ജക്കാര്‍ത്ത: ലോകം ഭയന്നതു സംഭവിച്ചു. ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വ്യോമദുരന്ത വാര്‍ത്ത ഒടുവില്‍ സ്ഥിരീകരിച്ചു. ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ കാണാതായ മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണെന്നു വ്യക്തമായി.
40 മൃതദേഹങ്ങള്‍ കണ്ടെത്തി. ലഗേജുകളും വിമാനത്തിന്റെ വാതിലും എമര്‍ജന്‍സി സ്ലൈഡും ഓക്സിജന്‍ ടാങ്കുമൊക്കെ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ വിമാനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യാത്രികരെല്ലാം മരിച്ചതായാണ് നിഗമനം. ആദ്യ രണ്ടു ദിനങ്ങളിലെ തിരച്ചില്‍ കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. എണ്ണപ്പാടകളും ചില വസ്തുക്കളും കണ്ടെന്നു പറഞ്ഞെങ്കിലും ഔദ്യോഗികവൃത്തങ്ങള്‍ അതു തള്ളിയിരുന്നു.
തിരച്ചിലിന്റെ മൂന്നാം ദിനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളും കാഴ്ച്ചകളും രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്നു. ജാവ കടലില്‍ ബൊറോനേ ദ്വീപിനു സമീപം ഡസന്‍ കണക്കിനു മൃതദേഹങ്ങള്‍ കണ്ടെത്തി. 40 ശരീരങ്ങള്‍ കിട്ടിയകാര്യം ഇന്തോനേഷ്യന്‍ നാവിക സേന സ്ഥിരീകരിച്ചിട്ടുണ്ട്. ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിലെ വസ്തുക്കള്‍ കടലില്‍ ഒഴുകിനടക്കുകയാണ്. അവയെല്ലാം വിമാനഭാഗങ്ങളാണെന്ന് 95ശതമാനവും ഉറപ്പിച്ചെന്ന് തിരച്ചിലിന് നേതൃത്വം കൊടുക്കുന്ന ബാങ്ബാങ് സൊയ്ലിസ്റ്റിയോ പറഞ്ഞു. കടലിനടിയില്‍ വിമാനത്തിന്റേതെന്നു തോന്നിക്കുന്ന ഒരു നിഴലും രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു.
വിമാനത്തെ കണ്ടെത്താനും മൃതശരീരങ്ങള്‍ കരയ്ക്കെത്തിക്കാനുമുള്ള ദൗത്യംഹെലികോപ്്ടറുകളില് നിന്ന് സമുദ്രോപരിതലത്തിലേക്കിറങ്ങി ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യയുടെ അഭ്യര്‍ത്ഥന പ്രകാരം രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്നലെ അമേരിക്കയും പങ്കുചേര്‍ന്നു. ആസ്ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവയും ഇന്തോനേഷ്യയെ സഹായിക്കുന്നു. 31 കപ്പലുകളും 21 വിമാനങ്ങളും ചേര്‍ന്ന് 10000 സ്ക്വയര്‍ നോട്ടിക്കല്‍ മൈല്‍ വരുന്ന മേഖല കേന്ദ്രീകരിച്ചാണ് തിരച്ചില്‍.
അതിനിടെ, ചീര്‍ത്ത മൃതദേഹം കടല്പ്പരപ്പില് പൊന്തിക്കിടക്കുന്നതിന്റെ ദൃശ്യം പ്രാദേശിക ചാനലില്‍ കണ്ട ചിലര്‍ കുഴഞ്ഞുവീണു. നിരവധിപേര്‍ അലമുറയിട്ടുകരഞ്ഞു. സുരബയയിലെ ജുവാന്ത വിമാനത്താവളത്തിലെ ദുരന്ത നിവാരണ കേന്ദ്രത്തില്‍ പ്രിയപ്പെട്ടവരുടെ വിവരങ്ങള്‍ അറിയാന്‍ കാത്തു നിന്നവരാണ് കുഴഞ്ഞുവീണത്. വിമാനം തകര്‍ന്നെന്ന് സ്ഥിരീകരിച്ചതോടെ ഇന്തോനേഷ്യയിലെമ്പാടും ദുഖ സാന്ദ്രമായ അന്തരീക്ഷം ഉടലെടുത്തുകഴിഞ്ഞു.
162 പേരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കു യാത്ര തിരിച്ച, മലേഷ്യന്‍ വിമാനം ഞായറാഴ്ച രാവിലെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. യാത്രക്കാരില്‍ അധികവും ഇന്തോനേഷ്യക്കാരായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന്റെ ഗതിമാറ്റാനും പറക്കല്‍ ഉയരപരിധി 32000 അടിയില്‍ നിന്ന് 38000 ആക്കാനും പൈലറ്റ് അനുമതി തേടിയെങ്കിലും നിയന്ത്രണ കേന്ദ്രം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: