മുംബൈ: പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒസാമ ബിന്‍ ലാദനെ കണ്ടെത്തി വധിക്കാന്‍ യുഎസ് സൈന്യം സ്വീകരിച്ച മാതൃക ദാവൂദ് ഇബ്രാഹിമിനെ പിടികൂടുന്ന കാര്യത്തില്‍ ഭാരതം സ്വീകരിക്കണമെന്ന് ശിവസേന. ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ ഒളിവില്‍ കഴിയുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന സാഹചര്യത്തില്‍ എന്‍ഡിഎ സഖ്യകക്ഷി കൂടിയായ ശിവസേന ഈ ആവശ്യവുമായി മുന്നോട്ടു വന്നത്.
കൊടുംഭീകരരായ ഹാഫിസ് സയ്യീദ്, ദാവൂദ് ഇബ്രാഹിം എന്നിവര്‍ രാഷ്ട്രീയ സംരക്ഷണത്തിന് കീഴില്‍ പാക്കിസ്ഥാനില്‍ സസുഖം വാഴുകയാണ്. ഇത് തെളിയിക്കാന്‍ മറ്റ് തെളിവുകളൊന്നും ആവശ്യമില്ല. പാക്കിസ്ഥാനല്ലാതെ ലോകത്ത് മറ്റൊരു രാജ്യവും ഇത്തരം ഭീകരരെ സംരക്ഷിക്കുകയില്ലെന്നും മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലില്‍ സേന വ്യക്തമാക്കി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ കൊടുംഭീകരരെ കൈമാറണമെന്ന ഭാരതത്തിന്റെ ആവശ്യം പാക് സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല. ഇനിയും ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ളവരോട് ഈ തണുപ്പന്‍ നയം തന്നെ സ്വീകരിക്കണോ ? അതോ ഒസാമയുടെ കാര്യത്തില്‍ അമേരിക്ക ചെയ്തതു പോലുള്ള നടപടി കൈക്കൊള്ളണോ എന്നും സേന ചോദിക്കുന്നു.
ദാവൂദിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അതിനാല്‍ ഈ ഭീകരനെ ഉടന്‍ കൈമാറണമെന്നും ഭാരതം ശനിയാഴ്ചയും പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാരതത്തിന്റെ ആവശ്യത്തോട് പാക്കിസ്ഥാന് തീര്‍ത്തും മുഖം തിരിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: