ജക്കാര്‍ത്ത: ജാവാ കടലില്‍ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇന്തോനീഷ്യ സ്ഥിരീകരിച്ചു. വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍, ചങ്ങാടം, ലൈഫ് ജാക്കറ്റ്, ചതുരത്തിലുള്ള വലിയ പെട്ടി, നീണ്ട ഓറഞ്ച് കുഴലുകള്‍ എന്നിവയാണ് ലഭിച്ചത്.
അവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. റഡാറില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും പത്ത് കിലോമീറ്റര്‍ അകലത്തായി ആകാശമാര്‍ഗം നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
പത്തോളം വലിയ വസ്തുക്കളാണ് കടലില്‍ നിന്നും ലഭിച്ചതെന്ന് ഇന്തോനേഷ്യന്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ അഗസ് ദ്വി പുത്രാന്റോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫോട്ടോ എടുക്കാന്‍ സാധിക്കാത്ത വെളുത്ത നിറത്തിലുള്ള ചെറിയ ചില വസ്തുക്കളുടെയും അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും വിമാനത്തിന്റെ വാതിലുകളോ ജനാലകളോ മറ്റോ ആയിരിക്കാമെന്നും പുത്രാന്റോ പറഞ്ഞു. ഇപ്പോള്‍ ലഭിച്ച വസ്തുക്കള്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്തൊനീഷ്യയിലെ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ 162 പേരുമായാണ് എയര്‍ ഏഷ്യ വിമാനം കാണാതായത്. ദക്ഷിണ ചൈനാ കടലിനും ജാവാ കടലിനുമിടയിലെ ബെലിട്ടങ് ദ്വീപിനു തെക്കു-കിഴക്ക് 185 കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണു വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത്.
ഇന്തൊനീഷ്യന്‍ ദ്വീപുകള്‍ക്കിടയിലെ ജാവാ കടല്‍ കേന്ദ്രീകരിച്ചു, മൂന്നു രാജ്യങ്ങളുടെ നേതൃത്വത്തിലാണു ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. രണ്ടു യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെ 20 കപ്പലുകളും യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ ഏഴു വിമാനങ്ങളും ഒട്ടേറെ ബോട്ടുകളും ഹെലികോപ്റ്ററുകളും തിരച്ചിലില്‍ പങ്കെടുക്കുന്നു. 14 കപ്പലുകളും അഞ്ചു വിമാനങ്ങളും ഇന്തൊനീഷ്യയുടേതാണ്. മലേഷ്യ, സിംഗപ്പൂര്‍ എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടെയാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: