ആലപ്പുഴ: മതപരാവര്ത്തനത്തില് രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട കാര്യമില്ലെന്ന് അഖില കേരള പുരോഹിത പരിഷത്ത് ആചാര്യന് വി. പ്രകാശന് മാസ്റ്റര്‍ പ്രസ്താവിച്ചു. നിര്‍ബന്ധിച്ചും, ദാരിദ്ര്യം, രോഗം, വിദ്യാഭ്യാസം തുടങ്ങിയ പരാധീനതകളെ ചൂഷണം ചെയ്ത് മതം മാറ്റിയവരെ സ്വധര്‍മ്മത്തിലേക്ക് മടക്കികൊണ്ടു വരുവാന്‍ ക്ഷേത്രങ്ങളും ഹൈന്ദവ സംഘടനകളും സൗകര്യം ഒരുക്കണം.
രാഷ്ട്രീയക്കാര്‍ ഈ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. പൊന്നാനി പള്ളിയിലും പോട്ട ധ്യാനകേന്ദ്രത്തിലും ദിവസവും നടക്കുന്ന മതപരിവര്‍ത്തനം ഹൈക്കോടതി അന്വേഷിക്കാന്‍ മുതിര്‍ന്നപ്പോള്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടു നിര്‍ത്തിച്ചു. കന്യാകുമാരിയിലെ കടലോര മേഖലയില്‍ ധീവരസമുദായത്തെ ഒന്നടങ്കം മതം മാറ്റിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരെ വിളിച്ച് ഹിന്ദുക്കളെ ധാര്‍മ്മികമായി പിടിച്ചുനിര്‍ത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്, സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞിരുന്നു.
മതം മാറ്റം വണ്‍വേ ട്രാഫിക്കല്ല. ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ ഒരു രാഷ്ട്രീയക്കാരനും നിലനില്‍പ്പില്ല. ക്ഷേത്രങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിന്നാലേ സര്‍ക്കാരിനു കോടിക്കണക്കിനു രൂപ നികുതിയിനത്തില്‍ ലഭിക്കൂ. ലക്ഷക്കണക്കിനു ജനതയുടെ അന്നം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ്. രാഷ്ട്രീയ ഭരണകൂടങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ പലകാര്യങ്ങളും സംഘടനകള്‍ ചെയ്യുന്നുണ്ട്. ഭരണകൂടങ്ങളെ ഉപയോഗിച്ച് കൊള്ള നടത്തുന്നവര്‍ ധാര്‍മ്മിക കാര്യങ്ങളില്‍ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: