തിരുവനന്തപുരം: ചുംബനസമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടി ഷീല. പൊതുസ്ഥലത്ത് ചുംബിക്കുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ തുണിയില്ലാതെ റോഡിലൂടെ ഓടുമോയെന്ന് ഷീല ചോദിച്ചു. എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും സ്ത്രീകള്‍ക്ക് ചില പരിമിതികളുണ്ട്. മറച്ചുവെക്കേണ്ടത് മറച്ചുവയ്ക്കുകയും കാത്തുസൂക്ഷിക്കേണ്ടത് കാത്തുസൂക്ഷിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓള് കേരള ഷീല ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് ഷീലയുടെ പ്രതികരണം. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വന്ന മാറ്റം പീഡനത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത് ശരിയല്ല. കാലം മാറുന്നതിന് അനുസരിച്ച് ഫാഷനിലും മാറ്റം വരും. ഞങ്ങളുടെ കാലത്ത് ചുരിദാറായിരുന്നു ഏറ്റവും ഫാഷനബിളായ വസ്ത്രം. ഇപ്പോള്‍ അത് ജീന്‍സും ടീ ഷര്‍ട്ടും മറ്റുമായി.
പണ്ടൊക്കെ ജോലിക്കു പോകുന്ന സ്ത്രീകള്‍ കുറവായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. ജോലിക്കു പോകുന്നവര്‍ക്ക് സാരിയുടുത്തു സമയം കളയാന്‍ കഴിയാത്തതിനാലാവാം അവര്‍ ജീന്‍സും ഷര്‍ട്ടും പോലെ വളരെ വേഗം ധരിക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. വാഹനം ഓടിക്കുമ്പോഴും യാത്രചെയ്യുന്ന അവസരത്തിലുമൊക്കെ ഇത്തരം വസ്ത്രങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാണെന്നുള്ളതും ഒരു കാരണമാണ്. അതിനെ സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്താനുള്ള കാരണമായി പറയുന്നത് അംഗീകരിക്കാനാവില്ല.
ഇക്കാര്യത്തില്‍ കാണുന്നവന്റെ കണ്ണിലാണ് കാര്യം.സ്വന്തം മകള്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കുമ്പോള്‍ നന്നായിരിക്കുന്നു എന്നു പറയുന്നവര്‍ അയലത്തെ വീട്ടിലെ പെണ്‍കുട്ടി ധരിക്കുമ്പോള്‍ മറ്റൊരു കണ്ണിലൂടെ കാണുന്നതെന്തിനാണ്.
കുട്ടികളെ പീഡിപ്പിക്കുന്നവരെ രക്ഷിക്കാന്‍വേണ്ടി ഒരു കോടതിയും ഇടപെടരുതെന്നും അത്തരക്കാരെ തൂക്കിലേറ്റുകയാണ് വേണ്ടതെന്നും ഷീല കൂട്ടിച്ചേര്‍ത്തു. സമൂഹത്തിനു വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യാന്വേണ്ടിയാകണം ഫാന്‍സ് അസോസിയഷനുകള്‍.അല്ലാതെ സിനിമ ഇറങ്ങുമ്പോള്‍ കൂക്കുവിളിക്കാനും കയ്യടിക്കാനും വേണ്ടി മാത്രമാകരുത്. തന്റെ പേരില്‍ രൂപീകരിച്ച ഫാന്‍സ് അസോസിയേഷന് സാമൂഹ്യനയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഗാര്‍ഹികപീഡനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുക, ഇവര്‍ക്കായി സൗജന്യ നിയമസഹായം നല്‍കുക, വിദ്യാഭ്യാസമില്ലാത്തവര്‍ക്കായി സ്റ്റഡീക്ലാസുകള്‍ സംഘടിപ്പിക്കുക, സാധുക്കളായ പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായം നല്‍കുക, മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ഷീല അറിയിച്ചു.
അസോസിയേഷന് പ്രസിഡന്റ് ജയന് തിരുമല, സെക്രട്ടറി രാധ സുരേഷ്, ഖജാന്‍ജി വിവേക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തില്‍ ആദ്യമായി ഒരു നടിയുടെ പേരില്‍ രൂപീകരിക്കപ്പെടുന്ന ഫാന്‍സ് അസോസിയേഷന് എന്ന പ്രത്യേകതയും ഈ സംഘടനയ്ക്കുണ്ടെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: