ജക്കാര്‍ത്ത: ദുരൂഹസാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടര്‍ന്നു. വിമാനത്തിന് എന്തു സംഭവിച്ചെന്നതു സംബന്ധിച്ച നിഗൂഢതയ്ക്ക് ഇന്നലെയും അറുതിവന്നില്ല. തിരച്ചില്‍ മേഖലയില്‍ ഒരിടത്ത് വിമാനാവശിഷ്ടം കണ്ടെന്നും മറ്റൊരു ഭാഗത്ത് എണ്ണപ്പാടകള്‍ കണ്ടെത്തിയെന്നുമൊക്കെ വാര്‍ത്തകളുണ്ടായെങ്കിലും അവയ്ക്കൊന്നും സംഭവവുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടില്ല. വിമാനം കടലിന്റെ അടിത്തട്ടിലുണ്ടാവുമെന്നാണ് ഇന്തോനേഷ്യന്‍ തിരച്ചില്‍- രക്ഷാപ്രവര്‍ത്തന ഏജന്‍സിയുടെ നിഗമനം. കൂടുതല്‍ മേഖലകളിലേക്ക് തിരച്ചില്‍ വ്യാപിച്ചിട്ടുണ്ട്.
എയര്‍ ഏഷ്യയുടെ ക്യൂഇസഡ് 8501 യാത്രാ വിമാനം റഡാര്‍ ബന്ധത്തില്‍ നിന്നകന്ന മേഖലയില്‍ നിന്ന് 1, 120 കിലോമീറ്റര്‍ മാറിയുള്ള നംഗ ദ്വീപിനു സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ചില വസ്തുക്കള്‍ കണ്ടെന്ന വിവരം ആസ്ട്രേലിയന്‍ നിരീക്ഷക സംഘമാണ് പുറത്തുവിട്ടത്. എന്നാല്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങളല്ല അവയെന്ന് ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് ജൂസഫ് കല്ല പറഞ്ഞു. വിമാനം യാത്ര പുറപ്പെട്ട സുരബയ എയര്‍പോര്‍ട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കല്ല ഇക്കാര്യം വ്യക്തമാക്കി.
പലോ നംഗ ദ്വീപിനു സമീപം തന്നെ ഇന്നലെ ഉച്ചയ്ക്കുശേഷം ഇന്തോനേഷ്യന്‍ ഹെലികോപ്ടറുകള്‍ രണ്ട് എണ്ണപ്പാടകളും കണ്ടു. ഈ ഭാഗത്ത് എന്തോ തകര്‍ന്നുവീഴുന്ന ശബ്ദം കേട്ടതായി ചില മത്സ്യത്തൊഴിലാളികള്‍ വെളിപ്പെടുത്തിയിരുന്നു. എണ്ണപ്പാടകള്‍ കണ്ടയിടം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും തിരച്ചില്‍ നടത്തുന്നത്. 15 കപ്പലുകളും 30 വിമാനങ്ങളും ഈ ദൗത്യത്തിന് ചുക്കാന്പിടിക്കുന്നു. ആസ്ട്രേലിയ, സിംഗപ്പൂര്‍, മലേഷ്യ എന്നിവ രക്ഷാപ്രവര്‍ത്തനത്തിന് ഇന്തോനേഷ്യയെ സഹായിച്ചുവരുന്നു. മോശം കാലാവസ്ഥയാണ് രക്ഷാദൗത്യത്തിനുള്ള പ്രധാന പ്രതിബന്ധം.
162 പേരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കു യാത്ര തിരിച്ച, മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യയുടെ വിമാനം ഞായറാഴ്ച രാവിലെയാണ് ജാവാ സമുദ്രത്തിന് മുകളില്‍വച്ച് കാണാതായത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന്റെ ഗതിമാറ്റാനും പറക്കല്‍ ഉയരപരിധി 32000 അടിയില്‍ നിന്ന് 38000 ആക്കാനും പൈലറ്റ് അനുമതി തേടിയിരുന്നു. എന്നാല്‍ അതേ വ്യോമപാതയില്‍ മറ്റൊരു വിമാനമുണ്ടായിരുന്നതിനാല്‍ നിയന്ത്രണ കേന്ദ്രം അതിനുള്ള അനുമതി നല്‍കിയില്ല. പറക്കല്‍ ഉയരം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം കൈമാറാന്‍ ഒരുങ്ങുമ്പോഴേക്കും റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: