കൊല്ലം: കുളത്തുപ്പുഴ അരിപ്പയില്‍ ആദിവാസി, ദളിത് മുന്നേറ്റസമിതിയുടെ നേതൃത്വത്തില്‍ കോളനിവിട്ട് കൃഷിഭൂമിയിലേക്ക് എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ഭൂസമരത്തിന് രണ്ട് വയസ്. രണ്ടാം വാര്‍ഷികാഘോഷത്തിന് അരിപ്പയില്‍ ഗോത്രപൂജയോടെ തുടക്കമായി.
ഭൂസമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കുമെന്ന് എഡിഎംഎസ് പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു.
ആദിവാസികളും ദളിതരും ഭൂമി ചോദിക്കുമ്പോള്‍ എവിടെയാണ് ഭൂമി എന്ന് മറുചോദ്യം ഉന്നയിക്കുന്നവര്‍ ഒരു നൂറ്റാണ്ടിലേറെയായി അനധികൃതമായി ഒരു ലക്ഷത്തില്‍പരം ഏക്കര്‍ ഭൂമി കയ്യടക്കിവച്ച ഹാരിസണ്‍ മലയാളത്തിന് രാഷ്ട്രീയസംരക്ഷണം നല്കിവരികയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലയില്‍ മാത്രം മുപ്പതിനായിരം ഏക്കര്‍ ഭൂമി അനധികൃതമായാണ് ഹാരിസണ്‍ മലയാളം കൈവശംവെക്കുന്നതെന്ന് കണ്ടെത്തിയിട്ടും ഇത് തിരിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള ഇച്ഛാശക്തി കാട്ടാതെ ഹൈക്കോടതിയില്‍ അവര്‍ക്ക് നിയമസഹായം ചെയ്തുകൊടുക്കുകയാണ്. ഹാരിസണ്‍ വ്യാജരേഖയുണ്ടാക്കി ഭൂമി കൈവശംവെക്കുന്ന ജില്ലയിലെ ആര്യങ്കാവില്‍ മാത്രം പതിനായിരത്തില്പരം ഏക്കര്‍ ഭൂമിയുണ്ട്.
ഈ ഭൂമിയിലെ മിച്ചഭൂമി ഏറ്റെടുത്താല്മാത്രം അരിപ്പഭൂസമരം പരിഹരിക്കപ്പെടും. കിഴക്കന്‍മേഖലയില്‍ മാവോയിസ്റ്റ് ഭീഷണിയെന്നപേരില് നടന്നുവരുന്ന പ്രചരണം ഹാരിസണ്‍ മലയാളത്തെ സഹായിക്കുന്നതിന് വേണ്ടിയാണ്. ഭൂസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകള്‍ നോട്ടമിട്ടിരിക്കുന്ന മേഖലയില്‍ സര്‍ക്കാര്‍ സമരങ്ങളെ നേരിടുന്നതിനുവേണ്ടി തന്ത്രം മെനയുന്നതിന്റെ ഭാഗമാണ് മാവോയിസ്റ്റ് പ്രചരണമെന്ന് ശ്രീരാമന് പറഞ്ഞു.
അരിപ്പഭൂസമരത്തിന്റെ രണ്ടാംവാര്‍ഷികം ഇന്നലെ വൈകിട്ട് ആദിവാസി ഊര് മൂപ്പന്മാരുടെ നേതൃത്വത്തില്‍ ഗോത്രപൂജയോടെ ആരംഭിച്ചു. ഇന്ന് നാട്ടറിവ് മേളയും സമരപ്രവര്‍ത്തകരുടെ കലാപരിപാടികളും നടക്കും. ഉച്ചക്ക് മൂന്നിന് സാംസ്കാരികസമ്മേളനം മുല്ലക്കര രത്നാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. യുവകവി പി.ആര്.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കാവ്യസന്ധ്യ അരങ്ങേറും. നാളെ വൈകിട്ട് നാലിന് ചിന്നക്കട കേന്ദ്രീകരിച്ച് ഭൂമി അവകാശ പ്രക്ഷോഭറാലി നടക്കും.
അഞ്ചിന് ആശ്രാമം മൈതാനത്തിന് സമീപം പൊതുസമ്മേളനം നടക്കും. ബി.ആര്.പി.ഭാസ്കര്‍ ഉദ്ഘാടനം ചെയ്യും. കെ.അംബുജാക്ഷന്, മധു പുന്നപ്ര, പ്ലാച്ചിമട സമരനേതാവ് വിളയോടി വേണുഗോപാല്‍, ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്ശനന്, ഏകതാ പരിഷത്ത് കോര്‍ഡിനേറ്റര്‍ പി.വൈ.അനില്‍, തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചന് തുടങ്ങി വിവിധ സാമൂഹ്യസംഘടനാ നേതാക്കള്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ അഷ്ടപാലന്‍ വെള്ളാര്‍, കെ.നീലക്കുയില്‍, രതീഷ്.ടി, ഗോപി, വി.രമേശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: