കടയ്ക്കല്‍: ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ചില്ലാതാക്കാന് സിപിഎം ഏരിയാസമ്മേളനത്തില്‍ തീരുമാനം. അത് നടപ്പാക്കാന്‍ പോലീസുകാരും. കടയ്ക്കല്‍ മേഖലയില്‍ അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സിപിഎം-പോലീസ് കൂട്ടുകെട്ടാണെന്ന് വ്യക്തമാകുന്നു.
കടയ്ക്കല്‍, ചിതറ, മടത്തറ തുടങ്ങിയ മാര്‍ക്സിസ്റ്റ് കേന്ദ്രങ്ങളും പാര്‍ട്ടി ഗ്രാമങ്ങളും ഉള്പ്പോരില് തകരുന്നത് മറച്ചുവെയ്ക്കാനും പാര്‍ട്ടി പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്തുന്നതിനുമായി സംഘപരിവാര്‍ പ്രവര്‍ത്തകരെന്നു സംശയിക്കുന്നവരെ വളഞ്ഞിട്ടുതല്ലുകയും ഭീഷണിപ്പെടുത്തുകയുമാണിവിടെ.
അടുത്തിടെ സിപിഎമ്മിന്റെ കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് നൂറുകണക്കിനാളുകളാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് തടയിടണമെന്നത് സിപിഎമ്മിന്റെ കടയ്ക്കല്‍ ഏരിയ സമ്മേളനത്തിലുണ്ടായ തീരുമാനമാണ്. ഇതിനെ തുടര്‍ന്നാണ് സിപിഎം ഏരിയാനേതാക്കള്‍ ഗൂഡാലോചന നടത്തി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നേര്‍ക്ക് അക്രമം അഴിച്ചുവിട്ടത്. ചിതറ ചല്ലിമുക്ക് മേഖലയില്‍ ബിജെപി, ബിഎംഎസ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ബേക്കറി ഉടമ അനില്‍കുമാറിനെ കൈകാര്യം ചെയ്യുമെന്ന് ഇവര്‍ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പ്രവീണ്‍ ദാസിന്റെ അനുഭവം ആരും മറക്കരുതെന്നായിരുന്നു മറ്റൊരു ഭീഷണി.
സിപിഎം വിട്ട് സിഎംപി രൂപീകരിച്ച പ്രവീണ്‍ ദാസിനെ സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊന്നിരുന്നു. കടയ്ക്കല്‍ മേഖലയില്‍ മറ്റൊരു രാഷ്ട്രീയസംഘടനാ പ്രവര്‍ത്തനവും അനുവദിക്കാതിരുന്ന രാഷ്ട്രീയ മാടമ്പിത്തരത്തിന് ജനം പുറംതിരിഞ്ഞതാണ് സിപിഎം നേതാക്കളെ വിറളിപിടിപ്പിച്ചിരിക്കുന്നത്. ഇവിടെ സിപിഎം ജനങ്ങളില്‍ ഭീതി പരത്തിയാണ് പ്രവര്‍ത്തിക്കുന്നത്.
ഇതര സംഘടനകള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാത്ത സിപിഎം ഗുണ്ടായിസം 1986ല്‍ മണലുവട്ടം ജയന് എന്ന സംഘപ്രവര്ത്തകനേയും 1995ല്‍ വെള്ളോര്വട്ടം പ്രശോഭനേയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. നിലമേല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ കാണാനെത്തിയ ആര്‍എസ്എസ് പ്രചാരകന് ദുര്‍ഗാദാസിനെ കുട്ടികളുടെ മുന്നിലിട്ട് കുത്തികൊലപ്പെടുത്തിയ നേതൃത്വം തന്നെയാണ് ഇപ്പോഴും സിപിഎമ്മിനെ ഇവിടെ നയിക്കുന്നത്.
കടയ്ക്കല്‍ ആല്‍ത്തറമൂട്, ചിങ്ങോലി, ചിതറ, ചല്ലിമുക്ക് എന്നിവിടങ്ങളില്‍ നിരവധി തവണ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിനെല്ലാം എല്ലാ സഹായവും സിപിഎമ്മിന് നല്‍കുന്നത് പോലീസാണെന്നുള്ളതാണ് സത്യാവസ്ഥ. പരാതി നല്‍കുന്നതിനായി പോലീസ് സ്റ്റേഷനിലെത്താന്‍ പോലും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ മടിക്കുകയാണ്. പരാതിക്കാരന് പ്രതിയാകുന്ന അവസ്ഥയാണുള്ളത്.
കൊടിത്തോരണങ്ങളും പ്രചരണ ബോര്‍ഡുകളും തകര്‍ത്തു തുടങ്ങിയ അക്രമങ്ങള്‍ ജീവന് ഭീഷണിയാകുന്ന വിധത്തിലേക്ക് വളര്‍ന്നിരിക്കുകയാണിപ്പോള്‍. ഇതിന് തടയിടേണ്ട പോലീസ് സംവിധാനം അക്രമികള്‍ക്ക് കുടപിടിക്കുന്ന കാഴ്ചയാണ് കിഴക്കന്‍ മേഖലയിലെങ്ങും. ഇതിനിടെ പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ച് ഡിഎച്ച്ആര്‍എമ്മും ന്യൂനപക്ഷ മേഖലകളിലും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളും വളര്‍ന്നത് സിപിഎമ്മിന്റെ തന്നെ ശക്തിയാണ് ക്ഷയിപ്പിച്ചിട്ടുള്ളത്. സിപിഎം പ്രകടനത്തെ പട്ടാപ്പകല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അക്രമിച്ചതും നിലമേലില്‍ ക്യാമ്പസ് ഫ്രണ്ടുകാര്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ചതിനാല്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതും അടുത്തിടെയാണ്.
കൂടുതല്‍ ആളുകള്‍ ബിജെപി, ആര്‍എസ്എസ് പ്രസ്ഥാനങ്ങളിലേക്ക് പോയാല്‍ തങ്ങളുടെ നിലനില്‍പ്പ് തന്നെ തകരുമെന്ന ഭീതിയാണ് പോലീസ് സഹായത്തോടെ സംഘപരിവാര്‍ പ്രവര്‍ത്തകരെ തല്ലിച്ചതക്കാന്‍ സിപിഎം ശ്രമിക്കുന്നത്.
പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ബിജെപി, ബിഎംഎസ് പ്രാദേശിക നേതാക്കളെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചവശരാക്കിയ പോലീസ് നടപടി അടിയന്തിരാവസ്ഥയെപ്പോലും നാണിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു. അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ മേഖലയില്‍ അശാന്തിയുടെ നാളുകളായിരിക്കും ഇനി വരാന്‍ പോകുന്നത്.
പ്രകടനത്തിന് നേരെയും അക്രമം
അഞ്ചല്‍: അക്രമത്തിനെതിരെ ആര്‍എസ്എസ് നേതൃത്വത്തില്‍ കടയ്ക്കല്‍ ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയും സിപിഎം അക്രമികള്‍ അഴിഞ്ഞാടി. ബൈക്കുകളും സിപിഎം അക്രമിസംഘം അടിച്ചു തകര്‍ത്തു. എഎസ്ഐ രവീന്ദ്രന്, സിപിഒ നസീം എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. വിഭാഗ് സഹകാര്യവാഹ് വി.പ്രതാപന്, ജില്ലാ കാര്യവാഹ് അശോകന്, സഹകാര്യവാഹ് ജയപ്രകാശ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: