തിരുവനന്തപുരം: സിപിഎം ആഹ്വാനം ചെയ്ത രണ്ടാംഘട്ട സോളാര്‍ സമരം ബിജെപിയുടെ ചെലവിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. സോളാര്‍ കമ്മീഷന് തെളിവാവശ്യപ്പെട്ട് സിപിഎമ്മിനടക്കം കത്ത് നല്‍കിയിരുന്നു. എന്നാല്‍ തെളിവുകള്‍ നല്കാന് സിപിഎം തയ്യാറായില്ല. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് മാത്രമാണ് തെളിവ് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സോളാര്‍ അന്വേഷണ കമ്മീഷന്റെ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വന്നത്. അതുകൊണ്ട് തന്നെ സിപിഎം ഇപ്പോള്‍ ബിജെപിയുടെ ചെലവില്‍ സമരം നടത്താനാണ് ശ്രമിക്കുന്നത്.
സിപിഎം-സര്‍ക്കാര്‍ ഒത്തുകളിയുടെ ഭാഗമായാണ് സോളാര്‍ സമരം ഒതുക്കിയത്. സമരത്തിന്റെ ഒരു ഘട്ടത്തിലും മുഖ്യമന്ത്രിക്കെതിരെ തെളിവ് നല്കാന് സിപിഎം തയ്യാറായിരുന്നില്ല. സോളാര്‍ സമരം ഒത്ത് കളി പൊളിഞ്ഞതിന്റെ ജാള്യതയിലും പാര്‍ട്ടിയുടെ ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങളില്‍ അണികളുയര്‍ത്തിയ ചോദ്യങ്ങളില്‍ നിന്ന് ഒഴിയാനുമാണ് രണ്ടാം സോളാര്‍ സമരമെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎമ്മിന്റെ ഏര്യ-ജില്ലാ സമ്മേളനങ്ങളില്‍ പാര്‍ട്ടിക്കെതിരെ അണികള്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള തന്ത്രം കൂടിയാണ് രണ്ടാം സോളാര്‍ സമരം. സിപിഎം നടത്തിയ എല്ലാ സമരങ്ങളും ഒത്തുകളിയിലാണ് അവസാനിച്ചത്. മന്ത്രിമാരായ കെ.എം. മാണിക്കും വി.കെ. ഇബ്രാഹിം കുഞ്ഞിനുമെതിരായ സമരവും പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരായ സമരവും എങ്ങിനെയാണ് ഒത്തുതീര്‍പ്പായതെന്ന് സിപിഎം വിശദീകരിക്കണം.
നികുതി നിഷേധ സമരം പ്രഖ്യാപിച്ചിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പോലും അതിന് തയ്യാറായില്ല. ഇത് പോലെയുള്ള ഒരു സമര പ്രഖ്യാപനം മാത്രമായി രണ്ടാം ഘട്ട സമരവും അവസാനിക്കും. സെക്രട്ടറിയേറ്റിന് മുന്നില്‍ സംസ്ഥാനത്ത് നിന്ന് ഉടനീളം അണികളെ കൊണ്ട് വന്ന് നടത്തിയ അനിശ്ചിതകാല സമരം എന്തുറപ്പിലാണ് അവസാനിപ്പിച്ചതെന്ന് സിപിഎം അണികളെ ബോധിപ്പിക്കണം.
മുഖ്യമന്ത്രിയുമായി ബിജെപിക്ക് ഒത്തു കളിക്കേണ്ട കാര്യമില്ല. സിപിഎമ്മാണ് അത് നടത്തുന്നതെന്നും മുരളീധരന് വ്യക്തമാക്കി. സോളാര്‍ അഴിമതിക്കെതിരെ സമരപരിപാടികളുമായി മുന്നോട്ട് പോകും. അടുത്ത മാസം യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ തുടര്‍സമരങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതപരിവര്‍ത്തനത്തിന്റെ പേരില്‍ സംഘപരിവാര്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടത്തുന്ന എല്ലാ മതപരിവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. മതപരിവര്‍ത്തനം നടക്കുന്നില്ല എന്ന് മുഖ്യമന്ത്രി വരെ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി എന്തൊക്കയോ നടന്നിട്ടുണ്ട് എന്നാണ് സിപിഎമ്മിന്റെ ആരോപണം.
എങ്കില്‍ അതിനുള്ള തെളിവ് നല്‍കണം. മറിച്ച് നടത്തുന്ന അപവാദപ്രചരണങ്ങള്‍ സിപിഎമ്മിന് എതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറപിടിക്കാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്. ഘര്‍ വാപസിയില്‍ നിന്ന് പിന്മാറണമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന മന്ത്രിസഭയുടെ തലവനാരാണ് എന്ന സംശയമാണ് ഉണ്ടാക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ചെന്നിത്തല നടത്തിയ പ്രസ്താവന അതാണ് സൂചിപ്പിക്കുന്നതെന്നും മുരളീധരന് വ്യക്തമാക്കി.
ആറന്മുള വിമാനത്താവളം പണിയുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കും. അവിടത്തെ ജനങ്ങള്‍ പദ്ധതിക്ക് എതിരാണ്. കെജിഎസ് ഗ്രൂപ്പ് എന്നല്ല ആര് വിമാനത്താവളം പണിതാലും അതിനെതിരെ ബിജെപി രംഗത്ത് വരുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി. പ്ലാച്ചിമട ബില്‍ കേന്ദ്രം തള്ളി എന്ന വാര്‍ത്ത പാലക്കാട് എംപി നടത്തുന്ന ദുഷ്പ്രചരണമാണ്.
കേരളം പാസാക്കിയ ബില്‍ കേന്ദ്രത്തിലെത്തിയപ്പോള്‍ അതില്‍ വിശദീകരണം ചോദിക്കുകമാത്രമാണ് ചെയ്തത്. ഗ്രീന്‍ ട്രൈബ്യൂണലില്‍ പോകുന്നതിന് പകരം പ്രത്യേക ട്രൈബ്യൂണല്‍ വേണമെന്ന് പറയുന്നത് എന്തിനാണെന്നാണ് കേന്ദ്രം ചേദിച്ചത്. ബിജെപിയുടെ മെംബര്‍ഷിപ്പ് ക്യാംപയിന് ജനുവരി ഒന്നിന് ആരംഭിക്കും. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എല്ലാ സംസ്ഥാന നേതാക്കളും മെംബര്‍ഷിപ്പ് ക്യാംപയിന് രംഗത്തിറങ്ങുമെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: