1914 ല്‍ നായര്‍ സര്‍വീസ് സൊസൈറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും തിരുവിതാംകൂര്‍ മേഖലയില്‍ സമുദായത്തോടുള്ള കൂറും ഭക്തിയും മലബാര്‍ മേഖലയിലെ നായര്‍ സമുദായത്തിന് ഉണ്ടായിരുന്നില്ല. സമുദായചിന്തക്കു പകരം അല്‍പ്പം മാത്രമായ അഭ്യസ്തവിദ്യര്‍ ദേശീയചിന്തയിലും ബ്രിട്ടീഷ് വിരുദ്ധ മനോഭാവത്തിലും പ്രവര്‍ത്തിച്ചു വന്നു. മറ്റുള്ളവര്‍ നിത്യവൃത്തിക്ക് വഴിയില്ലാതെ കൂലിവേല ചെയ്ത് മാന്യമായ പ്രതിഫലം
ചോദിച്ചുവാങ്ങാനാവാതെയും നടന്നിരുന്ന കാലത്താണ് മന്നത്തിന്റെ പര്യടനത്തിന്റെ തുടക്കം ഒരു നെയ്ത്തിരി നാളമായി മലബാറില്‍ എത്തിച്ചേര്‍ന്നത്. ദേശീയചിന്തക്ക് പ്രാധാന്യം ഉള്ളപോലെ തന്നെ സമുദായചിന്തക്ക് വേണ്ടത്ര പ്രാധാന്യം നല്കി ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന നായര്‍ കുടുംബങ്ങളെ ഒരു കൊടിക്കീഴില്‍ അണിനിരക്കേണ്ട ആവശ്യകത അദ്ദേഹം മലബാറിലുടനീളം സഞ്ചരിച്ച് പ്രസംഗിച്ചും ഭഗീരഥ പ്രയത്നം നടത്തി ബോധ്യപ്പെടുത്തി. എന്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന് തുടക്കംകുറിക്കാന്‍ സാധിച്ചു.
കൊച്ചി പ്രദേശത്തെ നായന്മാര് സംഘടിച്ച് കൊച്ചി നായര്‍ സമാജം രൂപീകരിച്ച് പ്രവര്ത്തിച്ചുവന്നപ്പോള് കാലാന്തരത്തില്‍ തങ്ങള്‍ ഒറ്റക്ക് നില്ക്കുന്നതിനെക്കാള് കൂടുതല്‍ ഫലം എന്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് മനസ്സിലാക്കുകയും കൊച്ചിയിലെ നായര്‍ പ്രമാണിയായ പറയ്ക്കാട്ട് ദാമോദര മേനോന് തുടങ്ങിയവര്‍ എന്‍എസ്എസ് സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുകയും സമ്മേളനങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തപ്പോള്‍ സംഘടനയുടെ ശക്തി കൂട്ടുന്നു എന്നുമനസ്സിലായി. അതിന്റെ അടിസ്ഥാനത്തില്‍ 1129 ല്‍ എന്‍എസ്എസില്‍ ലയിക്കുകയും തൃശൂര്‍ ജില്ലാ യൂണിയന് നിലവില്‍ വരികയും ചെയ്തു. കോമാട്ടില്‍ അച്യുതന് നായരായിരുന്ന പ്രഥമ പ്രസിഡന്റ്.
നായര്‍ ഭൃത്യജനസംഘത്തില്‍ മന്നത്തോടൊപ്പം പ്രവര്‍ത്തിച്ച ആദ്യപ്രസിഡന്റ് കേളപ്പന്റെ നേതൃത്വത്തില്‍ ഉത്തരകേരളത്തിലും നായര്‍ സമാജം രൂപീകൃതമായി. പാലക്കാട്, കോഴിക്കോട്, തലശ്ശേരി, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, വടകര, പയ്യോളി തുടങ്ങിയ മലബാര്‍ പ്രദേശങ്ങളില്‍ മന്നം നടത്തിയ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും ഇവിടെ എന്‍എസ്എസ് പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ഇതില്‍ ആകൃഷ്ടനായ കുതിരവട്ടത്ത് പ്രഭാകര തമ്പാന് ഒറ്റപ്പാലം എന്‍എസ്എസ് കെപിറ്റി സ്കൂള്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് സമര്‍പ്പിച്ചു.
ഇതിനെത്തുടര്‍ന്ന് മലബാറില്‍ എന്‍എസ്എസിന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ മന്നത്തിന്റെ ക്ഷണം ലഭിച്ചു. ആദ്യമായി കൊല്ലങ്കോട് മാധവരാജയുടെ പുത്രന് തോട്ടയ്ക്കാട്ട് ബാലകൃഷ്ണമേനോന് മന്നത്തെ ക്ഷണിച്ച് വരുത്തി പാലക്കാട് വിവിധപ്രദേശങ്ങളില്‍ കരയോഗങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.
പാലക്കാട് എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെ അഞ്ച് കോളേജുകള്‍ നിലവില്‍ വന്നു. മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് പ്രസിദ്ധനായ പി.കെ.രാമന് മേനോന് ആയിരുന്നു. എം.എന്‍. നായരും മന്നവും കൊച്ചു ബാലകൃഷ്ണമേനോനും ഒന്നിച്ചുനടത്തിയ പര്യടനത്തിന്റെ ഭാഗമായി മഞ്ഞപ്രയില്‍ കരയോഗ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞു. അവിടുത്തെ ഓരോ ഭവനവും ഓരോ കരയോഗത്തോളം ഉള്ള അംഗങ്ങളും സാമ്പത്തിഭദ്രതയും ഉണ്ടായിരുന്നുവെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. കോങ്ങാട് മാധവന് നായര്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു.
1945 ല്‍ എടത്തനാട്ടുകരയിലും പ്രവര്‍ത്തനം തുടങ്ങിയതോടെ അവിടുത്തെ എസ്റ്റേറ്റും എന്‍എസ്എസിന് സംഭാവനയായി ലഭിച്ചു. 1932 ല്‍ മന്നം തന്റെ പര്യടനാനുഭവങ്ങളില് എഴുതിയ പ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ മലബാറിലെ നായര്‍ സമുദായത്തിന്റെ അവസ്ഥയും എന്‍എസ്എസിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യവും മനസ്സിലാക്കാന്‍ കഴിഞ്ഞു.
മലബാറിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സ്പെഷ്യല്‍ ഓഫീസറായി മാവേലിക്കര എന്‍എസ്എസ് ഇന്‍സ്പെക്ടറായിരുന്ന കെ.പി.ഗോവിന്ദന് നായരെ മന്നം ചുമതലപ്പെടുത്തി. 1955 ല്‍ കൊല്ലങ്കോട് മാധവരാജാവിന്റെ വസതിയില്‍ വാദ്യഘോഷങ്ങളോടെ മന്നത്തിനെ സ്വീകരണം നല്കി സമ്മേളനം നടത്താനും പ്രസംഗിക്കാനും കഴിഞ്ഞു.
തുടര്‍ന്ന് കിണാശ്ശേരി ശിവക്ഷേത്ര സന്നിധിയില്‍ ഒത്തുകൂടി വടശ്ശേരി മന്നാടിയാരുടെ അധ്യക്ഷതയില്‍ യോഗങ്ങള്‍ നടത്തുകയും 1955 ഫെബ്രുവരി 17 ന് ഒറ്റപ്പാലത്തും ടി.ബി.കെ.മേനോന്റെ നേതൃത്വത്തില്‍ പാലക്കാട് താലൂക്കും രൂപീകൃതമായി. ടിബികെ മേനോന് തന്റെ പേരില്‍ ടൗണിലുള്ള സ്ഥലം യൂണിയന് സംഭാവനയായി നല്കി. തോട്ടയ്ക്കാട് ബാലകൃഷ്ണമേനോന്റെ സേവനവും ഇവിടെ സ്മരിക്കപ്പെടേണ്ടതാണ്.
15.04.1956 ല്‍ ഒറ്റപ്പാലത്ത് അഡ്വക്കേറ്റ് കേശവന് നായരെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ച് മലബാറിലെ പ്രവര്‍ത്തകര്‍ ശക്തിപ്പെടുത്തി. ഇതേസമയം കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രാമചന്ദ്ര മേനോന്റെ സഹായത്തോടെ കൊട്ടിയൂര്‍ ഭാഗത്ത് 5000 ഏക്കര്‍ സ്ഥലം വിലക്കുവാങ്ങി എന്‍എസ്എസിന്റെ ആസ്ഥി മലബാറില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമായിരുന്നു.
സ്വന്തം സമുദായത്തെപ്പറ്റി ചിന്തിക്കാതെ പ്രവര്‍ത്തിക്കാനും സ്വയം സാമ്പത്തിഭദ്രതയും തുടര്‍ന്ന് സമുദായവും അതിലൂടെ ദേശീയതയും വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാനും ചിന്തിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും മലബാറിലെ നായന്മാരെ പ്രാപ്തരാക്കാന്‍ മന്നത്തോടൊപ്പം പ്രവര്‍ത്തിച്ച മേല്‍ പ്രസ്താവിച്ച പാലക്കാട്ടെ നായര്‍ പ്രമാണിമാരുടെ സേവനങ്ങള്‍ സഹായിച്ചുവെന്നത് എടുത്തുപറയേണ്ടതുണ്ട്.
പിന്നീട് ഒറ്റപ്പാലത്ത് പറക്കുളം ഗ്രാമത്തില്‍ എന്‍എസ്എസിന് ഇഷ്ടദാനമായി 50 ഏക്കറോളം സ്ഥലവും ഒരു ലക്ഷം രൂപയും ലഭിച്ചു. ഇവിടെ ഒരു സ്ഥാപനം തുടങ്ങണമെന്നത് മന്നത്തിന്റെ ഒരാഗ്രഹമായിരുന്നു. അതിന് അദ്ദേഹം തറക്കല്ലിടലും നടത്തി. പ്രാരംഭഘട്ടത്തില്‍ മലബാറില്‍ തന്റെ കഠിനമായ പ്രയത്നവും പ്രസംഗവും അതില്‍ ആകൃഷ്ടരായ നായന്മാരും ചേര്‍ന്ന് പാകിയ എന്‍എസ്എസിന്റെ വിത്തുമുളച്ച് തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള സ്ഥലങ്ങളില്‍ വിവിധ താലൂക്കുകളും കരയോഗങ്ങളും രൂപാന്തരപ്പെടുകയും തിരുവിതാംകൂറിലെപ്പോലെയല്ലെങ്കിലും സാമുദായിക ചിന്ത ഉണര്‍ത്താനും പ്രവര്‍ത്തിക്കാനും മലബാറിലെ നായന്മാര്ക്ക് കഴിഞ്ഞുവെന്നത് ശ്ലാഘനീയമാണ്.
ഇന്ന് മലബാറില്‍ തൃശൂര്‍, ചാവക്കാട്, തലപ്പിള്ളി, പാലക്കാട്, മണ്ണാര്‍ക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, ഏറനാട്, തിരൂര്‍, പൊന്നാനി, കോഴിക്കോട്, കൊയിലാണ്ടി, വടകര, ബത്തേരി, കല്പറ്റ, മാനന്തവാടി, തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂര്‍, ഹോസ്ദുര്‍ഗ്, കാസര്‍കോട് എന്നീ താലൂക്കുകളും നൂറിലധികം കരയോഗങ്ങളും രൂപീകരിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തിവരുന്നു.
ഓരോ കരയോഗത്തിലും ചുരുങ്ങിയത് 100-175 ഭവനങ്ങളും ഓരോ ഭവനത്തിലും ഏകദേശം 4 മുതല്‍ 10 വരെ അംഗങ്ങളും എന്‍എസ്എസിന്റെ അംഗത്വമുള്ളവരാണ്. അതായത് ഒരു കരയോഗത്തില്‍ ഏകദേശം ചുരുങ്ങിയത് 750 അംഗങ്ങളെങ്കിലും ഉണ്ടെന്നുള്ളതാണ് കണക്ക്. അത്ര തന്നെ വനിതാ സമാജവും ബാലസമാജവും ഇന്ന് വളര്‍ന്ന് പന്തലിച്ച് നില്ക്കുന്ന മനോഹരമായ ഒരു കാഴ്ചയും ശക്തിയുമാണ് എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി മലബാറില്‍ ഒരുങ്ങിനില്ക്കുന്നത്.
ചെറുപ്പത്തില്‍ തന്നെ സമുദായ ചിന്ത ഉണര്‍ത്തുന്ന ഈശ്വരവിശ്വാസവും സ്വഭാവശുദ്ധിയും നല്ലതാക്കിത്തീര്ക്കാനും 18 വയസ്സാകുമ്പോഴേക്കും ഒരു നല്ല കരയോഗപ്രവര്ത്തകനായി തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാലസമാജത്തിന്റെ പ്രവര്‍ത്തനം. ഇതിന് സഹായകമായി കരയോഗങ്ങള്‍ തോറും ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ തുടങ്ങുകയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഈ മേഖലയില്‍ അറിവുനേടാന്‍ കഴിയുന്നതിനായി ഈ പഠനകേന്ദ്രങ്ങള്‍ രൂപീകൃതമായി നടന്നുവരുന്നത്.
ഓരോ യൂണിയനും ഏകദേശം ഒരുകോടിയിലധികം വിലമതിക്കുന്ന മന്ദിരങ്ങള്‍ ടൗണിന്റെ മധ്യഭാഗത്തായി നിര്‍മിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മാത്രമല്ല, മിക്ക കരയോഗങ്ങള്‍ക്കും സ്വന്തം മന്ദിരവും സ്ഥലവും ഇന്നുണ്ട്. ഇവിടെ കല്യാണമണ്ഡപം തുടങ്ങി ഹോസ്റ്റല്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ നടന്നുവരുന്നു. ഇതില്‍നിന്നും ലഭിക്കുന്ന വരുമാനംകൊണ്ട് കരയോഗങ്ങള്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ്.
ഇന്ന് തൊഴില്‍രഹിതരായ വനിതകള്‍ക്കായി എന്‍എസ്എസിന്റെ നേതൃത്വത്തില്‍ കരയോഗങ്ങള്‍ തോറും സ്വയംസഹായ സഹകരണം സംഘം, ഹ്യൂമന്‍ റിസോഴ്സ് സെന്ററുകള്‍ എന്നിവയും ഓരോ വര്‍ഷങ്ങളിലും കലാപരമായി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് കലോത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പഠിക്കാന്‍ കഴിവുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് കരയോഗത്തിന്റെയും യൂണിയന്റെയും നേതൃത്വത്തില്‍ സ്കോളര്‍ഷിപ്പുകള്‍, ചികിത്സാ സഹായം, വിവാഹ സഹായം എന്നിവ നല്കിവരുന്നു. പകുതിയോളം യൂണിയന്റെ കരയോഗങ്ങള്‍ക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഉണ്ട്.
ഒറ്റപ്പാലം, നെന്മാറ, വടക്കാഞ്ചേരി, മഞ്ചേരി, മട്ടന്നൂര്‍, ഒറ്റപ്പാലം ബിഎഡ് എഞ്ചിനീയറിംഗ് കോളേജ്, പാലക്കാട് എഞ്ചിനീയറിംഗ് കോളേജ് എന്നിവ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളാണ്. തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോഴിക്കോട്, കല്പറ്റ എന്നിവിടങ്ങളിലായി വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലുകളുമുണ്ട്.
മുണ്ടത്തിക്കോട്, മുള്ളൂര്‍ക്കര, അകത്തേത്തറ, ആലക്കോട്, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ ഹയര്‍ സെക്കന്ററി സ്കൂളുകളും മഞ്ചേരി, കോഴിക്കോട്, കല്പറ്റ, മുള്ളൂര്‍ക്കര, ഉപ്പട എന്നിവിടങ്ങളില്‍ യുപി സ്കൂളുകളും ആലക്കോട്, കൂവളങ്ങാട് എല്‍പി സ്കൂളുകളും ഒറ്റപ്പാലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും പ്രവര്‍ത്തിച്ചുവരുന്നു. പനത്തടിയിലും എസ്റ്റേറ്റും ഉണ്ട്.
ഒന്നുമില്ലായ്മയില്നിന്നുതുടങ്ങിയ മലബാറിലെ കരയോഗ പ്രവര്‍ത്തനം ഇന്ന് ഓരോ വര്‍ഷവും ഓണാഘോഷം, പൂക്കള മത്സരം, കുടുംബമേള എന്നിവ അതിവിപുലമായി ആഘോഷിച്ച് തങ്ങളുടെ ഐക്യവും ആചാര്യന് പകര്‍ന്നുതന്ന ആവേശവുമായി മുന്നോട്ടുപോകുന്ന കാഴ്ച ഏതൊരു സമുദായാംഗത്തിനും അഭിമാനത്തോടെ വീക്ഷിക്കാവുന്നതാണ്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഒട്ടും കോട്ടം തട്ടാതെ പ്രവര്‍ത്തിക്കുന്നുവെന്നതാണ് കരയോഗങ്ങളുടെ പ്രത്യേകത.
കൂടാതെ വര്‍ഷംതോറും യൂണിയനുകള്‍, സമ്മേളനങ്ങള്‍, സെമിനാറുകള്‍ എന്നിവ നടത്തിവരുന്നു. ചില കരയോഗങ്ങള്ക്കുമുന്നില് ക്ഷേത്രങ്ങളും ചിറ്റൂരില്‍ തുഞ്ചന്‍ ഗുരുമഠവും ഉണ്ട്. ഇവിടെ തുഞ്ചത്താചാര്യന്റെ സമാധിദിനത്തിലും നവരാത്രികാലത്തും പ്രത്യേക പൂജകളും ആഘോഷങ്ങളും നടന്നുവരുന്നുണ്ട്. ക്ഷേത്രങ്ങളും ഭൂസ്വത്തുക്കളും ഉള്ള കരയോഗങ്ങളും താലൂക്കുകളും മലബാറിന് നേടാന്‍ കഴിഞ്ഞത് ഇവിടുത്തെ സമുദായപ്രവര്‍ത്തനത്തിന്റെ ഫലത്തെ തിരിച്ചറിയുവാന്‍ കഴിയുന്നതാണ്.
കലാ പ്രോത്സാഹനത്തിന് പ്രത്യേകം പ്രാധാന്യം നല്‍കുന്നതും അതുപോലെ അതിപ്രധാനവും എന്നാല്‍ പുതുതലമുറയ്ക്ക് നഷ്ടപ്പെട്ടുപോകുന്നതുമായ കലകളെ പ്രോത്സാഹിപ്പിക്കുവാനും അന്യം നില്‍ക്കാതിരിക്കാനും യൂണിയനുകള്‍ ശ്രമിക്കുന്നുണ്ട്. അതിന് പ്രത്യക്ഷ ഉദാഹരണമാണ് ആയിരക്കണക്കിന് വനിതകളെ അണിനിരത്തി ഒറ്റപ്പാലം താലൂക്കില്‍ നടന്നുവരുന്ന തിരുവാതിര കളി. ഇത് സംഘടനാപ്രവര്‍ത്തനത്തിന്റെ വേറിട്ടകാഴ്ചകളില്‍ ഒന്നാണ്. വേദപാഠശാലകള്‍ സ്ഥാപിച്ച് അംഗങ്ങള്‍ക്കിടയില്‍ വേദേപഠനം ആരംഭിച്ചതും എടുത്തുപറയേണ്ടതാണ്. ലോകനാര്‍ക്കാവില്‍ വടകരയില്‍ കളരി പാരമ്പര്യം നിലനിര്‍ത്താന്‍ കളരി പഠനകേന്ദ്രങ്ങളും നടത്തിവരുന്നുണ്ട്.
മറ്റുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ച്, മിടുക്കരും പാവപ്പെട്ടവരുമായ സമുദായാംഗങ്ങള്‍ക്ക് പഠിക്കാന്‍ നിശ്ചിത സീറ്റുകള്‍ നല്‍കിവരുന്നുണ്ട്. മലബാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൊസൈറ്റി നല്കിയ അംഗീകാരമാണ് എന്‍എസ്എസ് പ്രസിഡന്റ് രജിസ്ട്രാര്‍, ഡയറക്ടര്‍ബോര്‍ഡില്‍ ന്യായമായ പങ്കാളിത്തം എന്നിവ. മുന്‍ പ്രസിഡന്റ് അഡ്വ.കെ.പി.കരുണാകരമേനോന്‍, രജിസ്ടാര്മാരായ ഇ.രാജന്, പ്രൊഫ.വി.പി.ഹരിദാസ് എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച സ്ഥാനങ്ങള്‍ മലബാറിന്റെ സംഘടനാപ്രവര്‍ത്തനത്തിന് മാറ്റുകൂട്ടി. ഇന്ന് എന്‍എസ്എസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഒറ്റപ്പാലം താലൂക്ക് യൂണിയന് പ്രസിഡന്റുകൂടിയായ വി.പി.ഹരിദാസിനാണ്.
ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അടുക്കും ചിട്ടയോടും നേതൃത്വത്തിന്റെ ആശയങ്ങള്‍ കൃത്യമായി കരയോഗത്തില്‍ എത്തിക്കുവാനും അവ നടപ്പിലാക്കി ഉദ്ദേശ്യം പൂര്‍ത്തീകരിച്ച് സമുദായ ഉന്നതി കൈവരിക്കാനായി മലബാറിന്റെ മക്കളെ പ്രാപ്തരാക്കുവാന്‍ ആദരണീയനായ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളുമുണ്ട്. മഹാനായ മന്നത്ത് പത്മനാഭന് വിഭാവനം ചെയ്ത മലബാറിലെ സംഘടനാ പ്രവര്‍ത്തനം ഇന്ന് വളര്‍ന്ന് പന്തലിച്ചുനില്ക്കുന്നത് നമുക്ക് അഭിമാനത്തോടെ കാണാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: