31യ്യന്നൂര്‍: പ്രമുഖ യുവ സിനിമാ സംവിധായകനും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ മധു കൈതപ്രം(44)ഓര്‍മ്മയായി. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മഞ്ഞപ്പിത്തവും പ്രമേഹവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.
പ്രശസ്ത സംവിധായകന് ജയരാജിന്റെ അസിസ്റ്റന്റായി കളിയാട്ടം എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ മധു കൈതപ്രം ഏകാന്തം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധാനം തുടങ്ങിയത്. 2006 ല്‍ ആദ്യ സിനിമയില്‍ത്തന്നെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി പുരസ്കാരവും നേടിക്കൊണ്ട് പ്രമേയത്തിന്റെ കരുത്തുമായി വേറിട്ട ഇടം നേടിയെടുത്ത മധു, മധ്യവേനല്‍, ഓര്‍മ്മകള്‍ മാത്രം, വെള്ളിവെളിച്ചം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
മാതമംഗലം ഗവ ഹൈസ്കൂള്‍ പഠനകാലത്ത് നാടക അഭിനയത്തിലൂടെ കലാരംഗത്ത് ചുവടുവെച്ച മധു ഏകാംഗ നാടക രംഗത്ത് സക്രിയമായിരുന്നു. ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുമായുള്ള സുഹൃദ് ബന്ധത്തിലൂടെയാണ് സംവിധായകന് ജയരാജിന്റെ അസിസ്റ്റന്റായി സിനിമാ രംഗത്തെത്തുന്നത്. സംവിധായകന് എന്നതിലുപരി സിനിമാ രംഗത്തും മറ്റുമായി വലിയൊരുസുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. പുതിയ ചിത്രത്തിന്റെ പണിപ്പുരയിലിരിക്കെയാണ് അന്ത്യം.
കൈതപ്രത്തെ പരേതനായ കെ.പി.കുഞ്ഞിരാമപ്പൊതുവാള്‍-വി.കെ.നാരായണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രാഖി. മകന്: ശ്രീറാം. സഹോദരങ്ങള്‍: വി.കെ.ദാമോദരന്‍, മോഹനന്, രുക്മിണി, രവി, പരേതനായ ചന്ദ്രന്. മൃതദേഹം പയ്യന്നൂരും ജന്മനാടായ കൈതപ്രത്തും പൊതുദര്‍ശനത്തിന് വെച്ചശേഷം തറവാട് പറമ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
സംവിധായകന് ജയരാജ്, സഹസംവിധായകരായ അശോക് ആര് നാഥ്, തിരക്കഥാകൃത്ത് അനില്‍ മുഖത്തല തുടങ്ങി ചലച്ചിത്രരംഗത്തെയും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെയും പ്രമുഖരടക്കം ആയിരക്കണക്കിനാളുകള്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: