മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്രസിംഗ് ധോണി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കുശേഷം തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്മാരില് ഒരാളായ മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്നാണ് ബിസിസിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളില്‍ കളിക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദം ഒഴിവാക്കാനും ഏദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ധോണി ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതെന്നാണ് ബിസിസിഐയുടെ വിശദീകരണം.
ധോണിയുടെ വിരമിക്കലോടെ വിരാട് കോഹ്ലിയായിരിക്കും ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. കോഹ്ലിയുടെ കീഴിലാണ് ഇന്ത്യ പരമ്പരയിലെ ആദ്യ ടെസ്റ്റ് കളിച്ചത്.
ഇന്ത്യക്കുവേണ്ടി 90 ടെസ്റ്റുകൡ കളിച്ചിട്ടുള്ളധോണി 60 എണ്ണത്തിലും ക്യാപ്റ്റനായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ 27 മത്സരങ്ങളില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചപ്പോള്‍ 18 മത്സരങ്ങളില്‍ പരാജയപ്പെട്ടു. 15 എണ്ണത്തില്‍ സമനിലയും നേടി. എന്നാല്‍ വിദേശമണ്ണില്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ റെക്കോര്‍ഡ് മികച്ചതല്ല.
30 ടെസ്റ്റുകളില്‍ വിദേശത്ത് ഇന്ത്യയെ നയിച്ച ധോണിക്ക് ആറെണ്ണത്തില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. 15 എണ്ണത്തില്‍ തോറ്റപ്പോള്‍ ഒമ്പതെണ്ണം സമനിലയില്‍ കലാശിച്ചു. അതേസമയം ഇന്ത്യന്‍ മണ്ണില്‍ ധോണി നയിച്ച 30 ടെസ്റ്റുകളില്‍ 21 എണ്ണത്തിലും വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞപ്പോള്‍ പരാജയപ്പെട്ടത് മൂന്നെണ്ണത്തില്‍ മാത്രം.
ടെസ്റ്റിലും ഏകദിനത്തിലും മികച്ച തുടക്കം കുറിച്ച ധോണിക്ക് പിന്നീട് അതു നിലനിര്‍ത്താനായില്ല. കഴിഞ്ഞ ഓസിസ് പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലും ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതേ തുടര്‍ന്ന്, ധോണി ക്യാപ്റ്റന്‍സി രാജിവയ്ക്കണമെന്ന് മുന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ധോണിയില്‍ ഒരിക്കല്‍ കൂടി വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
90 ടെസ്റ്റുകളിലെ 144 ഇന്നിങ്സില്‍ നിന്നായി 4876 റണ്‍സാണ് ധോണി നേടിയത്. ആറ് സെഞ്ചുറിയും 33 അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 2013-ല്‍ ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ 224 റണ്‍സാണ് ധോണിയുടെ ഉയര്‍ന്ന സ്കോര്‍.
250 ഏകദിനങ്ങളില്‍ നിന്ന് 9 സെഞ്ചുറിയും 56 അര്‍ദ്ധസെഞ്ചുറിയുമടക്കം 8192 റണ്‍സ് നേടിയിട്ടുണ്ട് ധോണി. 2005-ല്‍ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരെ 145 പന്തുകളില്‍ നിന്ന് പുറത്താകാതെ നേടിയ 183 റണ്‍സാണ് ഏകദിനത്തില്‍ ധോണിയുടെ ഉയര്‍ന്ന സ്കോര്‍.
2005-ല്‍ ചെന്നൈയില്‍ ശ്രീലങ്കക്കെതിരെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ധോണി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റം. 2008 നവംബറില്‍ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകനായി അധികാരമേറ്റു. അന്നത്തെ ക്യാപ്റ്റനായിരുന്ന അനില്‍കുംബ്ലെക്ക് മൂന്നാം ടെസ്റ്റിനിടെ പരിക്കേല്‍ക്കുകയും തുടര്‍ന്ന് വിരമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ധോണി നായകനായത്. അതിന് മുന്‍പ് 2007 സെപ്തംബറില്‍ രാഹുല്‍ ദ്രാവിഡില്‍ നിന്നാണ് ഏകദിന ടീമിന്റെ നായകനായി ധോണി ചുമതലയേറ്റത്.
കണക്കുകളില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനാണ് ധോണി. നായകനായശേഷം ന്യൂസീലാന്റിലും വെസ്റ്റിന്‍ഡീസിലും പരമ്പര വിജയം നേടി. 2008, 2010, 2013 വര്‍ഷങ്ങളില്‍ ബോര്‍ഡര്‍ഗവാസ്ക്കര്‍ ട്രോഫി ഇന്ത്യക്ക് നേടിത്തന്നു. 2009 ഡിസംബറില്‍ ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യ ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം റാങ്കുകാരായത്.
ഐസിസിയുടെ നാല് ട്രോഫികളും സ്വന്തമാക്കിയ ഏക ക്യാപ്റ്റനാണ് ധോണി. 2007ലെ ട്വന്റി 20 ലോകകപ്പ്, 2010ലെ ഏഷ്യാകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവയാണ് ധോണിയുടെ നായകത്വത്തില്‍ ടീം ഇന്ത്യ സ്വന്തമാക്കിയ ഐസിസി കിരീടങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: