്ട്രേറ്റ് ഓം നാരായണ്‍ സിങ്ങും പോലീസ് സൂപ്രണ്ടും രഞ്ജന്റെ സന്തോഷത്തിനു വേണ്ടതെല്ലാം ഒരുക്കാന്‍ ഉണ്ടായിരുന്നു.
സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ചീഫ് സെക്രട്ടറിയുടെ കുടുംബത്തിന് വേണ്ടി 23 എയര്‍ കണ്ടീഷണറുകള്‍ പ്രത്യേകം സ്ഥാപിച്ച. ചൂട് 22 ഡിഗ്രി സെല്‍ഷ്യസില്‍ നിര്‍ത്തി. വൈദ്യുതി പ്രശ്നമുണ്ടാകാതിരിക്കാന്‍ 20 ശബ്ദമുണ്ടാക്കാത്ത ജനറേറ്ററുകള്‍ സജ്ജമാക്കി. ക്രിസ്തുമസ് ദിനത്തില്‍ രഞ്ജനും കുടുംബത്തിനും ആസ്വദിക്കാന്‍ ജൂനിയര്‍ ബാലേശ്വര്‍ യാദവെന്നു പ്രസിദ്ധനായ ഭോജ്പൂരി ആര്‍ട്ടിസ്റ്റിനെ 70,000 രൂപ പ്രതിഫലം നല്കി കലാ പ്രകടനത്തിനു വിനിയോഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്ററിലാണ് രഞ്ജനും കുടുംബവും പിലിഭിത്തില്‍ വന്നത്. പരിസരത്ത് ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ സ്ഥിരമായി സംവിധാനമുണ്ടെങ്കിലും ചീഫ് സെക്രട്ടറിക്കുവേണ്ടി കടുവ സംരക്ഷണ കേന്ദ്രത്തില്‍ താല്കാലിക ഹെലിപാഡുണ്ടാക്കി. അവിടെ വന്നിറങ്ങിയ ചീഫ് സെക്രട്ടറിയെ പോലീസ് സുപ്രണ്ടും സംഘവുമാണ് സ്വാഗതം ചെയ്തത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് രഞ്ജനും കുടുംബവും ലഖിംപൂരിലേക്കു പോയി. എന്നാല്‍ സമാജ്വാദി പാര്‍ട്ടി നേതാക്കളും സര്‍ക്കാര്‍ വൃത്തങ്ങളും ഈ യാത്രയെക്കുറിച്ച് ഒന്നും അറിയില്ലെന്നും ചീഫ് സെക്രട്ടറി ഔദ്യോഗിക പരിപാടിയിലായിരുന്നുവെന്നും പറയുന്നു. അതേ സമയം പ്രതിപക്ഷകക്ഷിയായ ബിജെപി രഞ്ജന്റെ പിലിഭിത്ത് ആഘോഷത്തിന്റെ വീഡിയോ പോലും പുറത്തുവിടാന്‍ തയ്യാറാക്കിക്കഴിഞ്ഞു.
മാധ്യമ പ്രവര്‍ത്തകരുടെ പക്കലും ഈ വീഡയോകളുണ്ട്. വരും ദിവസങ്ങളില്‍ ചീഫ് സെക്രട്ടറിയുടെ നടപടിക്കും മുഖ്യമന്ത്രിയും പാര്‍ട്ടിയും അതിനു കൂട്ടു നില്ക്കുന്നതിനും എതിരേ ബിജെപി വന്‍ പ്രക്ഷോഭങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണ്.
അതേ സമയം, ലഖിംപൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ പ്രദേശത്ത് ബിഎസ്എന്‍എല്‍ മൊബൈല്‍ റേഞ്ചു കുറവായതിനാല്‍ വിഷയം അധികൃതരുമായി സംസാരിച്ചു പ്രശ്നം പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
കടുവ സങ്കേതത്തെ സമുപപ്രദേശങ്ങളുമായി ബന്ധിപ്പിക്കാന്‍ റോഡുവികസിപ്പിക്കേണ്ട ആവശ്യകതയും അദ്ദേഹം വിവരിച്ചു. സമാജ്വാദി പാര്‍ട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സമാജ്വാദി പാര്‍ട്ടി പെന്ഷന് പദ്ധതി പ്രകാരം പാസ്ബുക്കുകളും 1593 സൈക്കിളുകളും ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്യാനും രഞ്ജന്‍ സമയം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: