കൊച്ചി: നാലുവര്‍ഷം കൊണ്ട് പത്തുപ്രാവശ്യം വിദേശയാത്ര നടത്തിയ കൊച്ചി മേയര്‍ ടോണി ചമ്മിണി സ്വകാര്യ ആവശ്യത്തിന് കോര്പ്പറേഷന് പണം ഉപയോഗിച്ച് വിദേശയാത്ര നടത്തിയത് വിവാദത്തില്‍. കൊച്ചി കോര്പ്പറേഷന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മേയര്‍ അടിക്കടി വിദേശയാത്ര നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ് സ്വകാര്യ ആവശ്യത്തിനായി കോര്‍പ്പറേഷന്റെ പണം ഉപയോഗിച്ച് മേയര്‍ വിദേശയാത്ര നടത്തിയത്. ഭാര്യയുടെ തൊഴില്‍ദാതാവായ ഒമാന്‍ എയര്‍ലൈന്‍സിന്റെ ഔദേ്യാഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ ഭാര്യയോടൊപ്പം മേയര്‍ നടത്തിയ മസ്കറ്റ് യാത്രയാണ് വിവാദമായിരിക്കുന്നത്.
റഷ്യ, ജനീവ, ഇറ്റലി, ജര്‍മ്മനി, സൗത്ത് കെനിയ, യുകെ, ദുബായ്, അബുദാബി, സ്വീഡന്, മസ്കറ്റ് എന്നീ വിദേശരാജ്യങ്ങളാണ് മേയര്‍ കോര്പ്പറേഷന് ചെലവില്‍ സന്ദര്‍ശിച്ചത്. മേയറുടെ വിദേശയാത്രയെക്കുറിച്ച് കോണ്‍ഗ്രസ്സിനുള്ളില്‍തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ നഗരത്തില്‍ മേയര്‍ പുതിയതായി നിര്‍മ്മിച്ച ആഡംബര വീടും ചര്‍ച്ചയായി.
’ടോണി ചമ്മിണി അധികാരമേറ്റ നാള് മുതല്‍ ഇതുവരെ 10 വിദേശയാത്രകളാണ് നടത്തിയിട്ടുള്ളതെന്ന് കേരള ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് പ്രസിഡന്റ് സുനില്‍ കരിപ്പായി വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ കൊച്ചി കോര്പറേഷന് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. ജെ. ഫ്രാന്‍സിസ് സേവ്യര്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
മേയറുടെ ദുബായ് യാത്ര അറ്റ്ലസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ 9-ാംമത് വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നുവെന്നും പറയുന്നു.
മേയറുടെ വിദേശയാത്രകള്‍ക്കായി കൊച്ചി നഗരസഭ 1,15,795 രൂപ മാത്രമാണ് ചെലവഴിച്ചിരിക്കുന്നതന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ 65 ലക്ഷത്തോളം രൂപ ഈ ഇനത്തില്‍ ചെലവായതായി ആരോപിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: