തിരുവനന്തപുരം: ബെംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലും തെലങ്കാനയിലുമെത്തും. 2008ലെ ബെംഗളൂരു സ്ഫോടനത്തിലെ പ്രതികളായ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ നിന്നുള്ളവരായതിനാലാണ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുത്.
സ്ഫോടനം നടന്ന പരിസരത്തു നിന്നും തെലങ്കാന പത്രത്തിന്റെ കരിഞ്ഞ ഭാഗങ്ങള്‍ ലഭിച്ചിരുന്നു. ഇതാണ് തെലങ്കാനയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള കാരണം. സ്ഫോടനം നടത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സ്വകാര്യ ബസ് സര്‍വീസ് ഓഫീസിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. നീല ജീന്‍സും വെള്ള ടീഷര്‍ട്ടുമാണ് പ്രതിയുടെ വേഷം.
സ്ഫോടനത്തില്‍ നിരോധിത സംഘടനയായ ‘സിമി’യുടെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്. എന്‍ഐഎയുടെ ഹൈദരാബാദ് ഡിവിഷനാണ് കേസ് അന്വേഷിക്കുന്നത്. ബെംഗളൂരുവിലെ സ്ഫോടനത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലാണ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുംബൈയില്‍ സുരക്ഷ ശക്തമാക്കാന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. കൊച്ചി ഉള്‍പ്പെടെയുളള നഗരങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കും. ജനങ്ങള്‍ ഏറെ തിങ്ങി കൂടുന്ന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കും.
സ്ഫോടനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കു പോലീസ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് കമ്മീഷണര്‍ എം.എന്‍.റെഡ്ഢിയാണ് ഇക്കാര്യം അറിയിച്ചത്. സൂചന നല്‍കുന്നവരുടെ വിവരം അതീവ രഹസ്യമായി സൂക്ഷിക്കും. മദ്ധ്യപ്രദേശിലെ ഖണ്ഡവാ ജയിലില്‍ നിന്ന് അടുത്തിടെ അഞ്ച് സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടിരുന്നു. ഇവരാണോ സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷിച്ചു വരികയാണെന്നും ചെന്നൈയില്‍ നിന്നും എന്‍.ഐ.എ സംഘം ബെംഗളൂരുവില്‍ എത്തിയതായും കമ്മീഷണര്‍ അറിയിച്ചു.
നേരത്തെ കേസില്‍ കുറ്റവാളികളെ കണ്ടെത്തുന്നതിന് ബെംഗളൂരു പൊലിസ് പൊതുജനത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിസിപി സന്ദീപ് പാട്ടീല്‍ പോലിസിന്റെ വക പാരിതോഷികവും പ്രഖ്യാപിച്ചിരിക്കുന്നത്. ചര്‍ച്ച് സ്ട്രീറ്റിലെ കോക്കനട്ട് ഗ്രോവ് ഭക്ഷണശാലയ്ക്കു സമീപം ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സ്ഫോടനം നടന്നത്. ഇത് ഭീകരാക്രമണം തന്നെയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. അമോണിയം നൈട്രേറ്റ്, സ്റ്റീല്‍ ചീളുകള്‍, ആണി എന്നിവ സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പൊട്ടിയത് ടൈം ബോംബ്
ബെംഗളൂരുവില്‍ ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. ചെന്നൈ സ്വദേശിനി ഭവാനി(38)യാണ് മരിച്ചത്. അവരുടെ ബന്ധു ദീപക് അടക്കം പരിക്കേറ്റ മറ്റ് അഞ്ചു പേരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.
ചര്‍ച്ച് സ്ട്രീറ്റിലെ കോക്കനട്ട് ഗ്രോവ് റസ്റ്റോറന്റിനു മുന്നിലെ പൂച്ചെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച ടൈംബോംബ് ഞായറാഴ്ച രാത്രിയാണ് പൊട്ടിത്തെറിച്ചത്. സംഭവസ്ഥലത്തു നിന്ന് അമോണിയം നൈട്രേറ്റ്, ടൈമര്‍, പൊട്ടിച്ചിതറുന്ന വെടിയുണ്ടകള്‍, സ്ഫോടക വസ്തു പൊതിയാന്‍ ഉപയോഗിച്ച തുണി എന്നിവയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിട്ടുണ്ട്. സ്ഫോടനത്തിന് ജെലാറ്റിന്‍ സ്റ്റിക്ക് ഉപയോഗിച്ചതായും പോലീസ് സംശയിക്കുന്നു. ഐസിസ് എന്ന അന്താരാഷ്ട്ര ഭീകര സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ബെംഗളൂരു സ്വദേശി മെഹ്ദിയുടെ അറസ്റ്റുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
2005, 2008, 2010, 2013 വര്‍ഷങ്ങളിലും ബെംഗളൂരുവില്‍ സ്ഫോടനങ്ങള്‍ നടന്നിരുന്നു. 2005ല്‍ ഇതേ ദിവസം (ഡിസംബര്‍ 28ന് വൈകിട്ട്) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഭീകരാക്രമണമുണ്ടായി. 2008ല്‍ ഒമ്പതിടങ്ങളില്‍ നടന്ന സ്ഫോടന പരമ്പരയില്‍ രണ്ടു പേര് മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2010ല്‍ ഐപിഎല്‍ ക്രിക്കറ്റ് നടക്കുന്ന സ്റ്റേഡിയത്തിനു മുന്നിലുണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. 2013ല്‍ ബിജെപി ഓഫീസിനു മുന്‍പിലുണ്ടായ സ്ഫോടനത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റത് മറ്റൊരു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: